എം വാര്‍ത്ത - എക്‌സ്‌ക്ലൂസീവ്
``ശാസ്‌തീയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഉന്നത മതനേതാക്കളുടെ പിന്തുണയോടെ രാഷ്‌ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് കണ്ടെത്തിയവരല്ല, കുറ്റവാളികള്‍, ബസ്സി ക്ലീനര്‍ ആണ് കുറ്റം ചെയ്‌തതെന്നാണ് സ്‌കൂള്‍ രക്ഷാധികാരി പേരോട് അബ്‌ദുര്‍റഹ്മാന്‍ സഖാഫി പത്രസമ്മേളനം നടത്തിപറഞ്ഞത്. ഇതിനുള്ള തെളിവുകള്‍ പേരോടിന് എവിടെനിന്ന് കിട്ടി ? ആസൂത്രിത അട്ടിമറി ശ്രമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ കീഴടങ്ങില്ല. നീതിസ്ഥാപിച്ചുകിട്ടുംവരെ നിയമപോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും...'' പീഡനത്തിനിരയായ ബാലികയുടെ അടുത്ത ബന്ധു മന്‍സൂര്‍ `എം വാര്‍ത്ത' യോട് പറഞ്ഞു.
ഞങ്ങള്‍ക്കുണ്ടായ അനുഭവം, മറ്റൊരുകുട്ടിക്കും, കുടുംബത്തിനും ഉണ്ടാകരുത്, അതിനുള്ള പിന്തുണയാണ് കക്ഷിരാഷ്രീടയം മറന്ന് നാദാപുരത്തെ ബlp-ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. അവരോടൊപ്പം ഞങ്ങള്‍ ഉറച്ച് നില്‍ക്കും. പിടികൂടിയ പ്രതികള്‍ക്ക് ഉന്നത മതനേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ഒരു നിരപരാധിയുടെ മേല്‍ കുറ്റം കെട്ടിവച്ച്, മൂന്നാംമുറകൊണ്ട് തെളിവുണ്ടാക്കാന്‍ ശ്രമിച്ചത്. അത് പാളിപ്പോയപ്പോള്‍, ഇ.കെ.വിഭാഗം, F.പി.വിഭാഗം സുന്നികളുടെ തര്‍ക്കമായിട്ടും സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കമായിട്ടുമൊക്കെ വഴിതിരിച്ചു വിടാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ്.
ഞങ്ങള്‍ ഒരിക്കലും സ്‌കൂളിനെതിരല്ല, സ്‌കൂള്‍ കേന്ദ്രീകരിച്ച് , അനാഥാലയത്തിലെ ചില ക്രിമിനലുകള്‍ നടത്തിയ ക്രൂരതക്കെതിരെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. ആ ക്രിമിനലുകളെ സംരക്ഷിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുട്ടി പീഡനത്തിനിരയായി എന്ന് സ്‌കൂളുകാര്‍ അപ്പോള്‍ത്തന്നെ മനസ്സിലാക്കിയിരുന്നു. കുട്ടിയെ ഡെറ്റോള്‍ ഉപയോഗിച്ച് കുളിപ്പിച്ചാണ് വീട്ടിലേക്ക് അയച്ചത്. വിദേശത്തുള്ള കുട്ടിയുടെ പിതാവിനോട്, സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ വഴി സംസാരിക്കുകയും, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാം എന്ന് അറിയിച്ചതുമാണ്. എന്നാല്‍ മൃഗീയത കാണിച്ചവര്‍ക്ക് ഉന്നത മതകേന്ദ്രങ്ങളുമായി അടുത്ത ബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ഇവര്‍ പറഞ്ഞവാക്ക് വിസ്‌മരിച്ചു. പകരം നിരപരാധിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍, കുട്ടിയുടെ വീട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കുമെതിരെ അസംബന്ധം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വനിതാകമ്മീഷന്‍ പരിശോധനയ്‌ക്ക് വന്നപ്പോള്‍, സ്‌കൂള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകള്‍ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ ക്രിമിനലുകള്‍ അനാഥാലയത്തിന്റെ ഭാഗമാണെന്നാണ് സ്‌കൂള്‍ അധികാരികള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം ബന്ധുക്കളും, രക്ഷാകര്‍ത്താക്കളുമുണ്ട്, അവര്‍ക്കെല്ലാം, മതനേതൃത്വവുമായി അടുത്ത ബന്ധവുമുണ്ട്. പിന്നീടെങ്ങനെയിവര്‍ അനാഥരാവും ?
മൃഗീയത കാണിച്ച ഈ ക്രിമിനലുകളെ മതത്തിന്റെ പേരില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പീഡനത്തിനിരയായി, വേദനയും, ഭീതിയും ഒക്കെയായി കഴിയുന്ന ഒരു പിഞ്ചുകുഞ്ഞിനോട്, ഈ മതപണ്ഡിതര്‍ ഇപ്പോഴും കൊടും ക്രൂരതയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആ കുഞ്ഞിനേയും, കുടുംബത്തേയും, മറ്റ് ബന്ധുക്കളെയും മാനസികമായി തകര്‍ക്കാനുള്ള നീക്കമാണിവര്‍ നടത്തുന്നത്. അത് വിലപ്പോകില്ല, എന്ത് സമ്മര്‍ദ്ദവും, ഭീഷണിയും ഉണ്ടായാലും നീതിയിലൂടെയും സത്യത്തിന്റെയും ഭാഗത്ത് നിന്ന് ഞങ്ങള്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും'' മന്‍സൂര്‍ പറഞ്ഞു.