Home » » പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ പാര്‍ലറുകള്‍ ബിയര്‍-വൈന്‍ വില്‍പന തുടങ്ങും.

പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ പാര്‍ലറുകള്‍ ബിയര്‍-വൈന്‍ വില്‍പന തുടങ്ങും.

Written By Unknown on Saturday, 3 January 2015 | 21:58

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്‌ച ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്‌ക്ക്‌ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ്‌ എക്‌സൈസ്‌ വകുപ്പ്‌ വിതരണംചെയ്‌തു. ലൈസന്‍സ്‌ ലഭിച്ചവര്‍ക്കു തിങ്കളാഴ്‌ച മുതല്‍ ബിവറേജസ്‌ കോര്‍പറേഷന്‍ വെയര്‍ ഹൗസുകളില്‍നിന്നു സ്റ്റോക്കെടുത്തു വില്‍പ്പന തുടങ്ങാം. കൊല്ലം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ്‌ നല്‍കിയത്‌. 22എണ്ണം. തൊട്ടുപിന്നില്‍ പത്തനംതിട്ടയാണ്‌. 14 എണ്ണം.

മറ്റു ജില്ലകളില്‍ വിതരണം ചെയ്‌ത ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകളുടെ എണ്ണം ചുവടെ: കണ്ണൂര്‍ -12, പാലക്കാട്‌ -11, വയനാട്‌ -9, തിരുവനന്തപുരം- 7, കാസര്‍ഗോഡ്‌- 5, ആലപ്പുഴ- 6, കോട്ടയം- 4. എറണാകുളം ഒഴികെയുള്ള മറ്റു ജില്ലകളില്‍ മൂന്നു വീതവും ലൈസന്‍സുകള്‍ വിതരണംചെയ്‌തു. 105 ബാറുകള്‍ പൂട്ടിയ എറണാകുളം ജില്ലയില്‍ 22 അപേക്ഷകളാണ്‌ ഇന്നലെ വരെ ലഭിച്ചത്‌. ഇതില്‍ പത്തിടത്തു പരിശോധന പൂര്‍ത്തിയായെങ്കിലും ലൈസന്‍സ്‌ നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പൂട്ടിയ ബാറുകള്‍ക്കു വിദേശമദ്യം വില്‍പ്പന നടത്താന്‍ ആവശ്യമായ എഫ്‌എല്‍- 3 ലൈസന്‍സുകളാണു നിലവിലുണ്‌ടായിരുന്നത്‌. എഫ്‌എല്‍- 3 ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടവര്‍ക്കാണ്‌ ഇപ്പോള്‍ ബിയര്‍-വൈന്‍ വില്‍പ്പനയ്‌ക്കുള്ള എഫ്‌എല്‍-11 ലൈസന്‍സുകള്‍ നല്‍കുന്നത്‌.

നാലു ലക്ഷം രൂപ ലൈസന്‍സ്‌ ഫീസ്‌ മാത്രം വാങ്ങിയാണു ബിയര്‍ വില്‍പനയ്‌ക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്‌. നിലവിലുള്ള അംഗീകൃത ജീവനക്കാര്‍ക്കു തൊഴില്‍ നല്‍കണമെന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചുള്ള സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണു ലൈസന്‍സ്‌ നല്‍കുന്നത്‌. ലൈസന്‍സ്‌ ലഭിച്ച സാഹചര്യത്തില്‍ ഇവയ്‌ക്കു പ്രവര്‍ത്തിച്ചു തുടങ്ങാന്‍ മറ്റു തടസങ്ങളില്ലെന്ന്‌ എക്‌സൈസ്‌ ഉന്നതര്‍ അറിയിച്ചു. വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനു മുന്‍പു തന്നെ മിക്ക ബിയര്‍ പാര്‍ലറുകളുടെയും ശുചിത്വ പരിശോധന എക്‌സൈസ്‌ വകുപ്പു പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ നടത്തിയ ശുചിത്വപരിശോധന വിവാദമായ സാഹചര്യത്തില്‍ വീണ്‌ടും പരിശോധന നടത്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്‌ട്‌. ഇതേത്തുടര്‍ന്നു ചിലയിടങ്ങളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ നേരിട്ടാണു പരിശോധന നടത്തുന്നത്‌. മറ്റിടങ്ങളില്‍ റേഞ്ച്‌ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്‌ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.