Home » » സി.പി.എമ്മിന് ആര്‍.എസ്.എസ്സുമായും ജനസംഘവുമായും ബന്ധമുണ്ടായിരുന്നു ; കാനം രാജേന്ദ്രന്‍.

സി.പി.എമ്മിന് ആര്‍.എസ്.എസ്സുമായും ജനസംഘവുമായും ബന്ധമുണ്ടായിരുന്നു ; കാനം രാജേന്ദ്രന്‍.

Written By Unknown on Monday, 24 November 2014 | 07:56

കൊല്ലം; സി.പി.എമ്മിന് ആര്‍.എസ്.എസ്സുമായും ജനസംഘവുമായും ബന്ധമുണ്ടായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ടെന്ന് സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗം കാനം രാജേന്ദ്രന്‍.

കരീപ്രയില്‍ സി.പി.ഐ. ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഒന്നാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യയുടെ വാക്കുകള്‍ തന്നെയാണ് ഇത് വെളിവാക്കുന്നത്. 'വൈ ഐ റിസൈന്‍ഡ് ഫ്രം പി.ബി.' എന്ന സുന്ദരയ്യയുടെ പുസ്തകം വായിച്ചാല്‍ ഇത് മനസ്സിലാകും. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നവര്‍ ഈ പുസ്തകത്തിന്റെ പുറംചട്ട മറിച്ചുനോക്കാന്‍ തയ്യാറാകണം.
ജനസ്വാധീനമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രിയനേതാവിനെ ചരിത്രം ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ ദുഃഖമുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് സംബന്ധിച്ച് ഒറ്റപ്പാലത്തെ സമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച പിണറായി വിജയന് മറുപടിയായി പേരെടുത്ത് പറയാതെയായിരുന്നു കാനത്തിന്റെ വാക്കുകള്‍.
ഉദുമയില്‍ 1977 ല്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ആരായിരുന്നു എന്ന് ഈ നേതാവ് വെളിപ്പെടുത്തണമെന്നും കാനം വെല്ലുവിളിച്ചു. കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിനുശേഷമുണ്ടായ മഹാസഖ്യത്തിലേക്ക് പോയതിന് സി.പി.എം. പറയുന്ന ന്യായങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല.

ബംഗാളില്‍ സി.പി.എമ്മുകാര്‍ കൊലചെയ്യപ്പെടുന്നതില്‍ ഹരം കൊള്ളുന്നവരല്ല സി.പി.ഐക്കാര്‍. സി.പി.ഐ. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും എതിരാണ്. ഇക്കാര്യത്തില്‍ സി.പി.ഐക്കുള്ള നിലപാട് സി.പി.എമ്മിനുണ്ടോ എന്ന് വ്യക്തമാക്കണം.
ബംഗാളിനെക്കുറിച്ച് സി.പി.ഐ.ക്കാര്‍ മിണ്ടാന്‍ പാടില്ലെന്നാണ് ജനപ്രിയ കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്നത്. സത്യന്‍ അന്തിക്കാടിന്റെ സന്ദേശം സിനിമയില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെയാണ് ഈ നിലപാട് ഓര്‍മിപ്പിക്കുന്നത്.

സി.പി.എം. പറയുന്നത് അതേപടി അനുസരിക്കാന്‍ എല്ലാവരും ശ്രീനിവാസന്റെ തന്നെ മറ്റൊരു കഥാപാത്രമായ ക്യൂബാ മുകന്ദന്‍മാരല്ലെന്നും കാനം പറഞ്ഞു. പിളര്‍പ്പിനുശേഷം ടണ്‍ കണക്കിന് ചെളി പരസ്പരം വാരിയെറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇത് കഴുകിക്കളയാനാകില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.