തെരഞ്ഞെടുപ്പുവേളകളില്‍ ആസൂത്രിതമായി വോട്ട് മറിക്കാന്‍ ബി ജെ പിയെ പോലെ കഴിയുന്നവര്‍ വേറെയില്ലെന്ന ആരോപണം എത്രയോ കാലമായി ബി ജെ പി നേതൃത്വം കേട്ടുവരികയാണ്. അത് കേവലം ആരോപണം മാത്രമല്ലെന്ന് പോളിംഗ് വിശദാംശങ്ങള്‍ പുറത്തേക്ക് വരുന്നതോടെ വ്യക്തമാവുകയും ചെയ്യും. വോട്ടെണ്ണി കഴിയുമ്പോള്‍ പല കേന്ദ്രങ്ങളിലേയും ഉറച്ച ബി ജെ പി വോട്ടുകളിലേറെയും കാണാനുണ്ടാകില്ല. അതെവിടെപ്പോയി എന്ന് പറയാന്‍ നേതാക്കളാരും തയ്യാറാകാറുമില്ല. ബി ജെ പി നടത്തിയിട്ടുള്ള വോട്ട് മറിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച് കെ ജി മാരാര്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണല്ലോ.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം ശക്തമായി നടക്കുന്നുവെന്നാണ് സൂചന. ഇക്കുറി ഏതെങ്കിലുമൊരു മണ്ഡലത്തില്‍ താമര വിരിയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം.
തിരുവനന്തപുരത്തോ, കാസര്‍ക്കോട്ടോ അതിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് അവരുടെ കണക്കുക്കൂട്ടല്‍. അവിടങ്ങളില്‍ ഒരു `കൈ' സഹായം കിട്ടിയാല്‍ ഇതര മണ്ഡലങ്ങളില്‍ പ്രത്യുപകാരം നല്‍കാനാണ് നീക്കം. തിരുവനന്തപുരത്തുനിന്നും, കാസര്‍കോട്ടിനും പുറമെ, പാലക്കാട്, തൃശൂര്‍ കോഴിക്കോട് മണ്ഡലങ്ങളില്‍ മാത്രമാണ് ബി ജെ പി ശക്തി പോരാട്ടത്തിനിറങ്ങുന്നത്. മറ്റിടങ്ങളില്‍ പേരിനുള്ള മത്സരമാകും നടക്കുക. സംസ്ഥാന നേതൃത്വത്തിന് അഭിതരായ നേതാക്കളെ ഈ മണ്ഡലങ്ങളില്‍ ചാവേറുകളാക്കി, മത്സരരംഗത്തിറക്കി രാഷ്‌ട്രീയമായി ഒതുക്കാനുള്ള നീക്കമാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
ബി ജെ പി സംസ്ഥാന ഘടകത്തിനുള്ളില്‍ രൂകമായി നിലകൊള്ളുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇതോടെ രൂക്ഷമാകുമെന്നുള്ളറപ്പ്.








