തിരുവനന്തപുരം: വിവാദമായ പാറ്റൂർ ഭൂമി ഇടപാടിൽ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ് ലോകായുക്തയ്ക്ക് റിപ്പോർട്ട് നൽകി. അതേസമയം ജില്ലാ കളക്ടർ ബിജു പ്രഭാകർ അടക്കം 15 ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഭൂമിയിടപാടിൽ ക്രമക്കേട് നടന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത കേസെടുത്തു. പുറന്പോക്ക് ഭൂമിയായിരുന്ന 30.98 സെന്റ് കൈയേറിയാണ് ഫ്ളാറ്റ് നിർമിച്ചതെന്നും എ.ഡി.ജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഭൂമിയടപാടിൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടർ ബിജു പ്രഭാകർ പറഞ്ഞു. ഭൂമിയിടപാടിൽ താനടക്കം ആരും അനുമതി കൊടുത്തിട്ടില്ല. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെ അവഹേളിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാറ്റൂരിലെ ഭൂമി തട്ടിപ്പിന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ, നിവേദിത പി. ഹരൻ, ലാൻഡ് റവന്യു കമ്മിഷണർ എന്നിവർ കൂട്ടുനിന്നുവെന്നായിരുന്നു ആരോപിച്ച് സാമൂഹിക പ്രവർത്തകൻ ജോയ് കൈതാരം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ആരോപിച്ചിരുന്നു.








