തൃശൂര്‍: മാവോയിസ്റ്റു വേട്ടയ്‌ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അവരുടെ മുദ്രാവാക്യങ്ങള്‍ നീതിയുള്ളതാണ്. പാവപ്പെട്ട ആദിവാസികളെ സംരക്ഷിക്കണം, ബ്ലേഡ് മാഫിയയെ നേരിടണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. അതില്‍ എന്താണ് എതിര്‍ക്കാനുള്ളത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ ആശയപരമായാണ് നേരിടേണ്ടത്. അവര്‍ പത്ത് തോക്ക് എടുത്തു എന്നുകരുതി കോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങേണ്ട കാര്യമില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍കുഴലിലൂടെയല്ലെന്നും ജോര്‍ജ് തൃശൂരില്‍ പ്രതികരിച്ചു.
ആദിവാസി സമൂഹത്തിന് നീതി നടപ്പാക്കിയാല്‍ അവിടെ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടാകില്ല. അതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ആദിവാസികള്‍ക്ക് മാറ്റിവച്ച പണം അവര്‍ക്ക് ലഭ്യമാക്കണം. സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. ജനം മടുത്തു. എന്തുകൊണ്ടാണ് അവര്‍ വനംവകുപ്പ് ഓഫീസ് കത്തിച്ചത്. പാവപ്പെട്ട കര്‍ഷകരുടെ മേല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊണ്ടുവന്ന ഓപറേഷന്‍ കുബേര അമ്പത് ശതമാനം വിജയമായിരുന്നു. മിക്ക ജില്ലകളിലും ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ബ്ലേഡ് മാഫിയ ശക്തമായി വരികയാണ്. വയനാട്ടില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഊര്‍ജിതരാണ്. അതിനാല്‍ അവിടെ ബ്ലേഡ് മാഫിയ ഇല്ല. അതിനു കാരണം മാവോയിസ്റ്റ് ഭീഷണിയാണെന്നും ജോര്‍ജ് ഒരു ചാനലിനോട് പ്രതികരിച്ചു.
വയനാട്ടില്‍ മാവോയിസ്റ്റും പോലീസുമായി ഒരു വെടിവയ്പും നടന്നിട്ടില്ല. പണ്ട് വര്‍ഗീസിനെ വെടിവച്ചുകൊന്നതുപോലെ ഏതെങ്കിലും നിരപരാധിയെ വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റാണെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസ് ശ്രമം. മാവോയിസ്റ്റ് വേട്ട വേണ്ടെന്ന് താന്‍ പറയുന്നില്ല. പക്ഷേ വെടിവയ്പ് അവസാനിപ്പിക്കണം. അതിന്റെ പേരില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടന്നത് അവസാനിപ്പിക്കണം. ഇന്ന് രാജ്യത്തെ നൂറിലേറെ ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് നിയന്ത്രണത്തിലാണ് ഭരണം. എന്തുകൊണ്ടാണ് ജനങ്ങള്‍ മാവോയിസ്റ്റുകളെ ആശ്രയിക്കുന്നതെന്ന് സമൂഹം പരിശോധിക്കണമെന്നും ജോര്‍ജ് പറഞ്ഞു.








