Home » » പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി.

പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി.

Written By Unknown on Monday, 7 April 2014 | 08:49

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂര്‍ധന്യത്തില്‍ നില്‍ക്കേ തിരുവനന്തപുരത്തെ സിറ്റിംഗ്‌ എം.പിയും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായ ശശി തരൂര്‍ സ്വവസതിയില്‍ പെന്തക്കോസ്‌ത്‌ പാസ്‌റ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തതു വിവാദമാകുന്നു. പ്രാര്‍ഥനായോഗം എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്‌ച രാത്രി നടത്തിയ വിരുന്നില്‍, തനിക്കു പരാജയഭീതിയുണ്ടെന്നും എതിര്‍സ്‌ഥാനാര്‍ഥി ഉള്‍പ്പെട്ട സമുദായത്തെ എങ്ങനെയും സ്വാധീനിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വോട്ട്‌ ലക്ഷ്യമിട്ടു സാമുദായികസ്വാധീനം നടത്താനുള്ള തരൂരിന്റെ നീക്കത്തിനെതിരേ എല്‍.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി.
"തിരുവനന്തപുരത്തെ മത്സരം ഭയങ്കര കടുപ്പമാണ്‌. എനിക്കു പരാജയഭീതിയുണ്ട്‌. ഞങ്ങളുടെ കാല്‍ക്കുലേഷന്‍ അനുസരിച്ചു ഭയങ്കര ടൈറ്റാണ്‌. ശരിക്കും പറയുകയാണെങ്കില്‍ ഞാന്‍ കയറിയ മണ്ഡലം തിരുവനന്തപുരവും വട്ടിയൂര്‍ക്കാവും മാത്രമാണ്‌. നെയ്യാറ്റിന്‍കരയിലും പാറശാലയിലും അവരാണു കൂടുതല്‍. കഴക്കൂട്ടത്തും നേമത്തും എന്തും സംഭവിക്കാം. ആരാണെന്നു പറയാന്‍ പറ്റില്ല. അതാണു സ്‌ഥിതി. ഞാന്‍ ജയിക്കുകയാണെങ്കില്‍കൂടി ഇപ്പോഴത്തെ അവസ്‌ഥയില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടാകൂ. ജനത്തെ ഫോഴ്‌സിഫൈ ചെയ്‌ത്‌, അവര്‍ വോട്ട്‌ ചെയ്‌തില്ലെങ്കില്‍ ഈ ഇലക്‌ഷന്‍ കടക്കാന്‍ സാധ്യമല്ല"- പാസ്‌റ്റര്‍മാരെ അഭിസംബോധന ചെയ്‌ത്‌ തരൂര്‍ പറഞ്ഞു. ഞായറാഴ്‌ച ആരാധനാദിവസം പെന്തക്കോസ്‌ത്‌ വിശ്വാസികളോടു തനിക്കു വോട്ട്‌ ചെയ്യാന്‍ പറയണമെന്ന്‌ അഭ്യര്‍ഥിച്ചുകൊണ്ട്‌ തരൂര്‍ പാസ്‌റ്റര്‍മാരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു.
ക്രിസ്‌ത്യാനികള്‍ വോട്ട്‌ ചെയ്‌താല്‍ അതു കൈപ്പത്തിക്കാകുമെന്നും എന്നാല്‍ അവര്‍ക്കു വോട്ട്‌ ചെയ്യാന്‍ പോകാന്‍ മടിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോടു പറഞ്ഞതായി യോഗത്തില്‍ പാസ്‌റ്റര്‍മാരിലെ പ്രമുഖന്‍ വ്യക്‌തമാക്കി. നാളെ (ഞായര്‍) ആരാധനാദിവസമാണ്‌. വോട്ടെടുപ്പിനു മുമ്പ്‌ ഇനിയൊരു ഞായര്‍ ലഭിക്കില്ല. നിങ്ങള്‍ വിശ്വാസികളെ പ്രബോധിപ്പിച്ച്‌ വോട്ട്‌ ചെയ്യിപ്പിക്കണം. ഒറ്റക്കെട്ടായി ക്രിസ്‌ത്യാനികളെക്കൊണ്ടുവോട്ട്‌ ചെയ്യിക്കണം. സ്‌ഥാനാര്‍ഥിയെ (തരൂര്‍) അനുഗ്രഹിച്ച്‌ നമുക്കു പ്രാര്‍ഥിക്കാം- പാസ്‌റ്റര്‍ പറഞ്ഞു.
ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്നു തരൂര്‍ വിരുന്നില്‍ വ്യക്‌തമാക്കി. "എന്റെ ഭാര്യ പെട്ടെന്ന്‌ അന്തരിച്ചുപോയി. ഡോക്‌ടര്‍മാര്‍ക്കു പെട്ടെന്നു കാരണം മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ട്‌ വിവാദമായി. പക്ഷേ, അതിലൊരു സത്യവുമില്ല. ഫോറന്‍സിക്‌ ലാബിന്റെ പരിശോധനയില്‍ വിഷമുണ്ടായിരുന്നില്ല. എനിക്കെതിരേ പരാതിയുമില്ല, ക്രൈമുമില്ല. പോലീസ്‌ എനിക്കെതിരേ അന്വേഷണം നടത്തിയിട്ടില്ല. എഫ്‌.ഐ.ആര്‍. ഇല്ല, ചാര്‍ജ്‌ ഷീറ്റില്ല. പോലീസിനുവേണ്ടതു കോസ്‌ ഓഫ്‌ ഡെത്ത്‌ (മരണകാരണം) ആണ്‌. മര്യാദയില്ലാത്ത രാഷ്‌ട്രീയക്കാരാണു തെറ്റിദ്ധാരണ പരത്തിയത്‌. ഇക്കാര്യം നിങ്ങളുടെ ആള്‍ക്കാരോടെല്ലാം പറയണം"- തരൂര്‍ പെന്തക്കോസ്‌ത്‌ യോഗത്തില്‍ പറഞ്ഞു. ദേശീയരാഷ്‌ട്രീയത്തില്‍ ഇടതുമുന്നണിക്ക്‌ ഒരു എം.പിയുണ്ടായാല്‍ അതു നരേന്ദ്രമോഡിയെ മാത്രമേ സഹായിക്കൂ എന്നും അഭിപ്രായ സര്‍വേയില്‍ പാതിസത്യമുണ്ടെങ്കില്‍ എന്‍.ഡി.എ. ആയിരിക്കും അധികാരത്തില്‍ വരുകയെന്നും തരൂര്‍ ചൂണ്ടിക്കാട്ടി
https://www.youtube.com/watch?v=vpnpJe3nTAQ 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.