Home » » ദേശീയ ഗെയിംസ്‌ അട്ടിമറിക്കാന്‍ മാവോയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

ദേശീയ ഗെയിംസ്‌ അട്ടിമറിക്കാന്‍ മാവോയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

Written By Unknown on Friday, 2 January 2015 | 14:26

തിരുവനന്തപുരം : ദേശീയ ഗെയിംസ്‌ അട്ടിമറിക്കാനും കായികതാരങ്ങളെ തട്ടിക്കൊണ്ടുപോകാനും മാവോയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. അത്യന്തം ആശങ്കാജനകമായ റിപ്പോര്‍ട്ട്‌ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്‌ ഉന്നതതലയോഗം ചര്‍ച്ചചെയ്‌തു. ഗെയിംസിനു മാവോയിസ്‌റ്റ്‌ ഭീഷണി ഉയര്‍ന്നതിനേത്തുടര്‍ന്നു സുരക്ഷാസംവിധാനങ്ങള്‍ പതിന്മടങ്ങു ശക്‌തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ സാന്നിധ്യവുമുണ്ടാകും. പോലീസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ 10 കോടി രൂപ അടിയന്തരമായി അനുവദിച്ചു. അതേസമയം, മേളയുടെ സമാപനം ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്ന രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി എത്തില്ലെന്ന വിവരം സംസ്‌ഥാനസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യകാരണങ്ങളാണു രാഷ്‌ട്രപതിഭവന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സുരക്ഷാമുന്നറിയിപ്പു കണക്കിലെടുത്താണിതെന്നു സൂചനയുണ്ട്‌. രാഷ്‌ട്രപതിക്കു പകരം ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ ക്ഷണിച്ചുകൊണ്ട്‌ സംസ്‌ഥാനസര്‍ക്കാര്‍ കത്തയച്ചു. ദേശീയ ഗെയിംസ്‌ ഏഴു ജില്ലകളിലായാണു നടക്കുന്നത്‌ എന്നതിനാല്‍ ഏതെങ്കിലും ഘട്ടത്തില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തിന്‌ സാധ്യതയുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. സ്‌ഥിതിഗതികള്‍ അതീവഗുരുതരമാണെന്നു മുഖ്യമന്ത്രിയെ ഉന്നതോദ്യോഗസ്‌ഥര്‍ ധരിപ്പിച്ചു.
ഗെയിംസിന്റെ സുരക്ഷയ്‌ക്കായി ബി.എസ്‌.എഫ്‌. (മൂന്നു കമ്പനി), സി.ആര്‍.പി.എഫ്‌. (രണ്ടു കമ്പനി) എന്നിവയ്‌ക്കുപുറമേ വി.ഐ.പി. സുരക്ഷയ്‌ക്കായി എന്‍.എസ്‌.ജി. കമാന്‍ഡോകളെയും നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ തീരുമാനിച്ചു. ഇവര്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിലെത്തും. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ ദക്ഷിണേന്ത്യന്‍ മേധാവി ഗെയിംസ്‌ വേദികള്‍ സന്ദര്‍ശിച്ച്‌ സുരക്ഷാസന്നാഹങ്ങള്‍ വിലയിരുത്തും.
കര്‍ണാടക, ആന്ധ്രാപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളില്‍നിന്ന്‌ 26 പേരടങ്ങിയ മാവോയിസ്‌റ്റ്‌ സായുധസംഘം കേരളത്തിലെത്തിയെന്ന നിഗമനം ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. മാവോയിസ്‌റ്റ്‌ ഭീകരതയുടെ നിഴലിലുള്ള ഝാര്‍ഖണ്ഡിലെ കായികതാരങ്ങളും ഗെയിംസിനെത്തുന്നുണ്ട്‌. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു കാണികളായെത്തുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുമെന്നു ഡി.ജി.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഗെയിംസ്‌ അലങ്കോലപ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുവിലകൊടുത്തും തടയണമെന്നു മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ഗെയിംസിന്റെ ഉദ്‌ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള വി.ഐ.പികളെത്തുന്നതിനാല്‍ സുരക്ഷാസംവിധാനങ്ങളിലെ ചെറിയ പാളിച്ചപോലും ദേശീയതലത്തില്‍ വിമര്‍ശനത്തിനിടയാക്കും. സംസ്‌ഥാനത്തു ക്രമസമാധാനം തകരാറിലാണെന്നു വരുത്തിത്തീര്‍ക്കുയാണു മാവോയിസ്‌റ്റ്‌ ലക്ഷ്യമെന്ന്‌ ഉന്നതോദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വയനാട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ്‌ ഇന്നലെ പുലര്‍ച്ചെ അയല്‍ ജില്ലയായ കണ്ണൂരിലെ കൊട്ടിയൂരില്‍ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായത്‌. ഇതേത്തുടര്‍ന്ന്‌ രാത്രി വൈകി മുഖ്യമന്ത്രിയും ആഭ്യന്ത്രരമന്ത്രിയും സ്‌ഥിതിഗതികള്‍ വിലയിരുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.