Home » » വിദ്യാഭ്യാസവായ്‌പ പണയമായി സ്വര്‍ണമോ ആധാരമോ നല്‍കണമെന്നു ബാങ്ക്‌ അധികൃതര്‍.

വിദ്യാഭ്യാസവായ്‌പ പണയമായി സ്വര്‍ണമോ ആധാരമോ നല്‍കണമെന്നു ബാങ്ക്‌ അധികൃതര്‍.

Written By Unknown on Friday, 9 January 2015 | 15:01

കോട്ടയം: വിദ്യാഭ്യാസവായ്‌പയിന്മേല്‍ നടപടി ഒഴിവാക്കണമെങ്കില്‍ പണയമായി സ്വര്‍ണമോ ആധാരമോ നല്‍കണമെന്നു ബാങ്ക്‌ അധികൃതര്‍. വിദ്യാഭ്യാസവായ്‌പക്കാര്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെയാണിത്‌.
സ്വര്‍ണമോ ആധാരമോ പണയമായി നല്‍കിയാലേ ജപ്‌തി നിര്‍ത്തിവയ്‌ക്കൂവെന്ന നിലപാടിലാണു ബാങ്കുകള്‍. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലുള്‍പ്പെടെയുള്ള ചില ബാങ്കുകളാണു കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ തുടങ്ങിവച്ചത്‌.
ബാങ്കുകളില്‍നിന്നു റവന്യൂ റിക്കവറി അറിയിച്ച്‌ വില്ലേജ്‌ ഓഫീസിലേക്കു നോട്ടീസ്‌ നല്‍കിയതിനാല്‍ അവിടെനിന്നു പല സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്‌.
റവന്യൂ റിക്കവറി നേരിടുന്നവരുടെ വിവരങ്ങള്‍ ബാങ്കുകള്‍ അതതു വില്ലേജ്‌ ഓഫീസുകളില്‍ അറിയിക്കുന്നതു സ്വഭാവികമാണെങ്കിലും അതിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുന്നതു കുറ്റകരമാണ്‌. നിരവധി ഗുണഭോക്‌താക്കള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നു.
ജപ്‌തി നടപടികള്‍ നടക്കുന്നുണ്ടെന്ന വിവരം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ട ബാധ്യതയേ വില്ലേജ്‌ ഓഫീസര്‍മാര്‍ക്കുള്ളൂ എന്നിരിക്കേയാണു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത്‌. വീട്ടിലെ മറ്റംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍പോലും ഇപ്രകാരം തടഞ്ഞുവയ്‌ക്കുന്നതായി ആക്ഷേപമുണ്ട്‌. ഇതിനുപുറമേയാണു ജപ്‌തി നേരിടുന്ന വീടുകളിലെത്തി ബാങ്ക്‌ അധികൃതര്‍ സ്വര്‍ണവും ആധാരവും ആവശ്യപ്പെടുന്നത്‌. വിദ്യാഭ്യാസവായ്‌പയിന്മേലുള്ള കിട്ടാക്കടം എങ്ങനെയും തിരിച്ചുപിടിക്കുകയെന്നതും ഈ സാമ്പത്തികവര്‍ഷത്തിനകം തിരിച്ചടവു മുടങ്ങിയ അക്കൗണ്ടുകള്‍ പുനരുജ്‌ജീവിപ്പിക്കുകയെന്നതുമാണു ബാങ്ക്‌ അധികൃതരുടെ ലക്ഷ്യം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.