ആലപ്പുഴ: ജില്ലയില്‍ ആരോഗ്യവകുപ്പിനുകീഴിലുള്ള
ആശുപത്രികളിലെ
അറ്റന്‍ഡര്‍ നിയമനത്തില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി
പ്രസിഡന്റ് എ എ ഷുക്കൂര്‍ ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്ത് പുറത്തുവന്നു. ഡിസിസിയുടെ ലെറ്റര്‍ഹെഡ്ഡില്‍ തയ്യാറാക്കിയ കത്തില്‍ 28 പേരുടെ
പട്ടികയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. "അഭിമുഖത്തില്‍ പങ്കെടുക്കുന്ന താഴെപ്പറയുന്നവര്‍ക്ക്
നിയമനം നല്‍കാന്‍
വേണ്ട നടപടി കൈക്കൊള്ളണമെന്നാണ്" കത്തിലെ ആവശ്യം.
നിയമനപട്ടിക അടുത്തദിവസം പ്രസിദ്ധീകരിക്കുമെന്ന്
ജില്ലാ മെഡിക്കല്‍ ഓഫീസര്‍
സഫിയ ബീവി പറഞ്ഞു.
ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിനു കീഴിലുള്ള ആശുപത്രികളില്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2 തസ്തികയില്‍ 32 ഒഴിവുകളിലേക്കുള്ള നിയമനത്തില്‍ ജില്ലാ
കോണ്‍ഗ്രസ് നേതൃത്വം അനധികൃത ഇടപെടല്‍ നടത്തിയതിന്റെ വിവരങ്ങളാണ് വെളിയില്വന്നത്.
2013 ഡിസംബര്‍ 10നാണ്
കത്ത് നല്കിയിരിക്കുന്നത്. അഞ്ച്
ജില്ലകളിലെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് നിയമനം
നടത്തേണ്ടത്. എന്നാല്‍ ഡിസിസി പ്രസിഡന്റ് നല്‍കിയ പട്ടികയില്‍ ആലപ്പുഴ ജില്ലയില്‍നിന്ന്
24 പേരും
മറ്റ് നാലു ജില്ലകളില്നിന്ന്
ഓരോരുത്തരെയുമാണ്
ഉള്പ്പെടുത്തിയത്. നിയമിക്കേണ്ടവരുടെ പേരും
മേല്‍വിലാസവും രജിസ്റ്റര്‍ നമ്പരും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഡിഎംഒ
ഓഫീസില്നിന്ന് നല്‍കിയ
റോള്‍ നമ്പരുമടക്കം കത്തിലുണ്ട്. കോണ്ഗ്രസിലെ വിവിധ ജില്ലകളിലെ നേതാക്കള്‍ക്കടക്കം ഈ
നിയമനക്കച്ചവടത്തില്‍
പങ്കുള്ളതായാണ്
വിവരം. ഈ പട്ടികയുടെ അടിസ്ഥാനത്തിലുള്ള നിയമന
ശുപാര്ശയും തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത
ദിവസംതന്നെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഡിഎംഒ
പറഞ്ഞു. നിയമനത്തിന്റെ മറവില്‍
കായംകുളം കേന്ദ്രമാക്കി
ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നതായും
ആരോപണമുണ്ട്. ഒന്നരലക്ഷം രൂപവരെ ഒരാളില്നിന്ന്
ഈടാക്കുന്നതായാണ്
പുറത്തുവന്ന വിവരം. അടുത്തദിവസംതന്നെ നിയമനം
നടക്കുമെന്നും
സ്ഥിരപ്പെടുത്തിനല്കാമെന്നും വാഗ്ദാനം നല്കിയാണ് പണപ്പിരിവ്. അഞ്ച്
ജില്ലകളില്‍നിന്ന് 685 പേര്‍ ഉള്‍പ്പെടുന്ന പട്ടിക ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്നിന്ന്
നല്കിയിരുന്നു. 2013 ഡിസംബര്‍ 9 മുതല്‍
17 വരെ
ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ
എന്നിവരുടെ നേതൃത്വത്തില്‍
അഭിമുഖവും നടന്നു. സീനിയോറിറ്റി അനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവര്ക്കാണ്
നിയമനം നല്‍കേണ്ടത്. എന്നാല്‍ അഭിമുഖം തുടങ്ങി പിറ്റേന്നുതന്നെ നിയമിക്കേണ്ടവരുടെ പട്ടിക
ഡിസിസി പ്രസിഡന്റ് ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ക്ക് എത്തിച്ചുകൊടുത്തു. ഇതൊന്നുമറിയാതെ വിവിധ
ജില്ലകളില്നിന്ന് ദിവസേന 85 ഓളം
പേര്‍ അഭിമുഖത്തിനെത്തി. പേരിന്
ചില ചോദ്യങ്ങള്‍ ചോദിച്ച് ഭൂരിഭാഗംപേരെയും ഒഴിവാക്കിയെന്നും അഭിമുഖം പ്രഹസനമാണെന്നും ഉദ്യോഗാര്‍ഥികള്‍
ആരോപിച്ചിരുന്നു.
അഭിമുഖം നടക്കുന്ന സമയത്തുതന്നെ കോഴനിയമനം നടക്കുന്നതായി
ദേശാഭിമാനി വാര്ത്ത നല്കിയിരുന്നു. ഡിസിസി പ്രസിഡന്റിന്റെ കത്ത്
പുറത്തുവന്നതോടെ
ഇത് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.







