Home » » സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം.

Written By Unknown on Friday, 25 April 2014 | 19:46

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത മരുന്നുക്ഷാമം. ജീവന്‍രക്ഷാ മരുന്നുകളും സിറിഞ്ചും സൂചിയും ഐ വി ഫ്‌ലൂയിഡുമടക്കം 109 മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. അതേസമയം ക്ഷാമം നേരിടുന്ന മരുന്നുകള്‍ ലോക്കല്‍പര്‍ച്ചേസ് വഴി വാങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷത്തെ ടെണ്ടറിലുള്‍പ്പെടുത്തി മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങിയ മരുന്നുകളെല്ലാം തീര്‍ന്നിരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും സിറിഞ്ചും സൂചിയും ശസ്ത്രക്രിയ നൂലും ഐവി ഫ്‌ലൂയിഡുകളും ഐ വി ഗാമ, ആല്‍ബുമിന്‍, തുടങ്ങിമരുന്നുകള്‍ക്കെല്ലാം ആശുപത്രികളില്‍ കടുത്ത ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. 

പേവിഷബാധക്കെതിരെയുള്ള ആന്റി റേബിസ് കുത്തിവയ്പ്, പാമ്പ് കടിയ്ക്കുള്ള ആന്റിവെനം തുടങ്ങി 109 ഇനം മരുന്നുകള്‍ കിട്ടാനില്ലെന്ന് കാട്ടി ആശുപത്രികള്‍ മെഡിക്കല്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. മരുന്ന് ക്ഷാമത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ ഡിഎംഇയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. മരുന്ന് ക്ഷാമം ഉണ്ടായതിനാല്‍ മരുന്നുകള്‍ വാങ്ങാനുള്ള അനുവാദം തേടി മെഡിക്കല്‍ കോര്‍പറേഷന്‍ ആരോഗ്യസെക്രട്ടറിയെ സമീപിച്ചെങ്കിലും ആ ഫയലിന് സെക്രട്ടറി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ആശുപത്രികള്‍ ആവശ്യപ്പെട്ട പ്രകാരം മരുന്നുകള്‍ വാങ്ങി നല്‍കിയിട്ടും അത് തികയാതെ വന്നത് എങ്ങനെയെന്ന മറുചോദ്യമുയര്‍ത്തിയാണ് സെക്രട്ടറി അതൃപ്തി അറിയിച്ചത്. 

അതേസമയം മരുന്ന് ക്ഷാമം ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങിയതോടെ ലോക്കല്‍ പര്‍ച്ചേസ് വഴി വാങ്ങാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. ഈ വര്‍ഷത്തെ മരുന്നുകള്‍ക്കുള്ള ആദ്യ ടെണ്ടര്‍ റദ്ദാക്കി റീടെണ്ടര്‍ വിളിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.