എടക്കര: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി എടക്കര
ടൗണില്‍ എവിടെയും മത്‌സ്യ, മാംസ കച്ചവടം നടത്താന്‍ പഞ്ചായത്ത് അനുവാദം
നല്‍കി. നാട്ടുകാരുടെയും, കച്ചവടക്കാരുടെയും, മുസ്‌ലിം ലീഗ്
നേതാക്കളുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം
ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നവര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. ഇതിനിടെ
കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ ഭീഷണിയെത്തുന്നടര്‍ന്ന്
സ്വകാര്യ മാര്‍ക്കറ്റിലെത്തിയ കച്ചവടക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്തതിനെത്തുടര്‍ന്ന് പഴയ താവളങ്ങളിലേക്ക് മടങ്ങി. ഹൈക്കോടതി
ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനമാരംഭിച്ച മാര്‍ക്കറ്റിന്റെ ഉത്‌ഘാടനം
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് നിര്‍വ്വഹിച്ചത്. മാര്‍ക്കറ്റ്
പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പ്‌തന്നെ സ്റ്റാറ്റസ്‌കോ
നിലനിര്‍ത്താന്‍ , കെ.പി.എം ഹോസ്‌പിറ്റല്‍ ഉടമ ഡോ. ഹംസയുടെ പരാതിയില്‍
ഹൈക്കോടതി ഉത്തരവായിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് മാര്‍ക്കറ്റ്
പ്രവര്‍ത്തനമാരംഭിച്ചത്. അന്ന്‌തന്നെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം
മാര്‍ക്കറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. നാട്ടുകാരുടെയും,
ഒരു വിഭാഗം വ്യാപാരികളുടെയും എതിര്‍പ്പ് നിലനില്‍ക്കെ ആരംഭിച്ച
മാര്‍ക്കറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഉടമ
ഏര്‍പ്പെടുത്തിയിരുന്നില്ല. മാത്രവുമല്ല വിസ്‌തീര്‍ണമില്ലാത്ത മുറികളാണ്
ഉടമ നിര്‍മ്മിച്ചിരുന്നത്. മലിനജലം തറയിലൂടെ പരന്ന് ഒഴുകുന്ന
അവസ്ഥയുമായിരുന്നു. കഴിഞ്ഞ ഒരാഴ്‌ച പ്രവര്‍ത്തിച്ചതോടെ മാര്‍ക്കറ്റില്‍
നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ്
തൊഴിലാളികള്‍വരെ മാര്‍ക്കറ്റില്‍ കഴിച്ചുകൂട്ടിയത്. സമീപത്തെ ആരാധനാലയം,
ആശുപത്രി, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് മാര്‍ക്കറ്റിലെ ദുര്‍ഗന്ധം
തലവേദനയായി മാറിയിരുന്നു. ഇതോടെ കച്ചവടക്കാര്‍ ചേര്‍ന്ന് പഴയ
താവളങ്ങളിലേക്ക് മാറാന്‍ ഞായറാഴ്‌ച തീരുമാനമെടുത്തിരുന്നു. ഇതിന്റെ
ഭാഗമായി സാധനങ്ങളുമായി പഴയ കടയിലേക്ക് വന്ന കച്ചവടക്കാരനെ പോലീസ്
പിന്‍തുടര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ലീഗ്
നേതാക്കള്‍ പ്രതിഷേധവുമായി ശക്തമായി രംഗത്തെത്തി. ഇവര്‍ പഞ്ചായത്ത്
പ്രസിഡന്റ് ഒ ടി ജെയിംസിനെ വിരട്ടുകവരെ ചെയ്‌തു. നാല് ലീഗ് അംഗങ്ങളുടെ
പിന്‍ബലത്തിലാണ് എടക്കരയില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നതെന്ന് ലീഗ്
നേതാക്കള്‍ തുറന്നടിച്ചു. ഇതേത്തുടര്‍ന്ന് കെ.പി.സി.സി സെക്രട്ടറി വി.വി
പ്രകാശിന്റെ നേതൃത്വത്തില്‍ അടിയന്തിര യു.ഡി.എഫ് യോഗം ചേരുകയായിരുന്നു.
മത്സ്യ, മാംസ കച്ചവടക്കാര്‍ക്ക് ടൗണില്‍ എവിടേയും കച്ചവടം നടത്താമെന്നും,
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഒരു മാസത്തിനകം കച്ചവടക്കാര്‍ ലൈസന്‍സ്
കൈപ്പറ്റണമെന്നും തീരുമാനമായി. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍
ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും ഭീഷണിപ്പെടുത്തിയാണ് കച്ചവടക്കാരെ
സ്വകര്യ മാര്‍ക്കറ്റിലേക്ക് എത്തിച്ചിരുന്നത്‌്. മാര്‍ക്കറ്റില്‍ മൂന്ന്
മത്സ്യ കടകളും, രണ്ട് ചിക്കന്‍ സ്റ്റാളുകളും ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയില്‍നിന്നുള്ള മലിനജലം മാര്‍ക്കറ്റില്‍
പരന്നൊഴുകുന്നുമുണ്ട്.







