തിരുവനന്തപുരം: വിഎസിന്റെ കത്തു കിട്ടിയതോടെ ഒരു വെടിക്കു രണ്ടു പക്ഷിയെന്ന നേട്ടത്തിലായി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇമേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം, പാര്‍ട്ടിയിലെ എതിരാളികളെ ഒന്നു വിരട്ടുകയും ചെയ്യാം എന്ന നിലയ്ക്കാണ്
ചെന്നിത്തലയുടെ നീക്കം. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍
കോടിക്കണക്കിനു രൂപ എവിടെ നിന്നു ലഭിച്ചു എന്നന്വേഷിക്കണണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ
നേതാവ് വി.എസ്. അച്യൂതാനന്ദന്‍ ചെന്നിത്തലയ്ക്കു കത്തു നല്‍കിയിരുന്നു.ഈ കത്തിന്റെ
അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ചെന്നിത്തല ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നേരത്തെ വിഎസിന്റെ കത്തിനെ പ്രധാന ആയുധമാക്കി
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ചെന്നിത്തലയ്ക്ക്, ഈ കത്ത് കണ്ടില്ലെന്നു നടിച്ചാല്‍ അത് ഇമേജിനെ ബാധിക്കുന്ന സ്ഥിതിയായി.
ഇതോടെ, ചന്ദ്രഖേശരന്‍ വധക്കേസില്‍ പ്രതിപക്ഷ
നേതാവിന്റെ കത്ത് മാനിച്ച സ്ഥിതിക്ക് സോളാര്‍ വിഷയത്തിലും അതു ചെയ്തില്ലെങ്കില്‍ ജനങ്ങളോടു
മറുപടി പറയാന്‍ കഴിയില്ലെന്ന വാദമാണു ചെന്നിത്തല ഉയര്‍ത്തിയത്. ഇതോടെ, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിശബ്ദരകേണ്ടി വന്നു. വിഎസിന്റെ
കത്ത് അടിസ്ഥാനമാക്കി സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനുള്ള നീക്കത്തെ എ ഗ്രൂപ്പിലെ
ചിലര്‍ ശക്തമായി എതിര്‍ത്തതായും സൂചനയുണ്ട്. എന്നാല്‍, അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്ന ചെന്നിത്തലയുടെ ചോദ്യത്തിനു
മുന്നില്‍, സരിതയുമായുള്ള ബന്ധം തുറന്നു പറയേണ്ടി
വരുമെന്ന നില വന്നതോടെ ഇവരും പിന്‍വലിയുകയായിരുന്നു.
സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ഒന്നു വിറപ്പിച്ച് നിര്‍ത്താമെന്നും
ചെന്നിത്തല കണക്കു കൂട്ടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കുടുംബാംഗങ്ങളുടെയും വിശ്വസ്തരുടെയും
അടക്കം പേരുകള്‍ സോളാര്‍ വിഷയത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്നതാണ്. ഈ സാഹചര്യത്തില്‍
സരിതയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണം ഇവരിലേക്കെല്ലാം എത്തുമെന്നും
ആ അന്വേഷണ വിവരം ശേഖരിച്ച് മുഖ്യമന്ത്രിയെ അടക്കം വരുതിക്കു നിര്‍ത്താമെന്നുമാണ് ചെന്നിത്തലയുടെ
കണക്കു കൂട്ടല്‍. പ്രതിപക്ഷ നേതാവിനെ മുഖവിലയ്‌ക്കെടുത്ത് സ്വീകരിക്കുന്ന നടപടികള്‍ക്ക്
കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണയും ചെന്നിത്തലയ്ക്കു
ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.