Home » » ആശ്വാസത്തേക്കാള്‍ കഴിഞ്ഞുപോയ ദിവസങ്ങള്‍ ആലോചിച്ച്‌ വിങ്ങിപ്പൊട്ടുന്ന ജയചന്ദ്രന്‍ മൊകേരി.

ആശ്വാസത്തേക്കാള്‍ കഴിഞ്ഞുപോയ ദിവസങ്ങള്‍ ആലോചിച്ച്‌ വിങ്ങിപ്പൊട്ടുന്ന ജയചന്ദ്രന്‍ മൊകേരി.

Written By Unknown on Friday, 26 December 2014 | 20:51

കോഴിക്കോട്‌: സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെന്ന ആശ്വാസത്തേക്കാള്‍ കഴിഞ്ഞുപോയ ദിവസങ്ങള്‍ ആലോചിച്ച്‌ വിങ്ങിപ്പൊട്ടുകയായിരുന്നു ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍.
വളരെ വൈകാരികമായ ഒരവസ്‌ഥയിലാണ്‌ ഞാനിപ്പോള്‍. ഒന്നും പറയാന്‍ പറ്റാത്ത ഒരവസ്‌ഥ. എന്നെ എത്ര പേരാണ്‌ സ്‌നേഹിക്കുന്നതെന്നും അവരോട്‌ എങ്ങനെ നന്ദി പറയണമെന്നും അറിയില്ല. ചെയ്യാത്ത തെറ്റിനാണ്‌ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്‌. ജയിലില്‍ അടച്ചപ്പോള്‍ ഇപ്പോഴൊന്നും പുറത്തു വരാന്‍ സാധിക്കുമെന്നു കരുതിയില്ല. ഇത്‌ രണ്ടാം ജന്‍മം പോലെ തോന്നുന്നു. അദ്ദേഹം പറഞ്ഞു.
എട്ട്‌ മാസം മാലിദ്വീപില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണു തിരിച്ചു നാട്ടിലെത്തിയത്‌.
ഇരുപത്‌ അടിനീളവും പത്ത്‌ അടിവീതിയുമുള്ള സെല്ലില്‍ പത്ത്‌ തടവുകാര്‍ക്കൊപ്പം കഴിയേണ്ടിവന്നു. ജയില്‍ജീവിതം മനസിനെയും ഓര്‍മകളെയും തളര്‍ത്തി. അച്‌ഛനമ്മമാരുടെയും ഭാര്യയുടെയും മകളുടെയും മുഖങ്ങള്‍ പോലും ഓര്‍മയില്‍ വരാത്ത അവസ്‌ഥയിലെത്തി. മൂന്ന്‌ ദിവസത്തോളം വെള്ളമില്ലാത്ത അവസ്‌ഥ വന്നതിനാല്‍ മലവിസര്‍ജനം പോലും നടത്താതിരിക്കേണ്ടി വന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചതായും പേര്‌ അറിയുന്നവരും അറിയാത്തവരുമായി നിരവധി പേര്‍ വിവരം തിരക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാലിയിലെ നിയമങ്ങള്‍ ശ്വാസം മുട്ടിക്കുന്നതാണ്‌. എത്രയോ അധ്യാപകര്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അതൊന്നും ആരുമറിഞ്ഞിട്ടില്ല. ഒരു കുട്ടി കള്ളക്കഥയുമായി സമീപിച്ചപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ െദെര്‍ഘ്യമുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ എട്ടു മാസവും ഇരുപത്‌ ദിവസവും നീണ്ട ജയില്‍ജീവിതത്തിലേക്ക്‌ എത്തിച്ചത്‌. പോലീസ്‌ വിളിപ്പിക്കുമെന്നു മാത്രമാണ്‌ അവര്‍ പറഞ്ഞത്‌. ഏപ്രില്‍ ആറിന്‌ കോടതിയിലും അന്ന്‌വൈകീട്ട്‌ അവിടെ നിന്ന്‌ അഞ്ച്‌ മുറികളുള്ള ഒരു സെല്ലിലും അടച്ചപ്പോഴാണ്‌ തടവുപുള്ളിയായി മാറിക്കഴിഞ്ഞെന്നു തിരിച്ചറിഞ്ഞത്‌. അവിടെ നിന്നും മാലെയിലേക്കും തുടര്‍ന്ന്‌ ശരിഅത്ത്‌ കോടതിയിലേക്കും എവിഡന്‍സ്‌ കോര്‍ട്ടിലേക്കും കൊണ്ടുപോയി. വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ്‌ ജയില്‍മോചിതനാക്കാന്‍ പോവുകയാണെന്ന്‌ അധികൃതര്‍ വന്നറിയിച്ചത്‌. ജയിലധികൃതര്‍ തിരിച്ചേല്‍പ്പിച്ച ലഗേജുകളുടെ കൂട്ടത്തില്‍ തന്റെ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഉള്‍പ്പെട്ട ബാഗ്‌ ഇല്ലായിരുന്നെന്നും അതെല്ലാം അയച്ചുതരുമെന്നായിരുന്നു അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയെ ശകാരിച്ചെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടയ്‌ക്കപ്പെട്ട ജയചന്ദ്രന്‍ ക്രിസ്‌മസ്‌ ദിനത്തില്‍ ഉച്ചയോടെയാണ്‌ ജയില്‍മോചിതനായത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാലിദ്വീപ്‌ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ്‌ ജയില്‍മോചനം സാധ്യമായത്‌. ജയചന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ട്‌ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. 24-നു രാത്രി ഏഴരയോടെ ബംഗളുരുവില്‍ വിമാനമിറങ്ങിയ ജയചന്ദ്രന്‍ ഇന്നലെ രാവിലെ എട്ട്‌ മണിയോടെ ബംഗളുരുവില്‍നിന്നു കാര്‍ മാര്‍ഗം കോഴിക്കോട്ടേക്കു പുറപ്പെടുകയായിരുന്നു.
ഭാര്യ ജ്യോതിക്കും മകള്‍ കാര്‍ത്തികയ്‌ക്കുമൊപ്പമാണ്‌ അദ്ദേഹം കോഴിക്കോട്‌ പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.