Home » »

Written By Unknown on Wednesday, 7 May 2014 | 22:59

കൊല്ലം: കടയ്ക്കലിലെ ചിതറ പഞ്ചായത്തിനെ ക്വാറി ക്രഷര്‍ മാഫിയകള്‍ വിഴുങ്ങി. ക്വാറികളുടെ സമീപത്ത് ജീവിക്കുന്നവരെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കുന്നതും പതിവാകുന്നു. വഴങ്ങാത്തവര്‍ക്കെതിരെ കേസുകളും വീടിന് നേരെ കല്ലേറും ലൈംഗികാപവാദ കഥകളും പ്രചരിപ്പിച്ച് ക്വാറി മാഫിയയും ഗുണ്ടകളും പീഡിപ്പിക്കുന്നു. പൊതുവഴി തടഞ്ഞും നാട്ടുകാരെ കുടിയൊഴിപ്പിച്ചും അപ്പൂപ്പന്‍ പാറയെന്ന കൂറ്റന്‍ കരിങ്കല്‍ മലയും പൊട്ടിക്കാനുള്ള ഒരുക്കത്തിലാണ് ക്വാറി മാഫിയ.

ചിതറ പഞ്ചായത്തില്‍ ബാക്കിയുള്ള ഏക കരിങ്കല്‍ മലയാണ് അപ്പൂപ്പന്‍ പാറ. ഗുഹയും വന്യജീവികളും എല്ലാം അവിടെയുണ്ട്. അപ്പൂപ്പന്‍പാറയ്ക്ക് അടുത്ത് നിരവധി ക്രഷറും ക്വാറികളുമുണ്ട്. വമ്പന്‍മാര്‍ മുതല്‍ താഴേക്ക് ക്വാറി മാഫിയ ഈ പ്രദേശത്തെ ആകെ വിലയ്ക്ക് വാങ്ങുകയാണിപ്പോള്‍. ഇവിടുത്തുകാരെ പണം കൊടുത്ത് വലയിക്കുന്നു. പണത്തില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തും. ക്വാറി മാഫിയയുടെ പണം വാങ്ങാതെ പോരടിച്ച ഉഷ എന്ന സ്ത്രീയ്ക്കെതിരെ ക്വാറി മാഫിയ അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.

ക്വാറിക്ക് സമീപമുള്ളവരുടെ വീടുകള്‍ വിണ്ടുകീറിത്തുടങ്ങി. ഓരോ തവണ ക്വാറിയില്‍ സ്‌ഫോടനം നടത്തുമ്പോഴും വീടിന്റെ ഓട് തകര്‍ത്ത് അടുക്കളയിലും ചോറ്റുപാത്രത്തിലും വന്ന് വീഴുന്നത് കരിങ്കല്‍ ചീളുകളാണ്. അപ്പൂപ്പന്‍ പാറയിലെ സര്‍ക്കാര്‍ ഭൂമി മുള്ളുവേലി കെട്ടി വേര്‍തിരിക്കാന്‍ തുടങ്ങി. ഇത് സംരക്ഷിക്കാന്‍ നാട്ടുകാര്‍ പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ ക്വാറി മാഫിയയുടെ വിളയാട്ടം പ്രദേശത്തെ സ്വൈര്യജീവിതത്തിന് തടസമാകുകയാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.