കൊച്ചി: രണ്ട് സ്ഥാപനങ്ങൾക്ക് നികുതി ഇളവ് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി കോട്ടയം വിജിലൻസ് കോടതിയോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി.ടി.രവികുമാറിന്റെ ഏകാംഗ ബെഞ്ചിന്റെ ഉത്തരവ്. കേരള കോൺഗ്രസ് നാഷണലിസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് നോബിൾ മാത്യൂ ഹർജി നൽകിയത്. ബ്രോയിലർ ചിക്കൻ ഡീലർമാരായ തോംസൺ ഗ്രൂപ്പിനും ശ്രീധരീയം ഗ്രൂപ്പിനും നിയമവിരുദ്ധമായി നികുതി ഇളവ് നൽകുകയും സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. ഇതേ ആവശ്യം ഉന്നയിച്ച കോട്ടയം വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയിൽ പെടുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിജിലൻസ് കോടതി ഹർജി തള്ളുകയായിരുന്നു. എന്നാൽ അധികാര പരിധിയുടെ പ്രശ്നം ഉദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിക്കാൻ വിജിലൻസിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്.








