കല്‍പ്പറ്റ: ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദത്തിനൊടുവില്‍ പ്രതിക്കെതിരേ ഡിവൈ.എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ പ്രതി കീഴടങ്ങി. പുല്‍പ്പള്ളി കോളറാട്ടുകുന്ന് പൈക്കംമൂല കോളനിയിലെ കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണു പോലീസിന്റെ ഒത്തുകളിയും തടിതപ്പലും അരങ്ങേറിയത്.
പ്രതി പുല്‍പ്പള്ളി കോളറാട്ടുകുന്ന് വെള്ളാപ്പള്ളിയില്‍ ക്ലബി(26) ന്റെ യഥാര്‍ഥ പേര് മറച്ചുവച്ചു വിപിന്‍ എന്ന പേരാണു പോലീസ് എഫ്.ഐ.ആറില്‍ ചേര്‍ ത്തിരുന്നത്. തുടര്‍ന്നു താന്‍ വിപിനല്ലെന്നു ചൂണ്ടിക്കാട്ടി പ്രതി തിങ്കളാഴ്‌ച ബത്തേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ജാമ്യഹര്‍ജിയുമായി സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്‌തതയ്‌ക്കായി പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്നതോടെ പ്രതിയെ കോടതി വിട്ടയച്ചു. എഫ്.ഐ.ആറില്‍ ചാക്കോയെന്നാണു പ്രതിയുടെ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക രേഖകളിലെല്ലാം ക്ലബിന്‍ തങ്കച്ചനെന്നാണു പ്രതിയുടെ പേര്.
സംഭവം വിവാദമായതോടെ ക്ലബിനും വിപിനും ഒരാളാണെന്നു വ്യക്‌തമാക്കി ഒരു ദിവസം വൈകി പ്രതിക്കെതിരേ മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി: കെ.ബി. ജീവാനന്ദ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രതിയോട് അന്വേഷണ ഉദ്യോഗസ്‌ഥന്റെ മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞു ഡിവൈ.എസ്.പി. ഓഫീസിലാണു ക്ലബിന്‍ കീഴങ്ങിയത്.
തിങ്കളാഴ്‌ച ക്ലബിന്റെ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടിയ കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ഫോണില്‍ വിളിച്ചു കേണിച്ചിറ പോലീസ് സ്‌റ്റേഷനിലും ഡിവൈ.എസ്.പി.യെയും അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു ക്ലബിനെ നേരത്തെ കോടതി വിട്ടയച്ചത്. അഥവാ ക്ലബിന്‍ പ്രതിയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്‌ഥനു മുന്‍പാകെ കീഴടങ്ങാനും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്‌ച കോടതിയില്‍ വച്ചു തന്നെ ക്ലബിനെ പോലീസിന് അറസ്‌റ്റ് ചെയ്ാമായിരുന്നു.തിങ്കളാഴ്‌ച വൈകിട്ടു പോലീസുകാരുടെ മുന്നിലൂടെയാണു പ്രതി കോടതിയില്‍നിന്നു പോയത്.








