Home » » സൂരജിനെതിരായ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ പരാമര്‍ശങ്ങളും പരിശോധിക്കണം.

സൂരജിനെതിരായ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ പരാമര്‍ശങ്ങളും പരിശോധിക്കണം.

Written By Unknown on Saturday, 22 November 2014 | 04:19

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്ത പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ മുസ്ലിം ലീഗ് ബന്ധത്തിന് പതിറ്റാണ്ടിന്റെ പഴക്കം. സൂരജ് കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന കാലത്താണ് ബന്ധം സുദൃഢമായതെന്നതിന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സാക്ഷ്യം.
ജില്ലാകലക്ടറും ഭരണപക്ഷത്തെ പ്രമുഖകക്ഷി എന്ന നിലയിലോ സ്ഥലത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലോ മാത്രമുള്ളതായിരുന്നില്ല മുസ്‌ലിം ലീഗ് നേതാക്കളുമായുള്ള സൂരജിന്റെ ബന്ധമെന്ന് കമ്മീഷന്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
2003 മെയ് 2ന് ഉണ്ടായ കൂട്ടക്കൊലയെ കുറിച്ച് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ മൊയ്തീന്‍കോയക്കും ഇയാള്‍വഴി ജില്ലാ നേതാവായ മായിന്‍ഹാജിക്കും മുന്‍കൂട്ടി അറിയാമായിരുന്നു. മായിന്‍ഹാജിയുടെ മൊഴിയനുസരിച്ച് സംഭവം അറിഞ്ഞയുടന്‍ ജില്ലാ കലക്ടറെ അദ്ദേഹം ഈ കാര്യം അറിയിച്ചു. എന്നിട്ടും കലാപം തടയുന്നതിലും കൂട്ടക്കൊലയെ തുടര്‍ന്ന് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജില്ലാ ഭരണകൂടം അമ്പേ പരാജയപ്പെട്ടു എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
കൂട്ടക്കൊല നടക്കുന്നതിന് തൊട്ടുമുമ്പും പിമ്പും ഉള്ള സൂരജിന്റെ നടപടികളും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്നും ജോസഫ് പി തോമസ് കമ്മീഷന്‍ പറയുന്നു. മാറാട്ടെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് സൂരജ് തലസ്ഥാനത്തേക്ക് പോയി.
സംഭവ ദിവസം കോഴിക്കോട് തിരിച്ചെത്തുംവിധം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പിന്നീടത് കാന്‍സല്‍ ചെയ്ത് തിരിച്ചുള്ള യാത്ര നീട്ടി. സംശയാസ്പദമായ ഈകാര്യം സര്‍ക്കാര്‍ പ്രത്യേകം അന്വേഷിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ അതേകുറിച്ച് കാര്യമായ ഒരന്വേഷണം പിന്നീട് നടന്നില്ല.
മുസ്‌ലിംലീഗുമായുള്ള ബന്ധം മാത്രമല്ല കലക്ടറായിരുന്ന ടി ഒ സൂരജ് വര്‍ഗീയവികാരം കൂടി പ്രകടിപ്പിച്ച വ്യക്തിയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള പ്രധാന തെളിവുകള്‍ അക്കാലത്ത് സിറ്റിപൊലീസ് കമ്മീഷണറായിരുന്ന സഞ്ജീവ് പട്‌ജോഷി അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. സൂരജ് അഴിമതിക്കാരനും വര്‍ഗീയ വികാരമുള്ള വ്യക്തിയുമാണെന്ന് കമ്മീഷണര്‍ മൊഴി നല്‍കിയിട്ടുമുണ്ട്.
പുഴമണല്‍ ഖനനം സംബന്ധിച്ച നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. കലക്ടര്‍ നിയോഗിക്കുന്ന കടവ് കമ്മിറ്റികള്‍ക്കായിരുന്നു നിയന്ത്രണാധികാരം. മുസ്‌ലിം ലീഗില്‍ പെട്ടവരെ മാത്രം കോഴിക്കോട്ടെ കടവു കമ്മിറ്റികളില്‍ നാമനിര്‍ദേശം ചെയ്ത് സൂരജ് മണല്‍ മാഫിയകളെ സഹായിച്ചുവെന്നും കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കപ്പെട്ടു.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതികള്‍ ഒളിച്ചിരിക്കുകയും ആയുധങ്ങള്‍ ഒളിപ്പിക്കുകയും ചെയ്ത മാറാട് മസ്ജിദ് പൊലീസ് വളഞ്ഞ് കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്ത ശേഷം പൊലീസ് അടച്ചുപൂട്ടി സീല്‍വെച്ചതുമാണ്. സംഭവശേഷം മാറാട് സന്ദര്‍ശിക്കാനെത്തിയ ലീഗ് നേതാവ് കൂടിയായ കേന്ദ്രമന്ത്രി ഇ അഹമ്മദ് അനുയായികളുമായി നിരോധനം ലംഘിച്ച് മസ്ജിദില്‍ എത്തുകയും സീല്‍ ബലമായി പൊളിച്ച് മസ്ജിദ് തുറന്ന് അതിനകത്ത് നമസ്‌കാരം നടത്തുകയും ചെയ്തിട്ടും അദ്ദേഹത്തിനെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ സൂരജ് മുന്‍കൈ എടുത്തില്ല. മാറാട് കലാപം തടയുന്നതിലും പ്രതിരോധിക്കുന്നതിലും ജില്ലാ ഭരണകൂടത്തിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം കലക്ടര്‍ ടി ഒ സൂരജിനാണെന്നും ഈ വീഴ്ചക്കും വര്‍ഗീയാരോപണങ്ങള്‍ക്കും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു കമ്മീഷന്റെ ശിപാര്‍ശ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.