Home » » "കാത്തി" താനല്ലെന്ന്‌ കാതറിന്‍ ഏബ്രഹാം.

"കാത്തി" താനല്ലെന്ന്‌ കാതറിന്‍ ഏബ്രഹാം.

Written By Unknown on Saturday, 17 January 2015 | 16:22

മുംബൈ: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ പത്നി സുനന്ദാ പുഷ്‌കറിന്റെ ദൂരൂഹമരണത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടെ പരാമര്‍ശിക്കപ്പെട്ട "കാത്തി" താനല്ലെന്ന്‌ കാതറിന്‍ ഏബ്രഹാം.
തരൂരും സുനന്ദയും തമ്മിലുള്ള വഴക്കിനിടെ "കാത്തി" എന്ന സ്‌ത്രീയുടെ പേരും ഉയര്‍ന്നുവന്നിരുന്നെന്നു തരൂരിന്റെ വീട്ടുവേലക്കാരന്‍ നാരായണ്‍ സിങ്‌ പോലീസിനു മൊഴി നല്‍കിയിരുന്നു. തരൂരിന്റെ ജീവചരിത്രമെഴുതുന്ന തിരുവനന്തപുരത്തുകാരിയായ കാതറിന്‍ ഏബ്രഹാമാണു കാത്തിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ പശ്‌ചാത്തലത്തിലാണു കാതറിന്‍ ഏബ്രഹാം ബ്ലോഗിലൂടെ വിശദീകരണം നല്‍കിയത്‌.
യു.എന്‍. നയതന്ത്ര ഉദ്യോഗസ്‌ഥയാകുകയാണു സ്വപ്‌നമെന്നു കാതറിന്റെ ഹോം പേജില്‍ പറയുന്നു. ശശി തരൂരിനെ പോലൊരു ആഗോള വ്യക്‌തിത്വത്തെ ഉപദേശകനും അധ്യാപകനുമായി കാണുന്നതിനു മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനത്തിനു വിധേയമാകേണ്ടിവരുന്നത്‌ ഭയാനകമാണ്‌. തരൂരിനെ ഗുരുവായാണു കാണുന്നത്‌. അതു തുടരും. സുനന്ദാ പുഷ്‌കര്‍ കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്നും കാതറിന്‍ പറയുന്നു.തരൂരുമായോ സുനന്ദയുമായോ അടുത്ത ബന്ധമോ പരിചയമോ ഉണ്ടായിരുന്നില്ല. തരൂരിന്റെ പരിചാരകന്‍ നാരായണ്‍ സിങ്ങിനെ അറിയുകയുമില്ല. ആ കുടുംബവുമായി അടുത്ത്‌ ഇടപഴുകിയെന്ന്‌ തെളിയിക്കുന്ന ഫോണ്‍ രേഖകളോ ഇ-മെയിലുകളോ ഒന്നുമില്ല. സോഷ്യല്‍ മീഡിയയിലുള്ള ട്വീറ്റുകള്‍ മാത്രമാണ്‌ ഉള്ളത്‌. ആ ട്വീറ്റുകളെല്ലാം പരസ്യവുമാണ്‌. അതില്‍ ഒളിക്കാന്‍ ഒന്നുമില്ല.
താന്‍ തരൂരിന്റെ ജീവചരിത്രം എഴുതുന്നില്ല. തന്റെ സ്വപ്‌നങ്ങളുടെ പട്ടിക നിരത്തുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ ശശി തരൂരിന്റെ ജീവചരിത്രം എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തരൂരിന്റെ ജീവചരിത്രമെഴുതുന്നു എന്നു വ്യാഖ്യാനിക്കുകയായിരുന്നു. ഈ വിഷയത്തില്‍ തന്റെ ആദ്യത്തെയും അവസാനത്തേതുമായ വിശദീകരണമാകുമിതെന്നും കാതറിന്‍ വ്യക്‌തമാക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള എഴുത്തുകാരിയാണു താനെന്ന പ്രചാരണം വാദം ശരിയല്ല. തിരുവനന്തപുരത്തോ ദുബായിലോ പോയിട്ടേയില്ല. ഒരു പൊതുപരിപാടിക്കിടെ 2012 ല്‍ സുനന്ദയുമായി സംസാരിച്ചിട്ടുണ്ടെന്നതിനപ്പുറം അവരെ കാണുകയോ ബന്ധപ്പെടുകയോ ചെയ്‌തിട്ടില്ല.ജീവിതത്തില്‍ നാലു തവണയേ തരൂരിനെ കണ്ടിട്ടുള്ളൂ. അതും പൊതു ചടങ്ങുകള്‍ക്കിടയില്‍. അഡെ്വന്റിസ്‌റ്റ്‌ മീഡിയാ സെന്ററിനു വേണ്ടി നിരവധിയാളുകള്‍ക്കു മുന്നില്‍വച്ചു തരൂരിന്റെ അഭിമുഖം എടുത്തിട്ടുണ്ട്‌. 2014 മാര്‍ച്ചില്‍ തന്റെ പുസ്‌തകമായ സൈലന്‍സ്‌ഡ്‌ ബൈ ലവിന്റെ പ്രസാധനത്തിനു മുമ്പ്‌ ഡല്‍ഹിയിലും പോയിട്ടില്ല. രാഷ്‌ടീയത്തിലും നയതന്ത്രത്തിലുമുള്ള തന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്‌ തരൂരുമായുള്ള ട്വിറ്റര്‍ ചര്‍ച്ചകള്‍ക്ക്‌ അടിസ്‌ഥാനം. പാക്‌ പത്രപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി പരിചയമുണ്ട്‌. 2013 ഏപ്രില്‍ മുതല്‍ തരാറിനെ അറിയാം. അവരുടെ എഴുത്തിനെ അംഗീകരിക്കുന്നു. അതു തരാറിനോടു പറഞ്ഞിട്ടുമുണ്ടെന്ന്‌ കാതറിന്‍ വിശദീകരിക്കുന്നു. 2012ലാണ്‌ മാറ്റത്തിനു തരൂരിയന്‍സ്‌ എന്ന ബ്ലോഗ്‌ തുടങ്ങിയത്‌. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടു. രാജ്യത്തെക്കുറിച്ചുള്ള യുവജനതയുടെ ആഗ്രഹങ്ങള്‍ ഇതിലൂടെ പങ്കുവച്ചു. തന്റെ പേരില്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിക്കുന്നതിനെപ്പറ്റി മന്ത്രിയായിരുന്ന തരൂരിന്‌ ആശങ്ക ഉണ്ടായ ഘട്ടത്തില്‍ ബ്ലോഗിന്റെ പേരുമാറ്റി. അന്നുമുതല്‍ പ്രോഗ്രസീവ്‌ ഇന്ത്യന്‍സ്‌ ഫോര്‍ ചെയ്‌ഞ്ച്‌ എന്നാണ്‌ ആ കൂട്ടായ്‌മ അറിയപ്പെടുന്നതെന്നും കാതറിന്‍ വിശദീകരിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.