Home » » ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കിയതു നിയമപ്രശ്‌നത്തിലേക്ക്.

ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കിയതു നിയമപ്രശ്‌നത്തിലേക്ക്.

Written By Unknown on Monday, 5 January 2015 | 02:48

തിരുവനന്തപുരം: പൂട്ടിക്കിടന്ന ബാറുകള്‍ക്കു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കിയതു നിയമക്കുരുക്കിലേക്കു നീങ്ങുന്നു. വിദേശമദ്യം വില്‍ക്കാന്‍ അനുമതി നല്‍കുന്ന എഫ്‌എല്‍- 3 ലൈസന്‍സ്‌ മാത്രമുണ്‌ടായിരുന്ന ബാറുകള്‍ക്കു ബിയര്‍-വൈന്‍ തുടങ്ങിയവ വില്‍ക്കാനുള്ള എഫ്‌എല്‍- 11 ലൈസന്‍സ്‌ പുതുതായി നല്‍കിയപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന ചട്ടം ഒഴിവാക്കിയതാണു നിയമപ്രശ്‌നത്തിലേക്കു നീങ്ങുന്നത്‌. 

പൂട്ടിയ 418 ബാറുകളില്‍ ഭൂരിഭാഗത്തിനും എഫ്‌എല്‍- 3 ലൈസന്‍സ്‌ മാത്രമാണുണ്‌ടായിരുന്നത്‌. ബിയര്‍, വൈന്‍ എന്നിങ്ങനെയുള്ള ലഹരികുറഞ്ഞ മദ്യം വില്‍ക്കാനുള്ള എഫ്‌എല്‍- 11 ലൈസന്‍സ്‌ മിക്കവര്‍ക്കും ഉണ്‌ടായിരുന്നില്ല. നേരത്തെ സര്‍ക്കാര്‍ കൊണ്‌ടുവന്ന നിയമപ്രകാരം പുതിയ മദ്യശാലകള്‍ക്ക്‌ എക്‌സൈസ്‌ വകുപ്പ്‌ ലൈസന്‍സ്‌ നല്‍കുന്നതിനു മുമ്പു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി (എന്‍ഒസി) നേടേണ്‌ടതു നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പുതുക്കിയ ലൈസന്‍സാണു വിതരണം ചെയ്‌തിരിക്കുന്നതെന്നാണു സര്‍ക്കാര്‍ പറയുന്നത്‌. എഫ്‌എല്‍- 3 ലൈസന്‍സ്‌ ഉള്ളവര്‍ക്കു എഫ്‌എല്‍- 11 ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.

ഇതോടൊപ്പം നേരത്തേയുള്ള കോടതി ഉത്തരവും തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കു വിലങ്ങുതടിയാകും. മദ്യവിപണനത്തിനുള്ള ലൈസന്‍സ്‌ പുതുക്കിനല്‍കാനും തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നു നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മദ്യവിരുദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചാല്‍ ഇപ്പോള്‍ നല്‍കുന്ന ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകളില്‍ ഭൂരിഭാഗവും റദ്ദാക്കപ്പെടാനുള്ള സാധ്യതയുണെ്‌ടന്നും നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വാദവും ഉയര്‍ന്നിട്ടുണ്‌ട്‌. ഇപ്പോള്‍ തുറക്കുന്ന ബിയര്‍ പാര്‍ലറുകള്‍ക്ക്‌ ഇത്തരം നടപടിക്രമം ചൂണ്‌ടിക്കാട്ടി സ്റ്റേ ഉത്തരവ്‌ നല്‍കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ അധികാരമുണെ്‌ടന്ന വാദവും ഉയര്‍ന്നിട്ടുണ്‌ട്‌.

തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ വിതരണം ചെയ്‌ത എക്‌സൈസ്‌ വകുപ്പിന്റെ നടപടിക്കെതിരേ ടി.എന്‍. പ്രതാപന്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. പൂട്ടിയതിലുള്‍പ്പെട്ട ഇരു നൂറിലേറെ ബാറുകള്‍ക്കു ബിയര്‍- വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സുകള്‍ എക്‌സൈസ്‌ വകുപ്പ്‌ വിതരണം ചെയ്‌തു. ബിയര്‍ ലൈസന്‍സ്‌ ലഭിച്ചവര്‍ക്ക്‌ ഇന്നു മുതല്‍ ബിവറേജസ്‌ കോര്‍പറേഷന്‍ വെയര്‍ഹൗസുകളില്‍നിന്നു സ്റ്റോക്കെടുത്തു വില്‌പന തുടങ്ങാന്‍ കഴിയും.  തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നേടാതെ പൂട്ടിയ ബാറുകള്‍ക്കു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ്‌ നല്‍കിയ നടപടിക്കെതിരേ മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പല തദ്ദേശ സ്ഥാപന അധികൃതര്‍ പരാതിയുമായി ലീഗ്‌ നേതൃത്വത്തെ സമീപിച്ചിട്ടുണ്‌ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.