Home » » സത്യം കംപ്യൂട്ടേഴ്സ്;ബി.രാമലിംഗ രാജുവിന് ഏഴു വർഷം തടവും അഞ്ചു കോടി പിഴയും.

സത്യം കംപ്യൂട്ടേഴ്സ്;ബി.രാമലിംഗ രാജുവിന് ഏഴു വർഷം തടവും അഞ്ചു കോടി പിഴയും.

Written By Unknown on Thursday, 9 April 2015 | 07:01

ഹൈദരാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ കോർപ്പറേറ്റ് തട്ടിപ്പു കേസായ സത്യം കേസിൽ കന്പനിയുടെ സ്ഥാപകൻ ബി.രാമലിംഗ രാജുവിന് ഹൈദരാബാദിലെ പ്രത്യേക കോടതി ഏഴു വർഷം തടവും അഞ്ചു കോടി രൂപ പിഴയും വിധിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് രാജുവിനു മേൽ ചുമത്തിയത്. 

രാജുവിന്റെ ഒരു സഹോദരൻ ബി.സൂര്യനാരായണ രാജു ഒഴികെയുള്ള പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. രാജുവിന്റെ മറ്റൊരു സഹോദരനും സത്യം കംപ്യൂട്ടേഴ്സിന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായ ബി.രാമരാജു, മുൻ സി.ഇ.ഒ വദ്‌ലമണി ശ്രീനിവാസ്, മുൻ ഓഡിറ്റർമാരായ സുബ്രമണി ഗോപാലകൃഷ്ണൻ, ടി.ശ്രീനിവാസ്, മുൻ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കന്പനിയുടെ മുൻ ചീഫ് ഓഡിറ്റർ വി.എസ്.പ്രഭാകർ ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. രാജുവും ജി.രാമകൃഷ്ണയും തെളിവ്  നശിപ്പിച്ച കുറ്റത്തിനും ശിക്ഷ അനുഭവിക്കണം. പ്രതികളെല്ലാവരും ഇപ്പോൾ ജാമ്യത്തിൽ പുറത്താണ്. പ്രതികൾക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി.

2009ലാണ് തട്ടിപ്പു നടന്നത്. ഇന്ത്യയിലെ നാലാമത്തെ ഐ.ടി കന്പനിയായ സത്യം കന്പ്യൂട്ടേഴ്സ് കണക്കുകളിൽ കൃത്രിമം കാട്ടി ഓഹരിയുടമകളിൽ നിന്ന് പതിനാലായിരം കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അതേ വർഷം ഫെബ്രുവരിയിൽ സി.ബി.ഐ കേസ് ഏറ്റെടുത്തു. കേസിൽ മൂവായിരം രേഖകൾ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

രാമലിംഗരാജുവിന്റെ മക്കൾ പ്രമോട്ടർമാരായുള്ള മേറ്റാസ് ഇൻഫ്ര, മേറ്റാസ് പ്രോപ്പർട്ടിസ് എന്നീ റിയൽ എസ്‌റ്റേറ്റ് കമ്പനികളെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നീക്കമാണ് കോടികളുടെ തട്ടിപ്പിൽ കൊണ്ടെത്തിച്ചത്. മേറ്റാസ് ഇൻഫ്രയെ 160 കോടി ഡോളറിന് ഏറ്റെടുക്കാൻ രാജു ശ്രമിച്ചെങ്കിലും ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി തകിടം മറിയുകയായിരുന്നു. തട്ടിപ്പിന്റെ കഥകൾ ഒന്നൊന്നായി പുറത്ത് വന്നതോടെ കന്പനിയുടെ ഓഹരി വില 40 രൂപയിലേക്ക് താഴ്ന്നു. തുടർന്ന്, 2009 ജനുവരിയിൽ ബി. രാമലിംഗരാജുവും സഹോദരൻ ബി. രാമരാജുവും രാജിവച്ചു. തട്ടിപ്പ് നടത്തിയ കാര്യം രാജു ഏ
റ്റുപറഞ്ഞതോടെ 66 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ടായിരുന്ന സത്യം കംപ്യൂട്ടേഴ്സ് തകർന്നു തരിപ്പണമായി. അരലക്ഷത്തിലേറെ ജീവനക്കാരാണ് കന്പനിക്കുണ്ടായിരുന്നു. 7,136 കോടി രൂപ യഥാർഥ തുകയിലും കൂടുതലായി കമ്പനിയുടെ കൈവശം ഉണ്ടെന്നു കണക്കുകളിൽ കൃത്രിമം കാണിച്ചെന്ന് രാജു സമ്മതിച്ചു. ബാങ്കിൽ ഉണ്ടായിരുന്നതായി കാണിച്ച 5,040 കോടി രൂപ യഥാർഥത്തിൽ ഇല്ലാത്ത തുകയായിരുന്നെന്നും രാജുവിന് തുറന്നു പറയേണ്ടി വന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.