Home » » പോലീസ്‌ പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌ ശരിയായില്ലെന്ന്‌ വി.എസ്‌.

പോലീസ്‌ പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌ ശരിയായില്ലെന്ന്‌ വി.എസ്‌.

Written By Unknown on Saturday, 27 December 2014 | 07:08

ആലപ്പുഴ: ഒരിടവേളയ്‌ക്കു ശേഷം വി.എസ്‌ അച്യുതാന്ദന്‍ പാര്‍ട്ടിക്കെതിരെ പരസ്യ പ്രസ്‌താവനയുമായി രംഗത്ത്‌. ഇത്തവണ ആലപ്പുഴയില്‍ പി.കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ടാണ്‌ വിഎസ്‌ പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്‌. പോലീസ്‌ പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌ ശരിയായില്ലെന്ന്‌ വി.എസ്‌ പറഞ്ഞു. പോലീസ്‌ റിപ്പോര്‍ട്ട്‌ അപ്പാടെ അംഗീകരിക്കുകയാണ്‌ പാര്‍ട്ടി ചെയ്‌തത്‌. പോലീസിന്റെ റിപ്പോര്‍ട്ടിനെ പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയണമായിരുന്നു. കമ്യൂണിസ്റ്റുകള്‍ അമ്മയെ തല്ലുന്നവരല്ലെന്നും വിഎസ്‌ പറഞ്ഞു. കോണ്‍ഗ്രസുകാരാണ്‌ സ്‌മാരകം തകര്‍ത്തതെന്നും ചെന്നിത്തലയുടെ ഗൂഡാലോചനയാണ്‌ ഇതിനു പിന്നിലെന്നും വിഎസ്‌ ആരോപിച്ചു.

നേരത്തെ തന്നെ സ്‌മരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയെടുത്ത നിലപാടുകളെ വിഎസ്‌ തള്ളിപ്പറഞ്ഞിരുന്നു. സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ പോലീസ്‌ പ്രതിചേര്‍ത്തത്‌ വിഎസ്‌ പക്ഷക്കാരെയായിരുന്നു. ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ്‌ സ്‌മാരകം തകര്‍ത്ത സംഭവത്തിലേക്ക്‌ നയിച്ചതെന്നായിരുന്നു പോലീസ്‌ ഭാഷ്യം. പോലീസിന്റെ ഈ കണ്‌ടുപിടുത്തത്തെ മുന്‍ നിര്‍ത്തി തനിക്കൊപ്പം നില്‍ക്കുന്നവരെ പുറത്താക്കാന്‍ ഔദ്യോഗിക പക്ഷം ഒരുങ്ങുകയാണെന്ന്‌ വിഎസ്‌ തുടക്കം മുതല്‍ സംശയിച്ചിരുന്നു. അതിനാല്‍ തന്നെ പാര്‍ട്ടി അച്ചടക്ക നടപടിക്ക്‌ വിധേയരായവരെ വിഎസ്‌ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചു. പോലീസിന്റെ ഭാഷ്യം വിശ്വസിക്കാന്‍ വിഎസ്‌ കൂട്ടാക്കിയുമില്ല. ഏറ്റവും ഒടുവിലായി അദ്ദേഹം പാര്‍ട്ടി നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം കേസിലെ ഒന്നാംപ്രതി ലതീഷ്‌ ബി. ചന്ദ്രന്‍ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി ആര്‍.കെ. ജയരാജിനു മുന്നില്‍ കീഴടങ്ങിയിരുന്നു. വിഎസ്‌ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ലതീഷ്‌. അറസ്റ്റിലായ ലതീഷിന്‌ വെള്ളിയാഴ്‌ച ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.