തിന്മയുടെ മേല്‍ വിജയം കൈവരിച്ചു ജീവിതമൂല്യങ്ങളെ നോക്കി മന്ദഹസിക്കുന്ന മാതൃകാ നായികാനായകന്മാരാണ് എക്കാലത്തും മുഖ്യധാരാ സിനിമകളുടെ പ്രധാന ആകര്‍ഷണം.
ഇതാ ഒരു നായിക - പേര് ധ്വനി
നായകനോട് അവള്‍ ചോദിച്ചു ``എന്താണ് എന്നില്‍ ഏറ്റവും ഇഷ്‌ടമായത്..?
നിസ്സംശയം അവന്‍ ഉണര്‍ത്തി ``കുണ്ടി...!''
മോഹന്‍ലാലുമായി കിടക്ക പങ്കിടാനുള്ള കൊതി മറച്ചുവെക്കാത്ത അവള്‍ക്ക് ആ ഉത്തരം നന്നായി സുഖിച്ചു-നായികയോ?
``മലയാള സിനിമയില്‍ ഇങ്ങിനെയൊരു ഹേയ്....ഒരിക്കലുമില്ല... ഇനി നമ്മളൊന്നും കാണാത്ത വല്ല ഷക്കീല സിനിമയിലോ മറ്റോ...''
സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ സിനിമകളിലെ കേരളീയ പരിസരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന, എന്നാല്‍ അടുത്തകാലത്തൊന്നും സിനിമാതിയേറ്ററിന്റെ ഭാഗത്തേക്ക് പോകാത്ത ഒരു ശരാശരി കുടുംബനാഥന്‍ മലയാളി ചേട്ടന്റെ പ്രതികരണമാണിത്-ചേട്ടാ..., സിനിമ ഒരുപാട് മാറിയിരിക്കുന്നു അതിലേറെ ജീവിതവും.
വീട്ടില്‍ ഒരു പ്ലസ്‌ടു വിദ്യാര്‍ത്ഥിയുണ്ടെങ്കില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ പറയും ``ഇത് നമ്മുടെ ട്രിവാന്‍ഡ്രം ലോഡ്‌ജിലെ കിടിലന്‍ സീനല്ലേ...'' ആണ്‍ പെണ്‍ ഭേദമില്ലാതെ കേരളീയ സമൂഹം മാറ്റത്തിന്റെ പാതയിലാണ്.
കലകളില്‍ മഹത്താണ് സിനിമയെന്ന് വാഴ്‌ത്തിയത് വിപ്ലവനായകന്‍ സാക്ഷാല്‍ ലെനിനാണ്. ആസ്വാദനത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് കൊണ്ടുപോകുന്ന വിനോദനൗകയായും, കൗതുകങ്ങളുടെ അത്ഭുതചെപ്പുകള്‍ തുറക്കുന്ന മാന്ത്രികവടിയായും ദേശഭാഷാ കാലാവസ്ഥകളെ നിരസിച്ച് ലോകമെമ്പാടും പടരുന്ന ഉദാത്തമായ കലയായും, കൊയ്‌താലും കൊയ്‌താലും വിളവെടുപ്പ് ഒഴിയാത്ത കച്ചവടഭൂമികയായും സിനിമ ഒരേനേരം പലവേഷം കെട്ടിയാടുന്നു.
ശാസ്‌ത്രവും കലയും കച്ചവടവും സമന്വയിച്ച് അതീവം സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ജൈവികഭാവത്തോടട് സാമ്യമുള്ള ഭാവുകത്വവുമായി സിനിമയെന്ന മാധ്യമം വികാസം പ്രാപിച്ചു. ചലിക്കുന്ന കാഴ്‌ചയായും, കേള്‍ക്കുന്ന ശബ്‌ദമായും അമൂര്‍ത്തമായ മറ്റെന്തല്ലാമോ പിന്നേയും ബാക്കിവെച്ച് പരീക്ഷണ പടവുകള്‍ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ചോദ്യം ഇങ്ങനെ ``എന്താണ് സിനിമ...?''
ലോക ചലച്ചിത്രചരിത്രത്തെ സാക്ഷി നിര്‍ത്തി ഉത്തരം ഇങ്ങനെ ക്രമീകരിക്കാം-സിനിമ ഇനിയും കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.
അതെ, ഇന്നലെ കണ്ടത് സിനിമയായിരുന്നു. ഇപ്പോള്‍ കാണുന്നതും സിനിമതന്നെ..., നാളെ കാണാനിരിക്കുന്നതും സിനിമ തന്നെയാണ്.
കടലാസും പേനയും പോലെ ചലച്ചിത്ര നിര്‍മ്മാണ സാമഗ്രികള്‍ക്ക് ചെലവ് കുറയുന്നൊരു കാലം നമ്മുടെ ജോണ്‍ എബ്രഹം മുതല്‍ ഗൊദാര്‍ദ് വരെയുള്ള ചലച്ചിത്ര പ്രതിഭകളുടെ സ്വപ്‌നമായിരുന്നു അത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഇന്ന് ഫിലിം മേക്കേഴ്‌സ്. ലോകമെമ്പാടുമുള്ള പുതുതലമുറ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു എന്ന പരാതി ഒരു ഭാഗത്ത് സജീവമാണ്. ജീവിതത്തെക്കുറിച്ചോ കലയെ കുറിച്ചോ കഴമ്പും ധാരണയില്ലാത്തവരുടെ പേക്കൂത്തായി സിനിമ അധഃപതിക്കുന്നു പലപ്പോഴും.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇപ്പോള്‍ മലയാളസിനിമയില്‍ ഇല്ല എന്നു തന്നെ പറയാം. കാണിക്കേണ്ടതും പറയേണ്ടതും നേരിട്ടങ്ങോട്ട് തുറന്നടിക്കുകയാണ്. ലൈംഗികതക്ക് തന്നെ മുഖ്യ ഊന്നല്‍. അനുരാഗത്തിന്റെ അതിലോലഭാവത്തേക്കാള്‍ പ്രിയം അവിഹിത ബന്ധത്തിന്റെ ആകുലതകള്‍ക്കാണ് ജീവിതത്തെ ആദര്‍ശവല്‍ക്കരിക്കാനോ തത്വജ്ഞാനം പ്രദര്‍ശിപ്പിക്കാനോ പുതിയ സംവിധായകര്‍ ലക്ഷ്യം വെക്കുന്നില്ല. കഥാകഥനത്തിന് നേരത്തെ അവലംബിച്ച ചലച്ചിത്ര മാര്‍ഗ്ഗങ്ങളോ കഥാപാത്രങ്ങളോ സന്ദര്‍ഭങ്ങളോ ഉപേക്ഷിച്ച് യഥാതഥാ ചിത്രീകരണത്തിനും, ശബ്‌ദലേഖനത്തിനും അഭിനയത്തിനുമാണ് ഊന്നല്‍. ജീവിതത്തില്‍ പുലര്‍ത്താത്ത സദാചാരബോധം സിനിമക്കെന്തിന് എന്നാണ് മറു ചോദ്യം. കൊറിയ പോലുള്ള വിദേശസിനിമകളുടെ ശക്തമായ സ്വാധീനം വ്യക്തമാണ്. ഒരു ദിവസം കൊണ്ട് നടക്കുന്ന കഥ അല്ലെങ്കില്‍ ഒരു മുറിക്കുള്ളിലെ ഒരു മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍.....തുടങ്ങിയ മട്ടിലാണ് പ്രമേയ സ്വീകരണം.
താര രാജാക്കന്മാരുടെ ക്രമം തെറ്റി വളരുന്ന അവയവം പോലെയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള മുഖ്യധാര സിനിമ. മഹാപ്രതിഭകളായ അവര്‍ തുടക്കകാലങ്ങളില്‍ സമ്മാനിച്ച മികച്ച പ്രകടനത്തെ ഓര്‍ത്ത് മുതിര്‍ന്നവര്‍ അവരുടെ വിഗ്ഗ് സംസ്‌കാരത്തെ സഹിച്ചു. പക്ഷെ പുതിയ തലമുറ ആസ്വാദനവും ആലോചനയും തേടുകയാണ്. സോഷ്യല്‍ മീഡിയകളുടെ വരവോടെ സിനിമയുടെ ദിശാനിര്‍ണ്ണയത്തിന് പ്രേക്ഷകരും താക്കീതുകള്‍ നല്‍കി പങ്കെടുത്തു തുടങ്ങി. ആസ്ഥാന വിമര്‍ശകരുടെ തുരുമ്പെടുത്ത സ്‌തുതിപാടലുകള്‍ക്ക് വിലയില്ലാതായി.
എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലും കോളേജ് മാഗസിനുകള്‍ സൃഷ്‌ടിച്ച സര്‍ഗ്ഗതരംഗത്തിന് സമാനമാണ് ഇപ്പോള്‍ ഫോര്‍ട്ട്‌ഫിലിം നിര്‍മ്മാണമായും പ്രദര്‍ശനമായും നമ്മുടെ കലാലയങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ഫോണുകളില്‍ പോലും കുട്ടികള്‍ ഹൃസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. യു ട്യൂബ് വഴി ലക്ഷക്കണക്കിന് പ്രേക്ഷകര്‍ അതു കാണുന്നു. സാങ്കേതികതയുടെ ഈ പൊതുവിതരണം ന്യൂജനറേഷന്‍ സിനിമയുടെ ഇന്ധനമാണ്.
എല്ലാ സൃഷ്‌ടികര്‍മ്മങ്ങളുടേയും അസംസ്‌കൃത വസ്‌തു ജീവിതമാണ്. കാലാകാലങ്ങളില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ സിനിമയിലും പ്രതിഫലിക്കുക സാധാരണമാണ്. പുതിയ വിദ്യാഭ്യാസരീതിയും, നവ തൊഴില്‍ സംസ്‌കാരവും നമ്മുടെ പ്രാദേശിക സ്വത്വത്തെ അടിമുടി മാറ്റിയിരിക്കുന്നു. ഭക്ഷണരീതികള്‍ മാറി, ശരീരഭാഷകള്‍ മാറി, ചിന്തകള്‍ മാറി. ആഗോള പൗരനാകാനുള്ള വെമ്പലില്‍ പാരമ്പര്യമൂല്യങ്ങളെ ചിരിച്ചുതള്ളാനുള്ള ഊര്‍ജ്ജം അവര്‍ ആര്‍ജ്ജിരിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം മനസ്സില്‍ അടക്കിവെച്ച് ആദര്‍ശവാനായി ജീവിക്കുന്നതില്‍ നിന്നും മാറി ഉള്ളിലുള്ളതെല്ലാം പ്രകടിപ്പിക്കുക എന്നതാണ് ആധുനികകാലത്തിന്റെ മന്ത്രം സ്‌നേഹം ഉള്ളിലുണ്ടായാല്‍ പോര പ്രകടിപ്പിക്കണം എന്ന് നമ്മുടെ വനിതമാഗസിനുകള്‍ നിരന്തരം മുറവിളി കൂട്ടുന്നു. കലയിലായാലും ജീവിതത്തില്‍ ആയാലും അത് ഗോവിന്ദച്ചാമിമാര്‍ പ്രകടിപ്പിക്കുമ്പോള്‍ വന്‍ ദുരന്തങ്ങളായി മാറുന്നു.
ലോകചലച്ചിത്ര ചരിത്രത്തില്‍ നവതരംഗങ്ങളും പുതുമുഖ സംവിധായകരും സൃഷ്‌ടിച്ച അലയൊലികള്‍ നിസ്സാരമല്ല. ഡോക്യൂമെന്ററിക്കും ഫീച്ചര്‍ ഫിലിമിനുമിടയിലെ അകലം കുറച്ച് സിനിമക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യബോധം നല്‍കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് റഷ്യന്‍ സംവിധായകനും വിപ്ലവകാരിയുമായ സിഗാവര്‍ട്ടോവ് ആണ്. ഇദ്ദേഹം `കിനോപ്രവ്‌ദ (സിനിമാ സത്യം) എന്ന ന്യൂസ്‌റീല്‍ മാസിക ആരംഭിച്ചു. കിനോപ്രവ്‌ദ ലോകമെമ്പാടുമുള്ള സത്യാന്വേഷകരായ ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശം പകര്‍ന്നു. ഫ്രാന്‍സിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് `സിനിമാ വെറിക്കെ (രശിലാമ ്‌ലൃശലേ) പ്രസ്ഥാനം ആരംഭിച്ചു-1958 നും 1963 ഇടയില്‍ ഫ്രാന്‍സില്‍ ന്യുവല്‍വാഗ് (ചീൗ്‌ലഹഹല ്‌മഴൗല) എന്ന പുതു ചലച്ചിത്ര തരംഗം ഉണ്ടായി ന്യുവേവ് എന്ന് ലോകം വിളിച്ച ആ ഊര്‍ജ്ജ പ്രവാഹത്തില്‍ നൂറ്റി എഴുപതോളം പുതുമുഖ സംവിധായകരാണ് അരങ്ങേറ്റം കുറിച്ചത്. നാടൊട്ടുക്കും ഫിലിം ക്ലബുകള്‍ രൂപം കൊണ്ടു. സിനിമ, സമൂഹത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയമായി.
ചലച്ചിത്ര സംവാദങ്ങളും പ്രസിദ്ധീകരകണങ്ങളും സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട് കഹേദു സിനിമ (ഇമവെശലൃ ഊ ഇശിലാമ) എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനങ്ങള്‍ എഴുതി പില്‍ക്കാലത്ത് ലോകസിനിമയിലെ അതികായനായി മാറിയ ഗൊദാര്‍ദ് ഉദാഹരണം-എക്‌സ്‌പ്രഷണിസത്തില്‍ ആരംഭിച്ച് നിയോറിയലിസത്തിലൂടെ ന്യൂവേവില്‍ എത്തിനില്‍ക്കുന്ന ചരിത്രമാണ് ജര്‍മ്മന്‍ സിനിമക്കുള്ളത്. അറുപതുകളില്‍ ഇറ്റാലിയന്‍ സിനിമക്ക് ഫെല്ലിനിയും ആന്റോണിയോണിയും പുതിയ അനുഭവകാഴ്‌ചകള്‍ പകര്‍ന്നു. അകിറാ കുറോസോവ ഓഷിമ എന്നിവരിലൂടെ ജപ്പാന്‍ സിനിമയും സംവേദനത്തിന്റെ പുതിയ ആപേക്ഷിക കാഴ്‌ചകള്‍ തേടി.
അറുപതുകളില്‍ അമേരിക്കയില്‍ ന്യൂവേവ് ഉടലെടുത്തത് ആധോതല പ്രസ്ഥാനകളിലൂടെ (ഡിറലൃ ംീൃഹറ രശിലാമ) ആണ്. യൂറോപ്പിന്റേയും അമേരിക്കയുടേയും കുത്തക തകര്‍ത്തുകൊണ്ടാണ് മൂന്നാം ലോക രാജ്യങ്ങള്‍ ചലച്ചിത്ര നിര്‍മ്മിതിയിലേക്ക് കാലെടുത്തുവെച്ചത്. ബ്രസീലില്‍ രൂപംകൊണ്ട `സിനിമാ നോവോ' പ്രസ്ഥാനം ഇത്തരുണത്തില്‍ സ്‌മരണീയമാണ്.
ഇതേ കാലത്ത് മക്‌സിക്കൊ, ലാറ്റിന്‍ അമേരിക്ക ചിലി, ആഫ്രിക്ക തുടങ്ങിയിടങ്ങളിലും നവതരംഗം നാമ്പെടുത്തു. ഇറ്റാലിയന്‍ നിയോ റിയലിസത്തില്‍ നിന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ സത്യജിത്ത്‌റായി ഇന്ത്യന്‍ തുടര്‍ച്ചയെ മാധ്യമങ്ങള്‍ ആര്‍ട്ട് സിനിമയെന്നും, പാരലല്‍ സിനിമ എന്നൊക്കെ വിശേഷിപ്പിച്ചു. കാലത്തെ അതിജീവിക്കാത്ത വ്യാജ വിളവെടുപ്പ്‌കാരായിരുന്നു പലപ്പോഴും ആര്‍ട്ട് സിനിമാലേബലില്‍ ഉറഞ്ഞാടിയതെന്ന് ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ തിരിച്ചറിയാം.
അതെ, സിനിമ അതിന്റെ വിശ്വാരൂപം തേടിയുള്ള യാത്രാമദ്ധ്യേയാണ്. അമ്പരപ്പിക്കുന്ന വിധം പുതുസംവിധായകരുടെ തള്ളിക്കയറ്റത്തിന് മലയാള സിനിമ സാക്ഷ്യം വഹിക്കുകയാണ്. അവരില്‍ ചിലരെങ്കിലും നവക്ലാസിക്കുകള്‍ സമ്മാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. സിനിമാ ചരിത്രം എന്നും അങ്ങിനെയായിരുന്നല്ലൊ; പ്രതീക്ഷകളെ അട്ടിമറച്ചും, ആകസ്‌മികങ്ങളെ ആഘോഷിച്ചും..........










