Home » » ഒറ്റയാന്റെ തലയെടുപ്പോടെ നിന്ന മുന്‍ മന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം.വി. രാഘവന്‌ നാടിന്റെ അന്ത്യാജ്ഞലി.

ഒറ്റയാന്റെ തലയെടുപ്പോടെ നിന്ന മുന്‍ മന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം.വി. രാഘവന്‌ നാടിന്റെ അന്ത്യാജ്ഞലി.

Written By Unknown on Monday, 10 November 2014 | 00:59

കണ്ണൂര്‍: കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും കേരള രാഷ്‌ട്രീയത്തിലും വീറുറ്റ നിലപാടുകളുമായി ആറു പതിറ്റാണേ്‌ടാളം ഒറ്റയാന്റെ തലയെടുപ്പോടെ നിന്ന മുന്‍ മന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം.വി. രാഘവന്‌ നാടിന്റെ അന്ത്യാജ്ഞലി. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒരുക്കിയ ചിതയില്‍ മകന്‍ എം.വി.ഗിരീഷ്‌കുമാര്‍ തീകൊളുത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ആയിരക്കണക്കിന്‌ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരും ചടങ്ങിന്‌ സാക്ഷിയായി.

പരിയാരം മെഡിക്കല്‍ കോളജില്‍ ഞായറാഴ്‌ച രാവിലെ അന്തരിച്ച എം.വി.ആറിന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം പതിനായിരങ്ങളാണു കണ്ണൂരിലേക്ക്‌ ഒഴുകിയത്‌. പരിയാരത്ത്‌ നിന്ന്‌ ഞായറാഴ്‌ച രാത്രി ബര്‍ണശേരിയിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 8.40 ന്‌ വിലാപയാത്രയായി യോഗശാലാ റോഡിലെ സിഎംപി ജില്ലാ കമ്മിറ്റി ഓഫീസിലും അവിടെനിന്നു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലും എത്തിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടയാളുകള്‍ നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നു കക്ഷിഭേദമില്ലാതെ പഴയകാല പോരാളിക്ക്‌ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തി. പോരാട്ടങ്ങള്‍ കൊണ്‌ടും പ്രസംഗങ്ങള്‍ കൊണ്‌ടും ഒരുപാട്‌ തവണ ത്രസിപ്പിച്ച കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ നിശ്ചലശരീരനായി അന്തിയാത്രാമൊഴിക്കായി രാഘവന്റെ മൃതദേഹം കിടത്തിയപ്പോള്‍ അതൊരു കാലഘട്ടത്തിന്റെ വിടവാങ്ങല്‍ കൂടിയായി.

ടൗണ്‍ സ്‌ക്വയറിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തെത്തിച്ചു. ഇ.കെ. നായനാരടക്കം പ്രമുഖര്‍ അന്തിയുറങ്ങുന്ന പയ്യാമ്പലത്ത്‌ സി. കണ്ണന്റെ സ്‌മൃതിമണ്ഡപത്തിനു സമീപമാണു രാഘവന്‌ അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്‌.. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയ പ്രമുഖര്‍ ഞായറാഴ്‌ച തന്നെ എം.വി.ആറിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, എം.കെ. മുനീര്‍, ഷിബു ബേബി ജോണ്‍, സി.എന്‍. ബാലകൃഷ്‌ണന്‍, കെ.പി. മോഹനന്‍, അനൂപ്‌ ജേക്കബ്‌, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, കണ്ണൂര്‍ രൂപതബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല, വികാരി ജനറാള്‍ മോണ്‍. ദേവസി ഈരത്തറ, കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മന്ത്രി എം.എ. ബേബി, സി.പി. ജോണ്‍, കെ.ആര്‍. അരവിന്ദാക്ഷന്‍, കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വി.ഡി. സതീശന്‍, ഇ.പി. ജയരാജന്‍ എംഎല്‍എ, പി.ജയരാജന്‍, എം.വി. ജയരാജന്‍, ആര്‍എംപി നേതാക്കളായ എന്‍. വേണു, കെ.കെ. രമ, കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്‌, രജിസ്‌ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്‌ തുടങ്ങിയവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ രാഷ്ട്രീയനേതാക്കളില്‍ ഭൂരിഭാഗവും അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

എം.വി.ആറിനോടുള്ള ആദരസൂചകമായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആഹ്വാനപ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഇന്ന്‌ ഉച്ചവരെ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. വാഹനഗതാഗതം തടസപ്പെട്ടിട്ടില്ല. കണ്ണൂര്‍ നഗരസഭാ പരിധിയിലും കന്റോണ്‍മെന്റ്‌ ഏരിയയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി നല്‌കി. രാഘവന്‍ പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളജിനും ഇന്ന്‌ അവധിയാണ്‌. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി നല്‌കിയിട്ടുണ്‌ട്‌. കണ്ണൂര്‍ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും രാഘവന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളും കറുത്ത കൊടികളും ഉയര്‍ത്തിയിട്ടുണ്‌ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.