കൊച്ചി: സോളാര്‍ കേസില്‍നിന്നു ശ്രദ്ധതിരിക്കാനാണു കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നു ജോസ് തെറ്റയില്‍ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്കു നല്‍കിയത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ടു തന്നില്‍നിന്നു പലപ്പോഴായി 10 ലക്ഷംരൂപ വാങ്ങിയ സുഹൃത്ത് തൃശൂര്‍ സ്വദേശി റസീനയ്‌ക്കും ഭര്‍ത്താവിനുമെതിരേയും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തെറ്റയിലിന്റെ മകനുമായി വിവാഹം ഉറപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സൃഹൃത്തായ തൃശൂര്‍ കയ്‌പമംഗലം ചമ്മിനിയില്‍ റസീന, ഭര്‍ത്താവ് അബ്‌ദുള്‍ മാലിക് എന്നിവര്‍ തന്നില്‍നിന്നും 10 ലക്ഷം രൂപ വാങ്ങി. കേസുകള്‍ വാദിക്കുന്നതിനായി വക്കീലിനെ കാണിക്കുന്നതിനായി ദൃശ്യങ്ങള്‍ നല്‍കണമെന്നു പറഞ്ഞ് ഇതു പിന്നീട് പെന്‍ഡ്രൈവിലാക്കി കൊണ്ടുപോയി. ആലുവ റൂറല്‍ എസ്.പിക്കു പരാതി കൊടുത്തതിനു പിന്നാലെതന്നെ ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണു ദൃശ്യങ്ങള്‍ ചാനലുകള്‍ക്കു നല്‍കിയതെന്ന് എം.എല്‍.എമാരായ ബെന്നി ബെഹ്‌നാന്‍, സി.പി. മുഹമ്മദ് എന്നിവര്‍ തന്നോടു പറഞ്ഞതായും പരാതിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തെറ്റയിലിനെതിരേയുള്ള കേസില്‍ യുവതിക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തികവും വാഗ്‌ദാനം നല്‍കിയിരുന്നു. റസീനയ്‌ക്കും മാലിക്കിനുമൊപ്പം ബെന്നി ബെഹ്‌നാന്റെ തൃക്കാക്കരയിലെ വീട്ടില്‍ പോയതായും കേസിനെക്കുറിച്ചു സംസാരിച്ചായും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ സഹായിക്കേണ്ടത് ആവശ്യമാണെന്നു ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതു കാരണമാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചതെന്നും ഇക്കാര്യം പുറത്ത് പറയരുതെന്നും തന്റെയോ മുഖ്യമന്ത്രിയുടെയോ പേര് ഒരുകാരണവശാലും വലിച്ചിഴക്കരുതെന്നും അതു തങ്ങളുടെ രാഷ്‌ട്രീയഭാവിയെ ബാധിക്കുമെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ വ്യക്‌തമാക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ കേസുമായി ബന്ധപ്പെട്ടു പോയിരുന്നുവെന്നും സംഭവത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതായും പരാതിയില്‍ പറയുന്നു. സോളാര്‍ വിഷയത്തില്‍നിന്നും ജനശ്രദ്ധമാറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന്റേയും ആലോചനയുടെയും ഭാഗമായി ബെന്നി ബെഹ്‌നാന്‍, സി.പി. മുഹമ്മദ്, റസീന, മാലിക് എന്നിവര്‍ പ്രവര്‍ത്തിച്ചു. തന്റെ മാന്യതയ്‌ക്ക് കോട്ടം തട്ടാതെ തിരശീലയ്‌ക്ക് പിറകില്‍നിന്ന് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.








