Home » » ശശി തരൂരുo മെഹര്‍തരാറുമായി അടുത്ത ബന്ധമെന്നു മൊഴി.

ശശി തരൂരുo മെഹര്‍തരാറുമായി അടുത്ത ബന്ധമെന്നു മൊഴി.

Written By Unknown on Sunday, 11 January 2015 | 18:34

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു വിവാദത്തിലായ പാകിസ്‌താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനു  ശശി തരൂരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു മൊഴി. തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നുദിവസം ഒരുമിച്ചു കഴിഞ്ഞിരുന്നുവെന്നു സുനന്ദ തന്നോടു പറഞ്ഞിട്ടുണ്ടെന്നു സുനന്ദയുടെ സുഹൃത്തും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിങാണു മൊഴി നല്‍കിയിട്ടുള്ളത്‌.
സുനന്ദ മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂറും മെഹര്‍ തരാറുമായുള്ള ബന്ധം സംബന്ധിച്ചുളള ട്വീറ്റുകള്‍ ഏറെ വിവാദമായിരുന്നു. പിന്നാലെയാണു സുനന്ദയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മെഹര്‍ തരാറുമായി സുനന്ദയുടെ ര്‍ത്താവു തരൂരിനുള്ള ബന്ധമായിരുന്നു ആ ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നു സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‌ നല്‍കിയ മൊഴിയില്‍ നളിനി സിങ്‌ പറഞ്ഞതായ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌. സുനന്ദയെ നാലു വര്‍ഷമായി തനിക്ക്‌ അറിയാമായിരുന്നു. ജനുവരി 16ന്‌ രാത്രി സുനന്ദ തന്നെ ഫോണില്‍ വിളിച്ചാണ്‌ തരാറും തരൂരുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറഞ്ഞത്‌. 2013 നവംബറില്‍ ഇരുവരും ദുബായില്‍ മൂന്നു പകലും മൂന്നു രാത്രിയും ഒരുമിച്ചുകഴിഞ്ഞതിനു തന്റെ പക്കല്‍ തെളിവുണ്ടെന്നു സുനന്ദ പറഞ്ഞതായി നളിനി സിങിന്റെ മൊഴിയില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം തന്നില്‍ നിന്നു വിവാഹമോചനം നേടാന്‍ തരൂരിനു പദ്ധതിയുണ്ടെന്നും സുനന്ദ പറഞ്ഞിരുന്നുവെന്ന്‌ നളിനിസിങ്‌ വ്യക്‌തമാക്കി. തരൂരിന്റെ കുടുംബാംഗങ്ങളും മെഹര്‍ തരാറുമായുള്ള ബന്ധത്തിന്‌ അനുകൂലമായിരുന്നുവെന്നും സുനന്ദ പറഞ്ഞിരുന്നു. ഇതിനൊപ്പം, ദുബായില്‍ മറ്റൊരു യുവതിയുടെ പേരു ചേര്‍ത്തും തരൂരിനെക്കുറിച്ചു സുനന്ദ പറഞ്ഞെങ്കിലും അവരുടെ പേരു വെളിപ്പെടുത്തിയില്ലെന്നും നളിനി സിംഗിന്റെ മൊഴിയിലുണ്ട്‌. അതിനിടെ, മരണദിവസം സംബന്ധിച്ച്‌ തരൂരിന്റെ സഹായികളും സുഹൃത്തുക്കളും നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്ന കാര്യവും പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സഹായി നാരായണ്‍ സിങ്‌, കുടുംബ സുഹൃത്തായ ഡോ. സഞ്‌ജയ്‌ ദിവാന്‍, തരൂരിന്റെ പി.എ രാകേഷ്‌ ശര്‍മ എന്നിവര്‍ നല്‍കിയ മൊഴിയിലാണ്‌ ചില പൊരുത്തക്കേടുള്ളത്‌. വൈകിട്ട്‌ നാലര മുതല്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്ന സുനന്ദയെ ഉണര്‍ത്താന്‍ രാത്രി 8.20 വരെ തരൂര്‍ എന്തു കൊണ്ടാണു വൈകിയതെന്ന ചോദ്യവും ഉയരുന്നുണ്ട്‌. സുനന്ദയുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച്‌ ഇടയ്‌ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്ന തരൂര്‍ ഹോട്ടലില്‍ വൈകിട്ട്‌ ഏഴുമണിയോടെ എത്തിയെങ്കിലും ചായ കുടിച്ചുകൊണ്ട്‌ പുറത്തു തന്നെ ഇരുന്നുവെന്നും 8.20-നു മാത്രമാണ്‌ സുനന്ദയുടെ മുറിയില്‍ പോയി അവരെ വിളിച്ചതെന്നുമാണ്‌ നാരായണ്‍ സിങ്‌ നല്‍കിയിട്ടുള്ള മൊഴി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.