Home » » കാപ്പി കൃഷിക്ക്‌ അഴുകല്‍ രോഗം പടര്‍ന്നു പിടിക്കുന്നത്‌ കര്‍ഷകരെ വലയ്‌ക്കുന്നു.

കാപ്പി കൃഷിക്ക്‌ അഴുകല്‍ രോഗം പടര്‍ന്നു പിടിക്കുന്നത്‌ കര്‍ഷകരെ വലയ്‌ക്കുന്നു.

Written By Unknown on Wednesday, 27 August 2014 | 03:30

കട്ടപ്പന: കാപ്പി കൃഷിക്ക്‌ അഴുകല്‍ രോഗം പടര്‍ന്നു പിടിക്കുന്നത്‌ കര്‍ഷകരെ വലയ്‌ക്കുന്നു. അഴുകല്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കോഫി ബോര്‍ഡ്‌ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. അഴുകല്‍ രോഗം ബാധിച്ചതോടെ കാപ്പിക്കുരു പൂര്‍ണമായും നശിക്കുകയാണ്‌. ഇവയെ പ്രതിരോധിക്കാനുള്ള മരുന്ന്‌ പ്രയോഗം കാര്യമായി ഗുണം ചെയ്യാത്തത്‌ കര്‍ഷകരില്‍ ആശങ്ക സൃഷ്‌ടിക്കുന്നു. വന്‍തോതില്‍ കാപ്പിക്കുരു നശിക്കുന്നത്‌ ഉല്‍പാദനം ഗണ്യമായി കുറയാന്‍ കാരണമാകുമെന്നാണ്‌ വിലയിരുത്തല്‍. ഉല്‍പന്നത്തിന്‌ മെച്ചപ്പെട്ട വില ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക്‌ അഴുകല്‍ രോഗം വന്‍ തിരിച്ചടിയായി. കാപ്പി കൃഷി ചെയ്യുന്ന നൂറ്റമ്പതോളം വന്‍കിട എസ്‌റ്റേറ്റുകളും 18,750 ചെറുകിട കാപ്പി കര്‍ഷകരുമാണ്‌ ജില്ലയിലുള്ളത്‌. ചെറുകിട കര്‍ഷകരെ സംരക്ഷിക്കാന്‍ ഇടുക്കി പാക്കേജില്‍ 5.56 കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതു നഷ്‌ടമായി. 1990-92 കാലഘട്ടത്തില്‍ കാപ്പിക്ക്‌ 125 രൂപ വരെ വില ലഭിച്ചിരുന്നു. ഇതിനുശേഷം കുത്തനെ ഇടിഞ്ഞ വില 20 ല്‍ എത്തി. ഇത്‌ പിന്നീട്‌ ഉയര്‍ന്നെങ്കിലും 150 കടന്നില്ല. നിലവില്‍ നാടന്‍ കാപ്പിക്ക്‌ 74 രൂപയും റോബസ്‌റ്റയ്‌ക്ക്‌ 81 രൂപയുമാണ്‌ ലഭിക്കുന്നത്‌. ഉല്‍പാദനത്തിന്‌ മുടക്കുന്ന തുകപോലും ഇതില്‍ നിന്ന്‌ കണ്ടെത്താനാകാത്ത ഗതികേടിലാണ്‌ കര്‍ഷകര്‍. തൊഴിലാളികളുടെ കൂലി ഇരട്ടിയിലധികം വര്‍ധിക്കുകയും വളത്തിന്റെയും കീടനാശിനിയുടെയും വില കുത്തനെ ഉയരുകയും ചെയ്‌തു. ഇതിനാല്‍ കാപ്പി കര്‍ഷകര്‍ കടക്കെണിയിലേക്ക്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌. കയറ്റുമതി ചെയ്യണമെങ്കില്‍ കാപ്പിക്കുരു ഗ്രേഡ്‌ തിരിക്കണം. എ ഗ്രേഡില്‍ വലിയ കാപ്പിക്കുരുവും ബി ഗ്രേഡില്‍ ശരാശരി വലിപ്പമുള്ള കുരുവുമാണ്‌ കയറ്റുമതി ചെയ്യുന്നത്‌. ഇതിനായുള്ള മില്ലുകളില്‍ (സ്‌റ്റിയറിംഗ്‌ ഹൗസ്‌) മാത്രമേ ഇത്‌ പ്രോസസ്‌ ചെയ്‌തെടുക്കാന്‍ കഴിയു. കേരളത്തില്‍ വയനാട്ടില്‍ സ്വകാര്യ മേഖലയില്‍ മാത്രമാണ്‌ ഇത്തരമൊരു മില്ലുള്ളത്‌. ഇടുക്കിയില്‍ നിന്നുള്ള കര്‍ഷകര്‍ കാപ്പിക്കുരു വേര്‍തിരിച്ചെടുക്കണമെങ്കില്‍ ബംഗളുരു, തേനി എന്നിവിടങ്ങളിലെ മില്ലുകളെ ആശ്രയിക്കണം. ഇവിടങ്ങളിലെത്തി കാപ്പിക്കുരു വേര്‍തിരിച്ച്‌ വീണ്ടും കേരളത്തില്‍ എത്തിക്കുമ്പോള്‍ വന്‍തുക ചെലവാകും. ഇതിനാല്‍ ഇടുക്കിയില്‍ നിന്ന്‌ കാപ്പിക്കുരു കയറ്റി അയയ്‌ക്കുന്നവരുടെ എണ്ണം കുറവാണ്‌. പ്രോസസിംഗ്‌ യൂണിറ്റ്‌ ഉള്ളതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ കയറ്റുമതി ചെയ്യുന്ന കാപ്പിക്കുരുവിന്‌ അഞ്ചു മുതല്‍ പത്തുരൂപ വരെ അധിക വില ലഭിക്കാറുണ്ട്‌. ഇടുക്കിയില്‍ പ്രോസസിംഗ്‌ യൂണിറ്റ്‌ ആരംഭിക്കണമെന്ന്‌ കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുകയാണ്‌. ഇവയൊന്നും ചെവിക്കൊള്ളാത്ത അധികൃതര്‍ ഈ മേഖലയിലെ കര്‍ഷകരെ പാടേ അവഗണിച്ചിരിക്കുകയാണ്‌. ചെടികള്‍ക്കുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ പോലുമാകാതെ ചെറുകിട കര്‍ഷകരില്‍ ഭൂരിപക്ഷവും ഇതര കൃഷികളിലേക്ക്‌ തിരിയുകയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.