Home » » ഭീകരാക്രമണത്തിന് പാക് ബോട്ട്;മലയാളികളായ രണ്ടുപേരുടെ ബന്ധo അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു.

ഭീകരാക്രമണത്തിന് പാക് ബോട്ട്;മലയാളികളായ രണ്ടുപേരുടെ ബന്ധo അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു.

Written By Unknown on Friday, 2 January 2015 | 14:32

തിരുവനന്തപുരം:  ഭീകരാക്രമണത്തിന് പാക് ബോട്ട് എത്തിയ പശ്ചാത്തലത്തിൽ കറാച്ചിയിൽ പാക് സൈന്യത്തിന്റെ സംരക്ഷണയിൽ കഴിയുന്ന ആലുവ, കണ്ണൂർ സ്വദേശികളായ രണ്ടുപേരുടെ ബന്ധവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. കണ്ണൂർ മരയ്ക്കാർകണ്ടി തസ്ലിമ മൻസിലിൽ സാബിർ (അയൂബ്), ആലുവ കുഞ്ഞുണ്ണിക്കര ചേനമ്പള്ളിൽ സി.എ.എം. ബഷീർ എന്നിവരാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ  കറാച്ചി യൂണി​റ്റിനടുത്തുള്ള സൈനിക ക്യാമ്പിലുള്ളത്. തീവ്രവാദക്കേസുകളിൽ പ്രതികളായശേഷം രാജ്യംവിട്ട ഇരുവരും സൗദി അറേബ്യയിൽ നിന്നാണ് പാകിസ്ഥാനിലെത്തിയത്.

കേരളത്തിലേക്കുള്ള ഫോൺ സന്ദേശങ്ങൾ പിന്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് (എൻ.ഐ.എ) നിർണായക വിവരങ്ങൾ കണ്ടെത്തിയത്. മംഗലാപുരം സ്വദേശി റിയാസ് ഭട്കലും ഇവർക്കൊപ്പമുണ്ടെന്നാണ് സൂചന. മൂവരുടെയും ശബ്‌ദ സാമ്പിളുകൾ പിടിച്ചെടുത്തിട്ടുണ്ട്. അതീവസുരക്ഷിത മേഖലയിലെ ക്യാമ്പിൽ 24 മണിക്കൂറും സൈന്യത്തിന്റെ സംരക്ഷണയിലാണിവരെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗും (റാ) കണ്ടെത്തി. ഇന്റർപോൾ മുഖേന പാകിസ്ഥാനിൽ ഇവർക്കായി തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സാബിറിന്റെയും ബഷീറിന്റെയും ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്.

സിമിയുടെ ആദ്യ ദേശീയ അദ്ധ്യക്ഷനായ ബഷീർ എയ്‌റോനോട്ടിക്കൽ എൻജിനിയറാണ്. പാകിസ്ഥാൻ പാസ്‌പോർട്ടുമായി സഞ്ചരിച്ച് വ്യോമാക്രമണത്തിനടക്കം പരിശീലനം നൽകുകയാണ് മുഖ്യദൗത്യം. തടിയന്റവിട നസീറിനെ ഉൾപ്പെടെ ലഷ്‌കറെ തയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത ബഷീർ 1993ൽ മുംബയിൽ 250 പേരുടെ ജീവനെടുത്ത സ്‌ഫോടനപരമ്പരയിലെ പ്രധാന പ്രതികളിലൊരാളാണ്. ദാവൂദിന്റെ ഡി-കമ്പനിയുമായി ഉറ്റബന്ധമുണ്ട്.
2000ൽ രാജ്യംവിട്ട സാബിർ ഗ്ലോബൽ പൊസിഷനിംഗ് സിസ്​റ്റം (ജി.പി.എസ്), രഹസ്യ ആശയ വിനിമയ സംവിധാനം എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ദ്ധനാണ്. ഐ.എസ്.ഐ ആയുധ പരിശീലനവും നൽകി. കാശ്മീർ റിക്രൂട്ടിംഗ്, ബാംഗ്ലൂർ സ്‌ഫോടനം, കോയമ്പത്തൂർ പ്രസ്‌ക്ലബ് ബോംബ് ആക്രമണം, ഹൈദരാബാദ് സ്‌ഫോടനങ്ങൾ, ഇ.കെ. നായനാർ വധശ്രമക്കേസ് എന്നിവയിൽ പ്രതിയാണ്.

പാക് പരിശീലനത്തിനായി നിയന്ത്രണരേഖ കടക്കാൻ അഞ്ച് മലയാളികളെ ഡൽഹിയിൽ നിന്ന് കാശ്‌മീരിലെത്തിച്ചത് സാബിർ ആയിരുന്നുവെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതിൽ നാലുപേർ സൈന്യത്തിന്റെ വെടിയേ​റ്റു മരിച്ചപ്പോൾ ഇയാൾ ഗൾഫിലേക്ക് കടന്നു. മുംബയ് സ്‌ഫോടനക്കേസ് ആസൂത്രകൻ തഹാവൂർ റാണയെ ഇറാനിൽ ഷമീർ എന്നപേരിലുള്ള വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി സന്ദർശിച്ചു. റാണയുടെ മുറിയിൽ നിന്ന് പാസ്‌പോർട്ടും സാബിറിന്റെ സി.സി ടിവി ദൃശ്യങ്ങളും പിടിച്ചെടുത്തത് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.