Home » » കൈക്കൂലി വാങ്ങുന്നതിനിടെ ചേവായൂര്‍ സബ്‌ രജിസ്‌്‌ട്രാര്‍ വിജിലന്‍സ്‌ പിടിയിലായി.

കൈക്കൂലി വാങ്ങുന്നതിനിടെ ചേവായൂര്‍ സബ്‌ രജിസ്‌്‌ട്രാര്‍ വിജിലന്‍സ്‌ പിടിയിലായി.

Written By Unknown on Saturday, 22 February 2014 | 19:24

കോഴിക്കോട്‌: ഓഫീസില്‍ വച്ച്‌ കൈക്കൂലി വാങ്ങുന്നതിനിടെ ചേവായൂര്‍ സബ്‌ രജിസ്‌്‌ട്രാര്‍ വിജിലന്‍സ്‌ പിടിയിലായി. കൊയിലാണ്‌ടി പൊയില്‍കാവ്‌ സ്വദേശിനി പി.കെ. ബീനയാണ്‌ വിജിലന്‍സ്‌ ഡിവൈഎസ്‌പി പ്രേംദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്‌. ആധാരം രജിസ്‌ട്രര്‍ ചെയ്യാന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ബീനയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ പിടികൂടുകയായിരുന്നു.

ചേവായൂര്‍ സ്വദേശിയും ആധാരം എഴുത്തുകാരനുമായ ഭാസ്‌കരന്‍ നായരുടെ പരാതിയില്‍ ഇന്നലെ രാവിലെ 11.30ഓടെ ഓഫിസില്‍ വച്ചായിരുന്നു അറസ്റ്റ്‌. മൂന്ന്‌ തവണ രജിസ്‌ട്രേഷനായി സമീപിച്ചെങ്കിലും വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഭാസ്‌കരന്‍ നായര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം അടയാളപ്പെടുത്തിയ ആയിരത്തിന്റെ നോട്ടുകള്‍ രജിസ്‌ട്രാര്‍ക്ക്‌ കൈമാറുന്നതിനിടെയാണ്‌ ഉദ്യോഗസ്ഥര്‍ പിടികൂടിയത്‌. ഓഫീസില്‍ പണം ഒളിപ്പിക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്നുണ്‌ടായി. ഏറെ നേരത്തെ പരിശോധനയ്‌ക്ക്‌ ശേഷം രജിസ്‌ട്രേഷന്‍ ലഡ്‌ജറില്‍ നിന്നാണ്‌ ആയിരത്തിന്റെ അഞ്ച്‌ നോട്ടുകള്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണെ്‌ടത്തിയത്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന്‌ ഇവരുടെ പേരില്‍ ഒരു കോടിയോളം രൂപ വിലവരുന്ന വീട്‌ രജിസ്‌റ്റര്‍ ചെയ്‌തതായും വിജിലന്‍സ്‌ കണെ്‌ടത്തിയിട്ടുണ്‌ട്‌. വീടിന്റെ രജിസ്‌ട്രേഷനിലും തിരിമറി നടത്തിയിട്ടുണ്‌ട്‌. വെള്ളിമാടുകുന്ന്‌ ഇരിങ്ങാടന്‍ പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന വീട്‌ ഒക്ടോബര്‍ 22ന്‌ ആദ്യം രജിസ്‌റ്റര്‍ ചെയ്‌തത്‌ ഭര്‍ത്താവിന്റെ പേരിലായിരുന്നു. എന്നാല്‍ ഉച്ചയോടെ വീണ്‌ടും ഇവരുടെ പേരിലേക്ക്‌ മാറ്റി രജിസ്‌റ്റര്‍ ചെയ്‌തു.

വിജിലന്‍സിനെ കബളിപ്പിക്കാനാണ്‌ ഇത്തരമൊരു നീക്കമെന്ന്‌ സംശയിക്കുന്നുണ്‌ട്‌. രജിസ്‌ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ജോലി ആരംഭിക്കുന്നതിന്‌ മുമ്പ്‌ കൈവശമുള്ള പണമെത്രെയന്ന്‌ പേഴ്‌സണല്‍ കാഷ്‌ ഡിക്ലറേഷന്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തണമെന്നാണ്‌ നിയമം. ഈ രജിസ്‌റ്ററിലും ഇവര്‍ തിരിമറി നടത്തിയതായി കണെ്‌ടത്തി. നേരത്തേയും ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണെ്‌ടന്ന്‌ ഡിവൈഎസ്‌പി പ്രേംദാസ്‌ പറഞ്ഞു. രണ്‌ട്‌ തവണ റെയ്‌ഡ്‌ നടത്തിയെങ്കിലും പണം സമര്‍ത്ഥമായി ഒളിപ്പിക്കുകയായിരുന്നു. പരാതികള്‍ വ്യാപകമായതോടെ രാഷ്ട്രീയ യുവജന സംഘടനകളും വിജിലന്‍സിനെ സമീപിച്ച്‌ പരാതി നല്‍കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.