Home » » എം.വി. നികേഷ്‌ ഇടതിലേക്ക്.

എം.വി. നികേഷ്‌ ഇടതിലേക്ക്.

Written By Unknown on Wednesday, 12 November 2014 | 17:47

കണ്ണൂര്‍: എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാറിനെ സി.എം.പിയുടെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ നീക്കം. പാര്‍ട്ടി രണ്ടു വിഭാഗമായതോടെ നിലനില്‍പ്പിനായി കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണു സി.പി.എം. പക്ഷത്തുള്ള സി.എം.പി. നികേഷിനെ നേതൃനിരയിലേക്കു കൊണ്ടുവരുന്നത്‌.  നികേഷ്‌കുമാറിന്റെ നിലപാട്‌ അനുകൂലമെന്നാണു സൂചന.
അവസാനകാലത്ത്‌ എം.വി.ആര്‍. ആര്‍ക്കൊപ്പമായിരുന്നുവെന്നതിനെകുറിച്ചുള്ള തര്‍ക്കവും അവകാശവാദവും തകൃതിയായി നടക്കുമ്പോള്‍ നികേഷിന്റെ സാന്നിധ്യം തങ്ങള്‍ക്കു മേധാവിത്വം നല്‍കുമെന്നു കരുതുന്ന സി.പി.എമ്മിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്‌. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ തങ്ങളെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്നു സി.പി.എം. ഉറപ്പുതന്നിട്ടുണ്ടെന്നു സി.എം.പി. നേതാക്കള്‍ പറയുന്നു.
പാര്‍ട്ടിയിലെത്തുന്ന നികേഷിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ധാരണയുണ്ട്‌. ഇതിനുള്ള കളമൊരുക്കലിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാനാണു നിര്‍ദേശം. അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃസ്‌ഥാനത്തുള്ള നികേഷ്‌ സാവകാശം ചോദിച്ചതായാണ്‌ അറിവ്‌. തൃശൂരില്‍നടന്ന സി.എം.പി. കണ്‍വന്‍ഷനില്‍ നികേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ കണ്ണൂര്‍ സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസിലും നികേഷെത്തി ചര്‍ച്ച നടത്തി. 
 
 പറശിനിക്കടവു വിഷ ചികിത്സാകേന്ദ്രം അടക്കമുള്ള അഞ്ചു സ്‌ഥാപനങ്ങള്‍ അടങ്ങിയ ട്രസ്‌റ്റിന്റെ ഇപ്പോഴത്തെ നിയന്ത്രണം സി.പി.എമ്മിനൊപ്പമുള്ളവര്‍ക്കാണ്‌. പാര്‍ട്ടി ആസ്‌ഥാനം പിടിച്ചെടുക്കുന്നതിനും ഈ സ്‌ഥാപനങ്ങളുടെ നിയന്ത്രണം കൈയടുക്കുന്നതിനും സി.പി.എമ്മിന്റെ സഹായവും ഇവര്‍ക്കുണ്ട്‌. സി.എം.പിയെ മുന്‍നിര്‍ത്തി ട്രസ്‌റ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണം സി.പി.എം. പിടിച്ചെടുത്ത മാതൃകയും മുന്നിലുണ്ട്‌.
കോടികളുടെ ആസ്‌തിയുള്ള ട്രസ്‌റ്റ്‌ ഭരണസമിതിയില്‍ എം.വി.ആര്‍. അടക്കം രണ്ടുപേര്‍ മരിച്ചതോടെ 11 അംഗങ്ങളാണുള്ളത്‌. ഇരുവിഭാഗവും ട്രസ്‌റ്റില്‍ മേധാവിത്വം ഉന്നയിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ പരോക്ഷ പിന്തുണയോടെ ഭരണം ഒരു വിഭാഗത്തിന്റെ പൂര്‍ണനിയന്ത്രണത്തിലാണ്‌. ട്രസ്‌റ്റിന്റെ ഭരണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസുണ്ട്‌. 
 
നികേഷ്‌ പാര്‍ട്ടിയുടെ ചുമതലയേറ്റെടുക്കുകയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നിലപാടു വ്യക്‌തമാക്കേണ്ടത്‌ അദ്ദേഹമാണെന്നും പാട്യം രാജന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.