Home » » 54 ലക്ഷം പേര്‍ക്കു കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരി.

54 ലക്ഷം പേര്‍ക്കു കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരി.

Written By Unknown on Thursday, 11 September 2014 | 18:40

തിരുവനന്തപുരം: സംസ്ഥാനത്തെ 54 ലക്ഷം പേര്‍ക്കുകൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരികിട്ടും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഇവിടെ നടപ്പിലാക്കുമ്പോഴാണ് ഇത്രയും പേര്‍കൂടി ഇതിന് അര്‍ഹത നേടുന്നത്. മുന്‍ഗണനാ പട്ടകിയില്‍ വരുന്ന എല്ലാവര്‍ക്കും സബ്‌സിഡി നിരക്കിന് അര്‍ഹതയുണ്ടായിരിക്കും. ഒരു രൂപ നിരക്കിലുള്ള അരിക്ക് പുറമെ ഒരു കിലോഗ്രാം ഗോതമ്പ് രണ്ട് രൂപയ്ക്കും കിട്ടും. ഇതിനായി പുതിയ താത്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 

നിലവിലുള്ള എ.എ.വൈ. വിഭാഗങ്ങള്‍, ബി.പി,എല്‍. കാര്‍ഡുള്ള കുടുംബങ്ങള്‍ എന്നിവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. ബി.പി.എല്‍. കാര്‍ഡില്ലെങ്കിലും ബി.പി.എല്‍. പട്ടികയിലുള്ള കുടുംബങ്ങളും ഈ പട്ടികയില്‍ വരും. ഇപ്പോള്‍ 27.57 ലക്ഷം എ.എ.വൈ., 73.08 ലക്ഷം ബി.പി.എല്‍. വിഭാഗങ്ങളാണുള്ളത്. പട്ടിക വിപുലീകരിക്കുമ്പോള്‍ ഇത് 1.54 കോടിയാകും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നിലവിലുള്ള സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം തുടര്‍ന്നും നല്‍കും. ഇവര്‍ക്ക് സംസ്ഥാന സബ്‌സിഡിയുടെ ആനുകൂല്യമുണ്ട്. 

ഈ വിഭാഗത്തില്‍ 42 ലക്ഷം കാര്‍ഡുകളുണ്ട്. ഇവര്‍ക്ക് രണ്ട് രൂപ നിരക്കിലാണ് അരിയും ഗോതമ്പും നല്‍കുന്നത്. മുന്‍ഗണനാ വിഭാഗത്തിലും എ.പി.എല്‍. (സംസ്ഥാന സബ്‌സിഡി) വിഭാഗത്തിലും ഇല്ലാത്ത മുഴുവന്‍ എ.പി.എല്‍. കാര്‍ഡുടമകള്‍ക്കും നിലവിലുള്ള നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. ഇവര്‍ അരിക്ക് 8.9 രൂപയും ഗോതമ്പിന് 6.70 രൂപയും നല്‍കണം. ഈ വിഭാഗത്തില്‍ 1.79 കോടി പേരുണ്ട്. 
ദേശീയ ഭക്ഷ്യ സുരക്ഷാനിയമം കേരളത്തില്‍ നടപ്പാക്കേണ്ട സമയപരിധി ഒക്ടോബര്‍ 10 ന് പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനങ്ങള്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.