Home » » മെയ്യപ്പന്‍ വാതുവയ്‌പ്‌ നടത്തിയെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി. ജസ്‌റ്റിസ്‌ മുദ്‌ഗല്‍ സമിതി

മെയ്യപ്പന്‍ വാതുവയ്‌പ്‌ നടത്തിയെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി. ജസ്‌റ്റിസ്‌ മുദ്‌ഗല്‍ സമിതി

Written By Unknown on Tuesday, 11 February 2014 | 00:41

ന്യൂഡല്‍ഹി* ജയ്‌പുരില്‍ കഴിഞ്ഞ മേയ്‌ 12നു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്‌ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മല്‍സരത്തിനിടെ ചെന്നൈ ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ ബോളിവുഡ്‌ നടനും വാതുവയ്‌പുകാരനുമായ വിന്ദു ധാരാസിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈയുടെ സ്‌കോര്‍ 135നും 140നും മധ്യേ ഒതുങ്ങുമെന്നു പ്രവചിച്ചു. ടീം 141 റണ്‍സെടുത്തു!

ഐപിഎല്‍ വാതുവയ്‌പ്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ മുദ്‌ഗല്‍ സമിതി സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നാല്‍പ്പത്തിയേഴാം പേജില്‍ കുറിച്ചിട്ടിരിക്കുന്ന ഈ വരികള്‍ ഗുരുനാഥ്‌ മെയ്യപ്പന്റെ വാതുവയ്‌പ്‌ ഇടപാടുകളിലേക്കു വിരല്‍ചൂണ്ടുന്നു. മല്‍സരത്തിനിടയില്‍ പോലും മെയ്യപ്പന്‍ വാതുവയ്‌പ്‌ നടത്തിയെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി.
അന്നത്തെ മല്‍സരത്തില്‍ വാതുവയ്‌പ്‌ നടന്നുവെന്നതിനു സമിതി മുന്നോട്ടുവയ്‌ക്കുന്ന നിരീക്ഷണങ്ങള്‍:

* ആദ്യം ബാറ്റ്‌ ചെയ്‌തിട്ടും ചെന്നൈ ടീം ഒരു സിക്‌സ്‌ പോലും അടിച്ചില്ല. അതിനു കെല്‍പുള്ള താരങ്ങള്‍ ഒട്ടേറെയുള്ള ടീമാണു ചെന്നൈ.
* പതിനൊന്നാം ഓവറില്‍ ഒന്നിന്‌ 89 റണ്‍സ്‌ എന്ന ശക്‌തമായ നിലയിലായിരുന്ന ടീം നാലിനു 141 എന്ന സ്‌കോറില്‍ ഒതുങ്ങി.

* 135 - 140 റണ്‍സെടുക്കുമെന്നായിരുന്നു മെയ്യപ്പന്റെ സന്ദേശം. അവസാന പന്തില്‍ ബാറ്റിന്റെ അറ്റത്ത്‌ കൊണ്ട്‌ പന്ത്‌ അപ്രതീക്ഷിതമായി ബൗണ്ടറി കടന്നതുവഴിയാണു സ്‌കോര്‍ 141ലെത്തിയത്‌. ഇല്ലെങ്കില്‍ മെയ്യപ്പന്റെ പ്രവചനം കൃത്യമാവുമായിരുന്നു.
കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിന്റെ എല്ലാ മല്‍സരങ്ങളിലും വാതുവയ്‌പു നടന്നുവെന്നു, സമിതി മുന്‍പാകെ മൊഴി നല്‍കിയ ഭൂരിഭാഗം പേരും സംശയം പ്രകടിപ്പിച്ചു. ചെന്നൈ ടീം നായകന്‍ എം.എസ്‌. ധോണിയും ശ്രീനിവാസനും നല്‍കിയ മൊഴികള്‍ തെറ്റാണെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

മെയ്യപ്പന്‍ ക്രിക്കറ്റില്‍ താല്‍പര്യമുള്ള വ്യക്‌തി മാത്രമാണെന്നും അദ്ദേഹത്തിനു ടീമില്‍ സ്‌ഥാനമൊന്നുമില്ലെന്നുമായിരുന്നു മൊഴി. എന്നാല്‍, മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ മുഖമായിരുന്നുവെന്നും ടീം അധികൃതരിലൊരാളാണെന്നും റിപ്പോര്‍ട്ട്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മുദ്‌ഗലിനു പുറമെ, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. നാഗേശ്വര്‍ റാവു, അസം ക്രിക്കറ്റ്‌ അസോസിയേഷന്‍ അംഗം നിലയ്‌ ദത്ത എന്നിവരാണു സമിതി അംഗങ്ങള്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.