കൊല്‍ക്കത്ത: അകാല ചരമത്തിലേക്ക് നീങ്ങുന്ന ആം ആദ്മി പാര്‍ട്ടിയുടെ ശവപ്പെട്ടിയില്‍ ഒരാണികൂടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം പൂര്‍ണ്ണമായും ബി.ജെ.പിയില്‍ ലയിച്ചു. ബി.ജെ.പി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹയാണ് ഇക്കാര്യമറിയിച്ചത്. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്നും സിന്‍ഹ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഘോഷ് അടുത്തുതന്നെ പാര്‍ട്ടിയില്‍ ചേരുമെന്നും സിന്‍ഹ പറഞ്ഞു. ബി.ജെ.പിയില്‍ ചേരുന്ന കാര്യം ഘോഷും സ്ഥിതീകരിച്ചിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പോരാടുന്നതിന് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം ബി.ജെ.പി.യില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കഴിയുന്ന സംസ്ഥാനത്തെ ഏക വേദി ബി.ജെ.പി മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അമിത് കുമാര്‍ പറഞ്ഞു.
ആദ്മി ആകാല ചരമത്തിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ദേശിയ നേതൃത്വത്തിനിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ആം ആദ്മിയില്‍ നടക്കുന്നത്. രവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച യോഗേന്ദ്ര യാദവിന്റെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ട് മനീഷ് സിസോദിയ യോഗേന്ദ്ര യാദവിന് കത്തയച്ചു.
ഗുഡ്ഗാവിലെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മുതല്‍ ആം ആദ്മി പാര്‍ട്ടി കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളില്ലെല്ലാം കെജ്രിവാള്‍ പിന്തുണച്ചിട്ടും, യോഗേന്ദ്ര യാദവ് അദ്ദേഹത്തോട് നീതി പുലര്‍ത്തിയില്ലെന്ന് സിസോദിയ ആഞ്ഞടിച്ചു.പാര്‍ട്ടിയുടെ ഹരിയാന ഘടകത്തില്‍ നവീന്‍ ജയ്ഹിന്ദുമായും യോഗേന്ദ്ര യാദവുമായുള്ള അഭിപ്രായ വ്യത്യാസം പൊതുജനമധ്യത്തില്‍ കൊണ്ടുവന്നത് യോഗേന്ദ്ര യാദവാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കെജ്രിവാള്‍ തയ്യാറാകുന്നില്ലെന്ന് നേരത്തെ യോഗേന്ദ്ര യാദവ് വിമര്‍ശനമുന്നയിച്ചിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.








