Home » » മൈക്രോസോഫ്‌റ്റ്‌ തലപ്പത്ത്‌ നഡെല്ല

മൈക്രോസോഫ്‌റ്റ്‌ തലപ്പത്ത്‌ നഡെല്ല

Written By Unknown on Wednesday, 5 February 2014 | 04:23

 
 
ന്യൂയോര്‍ക്ക്‌: ഐടി അതികായരായ മൈക്രോസോഫ്‌റ്റിന്റെ തലപ്പത്ത്‌ ഇന്ത്യക്കാരനായ സത്യ നഡെല്ലയെ നിയമിച്ചു. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ഹൈദരാബാദ്‌ സ്വദേശിയായ നഡെല്ലയെ നിയമിക്കുമെന്ന്‌ നേരത്തെതന്നെ വാര്‍ത്തകള്‍ വന്നെങ്കിലും മറ്റൊരു ഇന്ത്യക്കാരനും ഗൂഗിള്‍ ക്രോം ആന്‍ഡ്‌ ആപ്ലിക്കേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവുമായ പിച്ചൈ സൗന്ദരരാജനടക്കമുള്ള മറ്റു ചിലരെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും സിഇഒയായി നഡെല്ലയെ തന്നെ നിയമിക്കുകയായിരുന്നു.

മൈക്രോസോഫ്‌റ്റിന്റെ 38 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാമത്തെ സിഇഒ ആണ്‌ സത്യ നഡെല്ല. കമ്പനിയുടെ സ്ഥാപകരിലൊരാളായ ബില്‍ ഗേറ്റ്‌സിനെത്തുടര്‍ന്ന്‌ സിഇഒയായ സ്റ്റീവ്‌ ബാള്‍മര്‍ ഈവര്‍ഷം വിരമിക്കും.

1992 മുതല്‍ മൈക്രോസോഫ്‌റ്റില്‍ പ്രവര്‍ത്തിച്ചുവരുകയാണ്‌ നഡെല്ല. അതിനു മുമ്പ്‌ സണ്‍ മൈക്രോസിസ്‌റ്റംസില്‍ ജോലിചെയ്‌തിരുന്നു. മൈക്രോസോഫ്‌റ്റില്‍ 2011 മുതല്‍ ക്ലൗഡ്‌ കംപ്യൂട്ടിംഗിന്റെ ചുമതലയാണ്‌ അദ്ദേഹത്തിന്‌. രണ്‌ടുവര്‍ഷംകൊണ്‌ട്‌ അതില്‍നിന്നുള്ള വരുമാനം 1660 കോടി ഡോളറില്‍നിന്ന്‌ 2030 കോടി ഡോളറാക്കി. ക്ലൗഡ്‌ സോഫ്‌റ്റ്‌വെയര്‍ മൈക്രോസോഫ്‌റ്റിന്റെ വിവിധ പ്രോഗ്രാമുകളുമായും മറ്റു കമ്പനികളുടെ പ്രോഗ്രാമുകളുമായും സുഗമമായി ഇണക്കിച്ചേര്‍ക്കുന്നതിനു നഡെല്ല നേതൃത്വംവഹിച്ചു. മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ അസുര്‍ ക്ലൗഡ്‌ സര്‍വീസില്‍ ഒറക്കിളിന്റെ ഡാറ്റാബേസ്‌ സോഫ്‌റ്റ്‌വെയര്‍ ലഭ്യമാക്കിയതും അദ്ദേഹമാണ്‌.

ബീഗം പേട്ടിലെ ഹൈദരാബാദ്‌ പബ്ലിക്‌ സ്‌കൂളില്‍ലും മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലും പഠിച്ച്‌ ഇലക്ട്രോണിക്‌സ്‌ എന്‍ജിനിയറായ സത്യ നഡെല്ല പിന്നീട്‌ അമേരിക്കയിലെത്തി. യൂണിവേഴ്‌സിറ്റി ഓഫ്‌ വിസ്‌കോണ്‍സിനില്‍നിന്ന്‌ എംഎസും യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോയില്‍നിന്ന്‌ എംബിഎയും പാസായി.

നഡെല്ലയ്‌ക്കൊപ്പം മൈക്രോസോഫ്‌റ്റ്‌ സിഇഒ സ്ഥാനത്തേക്ക്‌ പരിഗണിച്ച ചെന്നൈ സ്വദേശിയും 42 വയസുകാരനുമായ പിച്ചൈ സൗന്ദരരാജന്‍, സിലിക്കണ്‍ താഴ്‌വരയിലെ ഏറ്റവും വിലയേറിയ കംപ്യൂട്ടര്‍മാന്‍ ആണ്‌. ക്ലൗഡ്‌, മൊബൈല്‍, സോഷ്യല്‍ എന്നിവയ്‌ക്കായി പുത്തന്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്‌ടിരിക്കുന്ന പിച്ചൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ ആവിഷ്‌്‌കരിക്കപ്പെട്ടതാണു ഗൂഗിള്‍ ക്രോമും ക്രോം ഒ എസും. ഇതു കൂടാതെ ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്‌ എന്നിവയും ഉടലെടുത്തു. പുതിയ വീഡിയോ ഫോര്‍മാറ്റ്‌ ആയ വെബ്‌ എം അദ്ദേഹത്തിന്റെ ആശയത്തില്‍ നിന്നുള്ളതാണ്‌. കഴിഞ്ഞവര്‍ഷം ഗൂഗിള്‍ ഉത്‌പന്നങ്ങളെയും ആന്‍ഡ്രോയ്‌ഡിനെയും തമ്മില്‍ ബന്ധിപ്പിച്ചു. ബിസിനസും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ പാക്കേജ്‌ എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

നേരത്ത സോഷ്യല്‍ സൈറ്റായ ട്വിറ്റര്‍, സുന്ദര്‍ പിച്ചൈയ്‌ക്കു വേണ്‌ടി ശ്രമം നടത്തിയിരുന്നു. 300 കോടി രൂപയുടെ വാര്‍ഷിക പ്രതിഫലം നല്‍കിയാണ്‌ അദ്ദേഹത്തെ ഗൂഗിള്‍ നിലനിര്‍ത്തിയിരിക്കുന്നത്‌. ഖരഗ്‌്‌പുര്‍ ഐഐടിയില്‍ നിന്ന്‌ വെളളിമെഡലോടെ ബിരുദം നേടിയ പിച്ചൈ സ്റ്റാന്‍ഫോഡ്‌ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന്‌ എംബിഎയും കരസ്ഥമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.