Home » » `ഗോത്രസാരഥി'ക്ക്‌ മരണമണി.

`ഗോത്രസാരഥി'ക്ക്‌ മരണമണി.

Written By Unknown on Tuesday, 14 January 2014 | 20:40


ദീര്‍ഘവീക്ഷണമില്ലായ്‌മയും, കെട്ടുകാര്യസ്ഥതയും മൂലം മറ്റൊരു സര്‍ക്കാര്‍ പദ്ധതികൂടി പെരുവഴിയില്‍ ആദിവാസിവിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ നിന്ന്‌ കൊഴിഞ്ഞ്‌ പോകുന്നത്‌ തടയാന്‍ പട്ടികവര്‍ഗ്ഗവകുപ്പിന്റെ നേതൃത്വത്തിലാരംഭിച്ച `ഗോത്രസാരഥി'യാണിപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുന്നത്‌.
`പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കി അവരെ മുഖ്യധാരയിലെത്തിക്കുക' എന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആവേശപൂര്‍വ്വമാണ്‌ ഏവരുമന്ന്‌ എതിരേറ്റത്‌. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മന്ത്രി പി.കെ.ജയലക്ഷ്‌മി പ്രഖ്യാപിച്ച `ഗോത്രസാരഥി' വഴി ഒന്നുമുതല്‍ പത്ത്‌ വരെയുള്ള ക്ലാസുകളിലെ കുട്ടികളെ, ആദിവാസി ഊരുകളില്‍ നിന്നും മറ്റും വിദ്യാലയങ്ങളിലെത്തിക്കാനായി വാഹനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിനാവശ്യമായ ഫണ്ട്‌ യഥാവസരം വിനിയോഗം ചെയ്യുന്നകാര്യത്തില്‍ ഗുരുതര വീഴ്‌ചയാണ്‌ പട്ടികവര്‍ഗ്ഗവകുപ്പിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌.
പട്ടികവര്‍ഗ്ഗ വികസനവകുപ്പ്‌, വിദ്യാഭ്യാസവകുപ്പ്‌, സ്‌കൂള്‍ പി.ടി.എ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, പട്ടികവര്‍ഗവകുപ്പിലെ രണ്ട്‌ സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സമിതിക്കായിരുന്നു നടത്തിപ്പ്‌ ചുമതല. സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകനായിരുന്നു ഫണ്ട്‌ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം. അതത്‌ പ്രദേശത്തെ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ക്കായിരുന്നു പദ്ധതിയുടെ നിര്‍വഹണച്ചുമതല. ഈ വിധത്തില്‍ വിശദമായാണ്‌ ഗോത്രസാരഥി സംബന്ധിച്ച്‌ നടത്തിപ്പുകള്‍ ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും, ഫലത്തില്‍ അതെല്ലാം ഇരുട്ടില്‍ ഒതുങ്ങിക്കിടക്കുകയാണ്‌. പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തി എന്നല്ലാതെ, നിര്‍വഹണത്തില്‍ ഒരു വിധത്തിലുള്ള ആത്മാര്‍ത്ഥതയും മന്ത്രി ജയലക്ഷ്‌മിയുടെ ഭാഗത്ത്‌ നിന്നോ, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ ഭാഗത്തു നിന്നോ ഉണ്ടായില്ല. ഫലമോ, ഊരില്‍ നിന്ന്‌ വിദ്യാലയത്തില്‍ എത്തിയ കുട്ടികള്‍ക്ക്‌ വീണ്ടും പഠനം പാതിവഴിയില്‍ നിലച്ച മട്ടായി.
വാഹന വാടകയിനത്തില്‍ വലിയ തുക ബാധ്യതയായിട്ടുണ്ടെന്നും, അത്‌ പരിഹരിക്കാതെ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ അമ്പരക്കുകയാണ്‌ സ്‌കൂള്‍ അധികൃതര്‍. ബന്ധപ്പെട്ട അധികൃതരോട്‌ തിരക്കുമ്പോള്‍ അവര്‍ കൈ മലര്‍ത്തുകയാണെന്നും ഇവര്‍ പറയുന്നു. കാസര്‍ഗോഡ്‌, വയനാട്‌, കോഴിക്കോട്‌ ജില്ലകളില്‍ പദ്ധതി പൂര്‍ണമായും നിലച്ചുകഴിഞ്ഞു. മറ്റ്‌ ജില്ലകളിലാകട്ടെ പടിപടിയായി നിലച്ചുകൊണ്ടുമിരിക്കുന്നു.
ആദിവാസി ക്ഷേമത്തിനായി, കോടിക്കണക്കിന്‌ രൂപയാണ്‌, കേന്ദ്ര-സംസ്ഥാന വിഹിതമായി ഓരോവര്‍ഷവും മാറ്റിവെക്കുന്നത്‌. ഇടനിലക്കാരായി നില്‍ക്കാനും, കമ്മീഷന്‍ അടിച്ച്‌ മാറ്റാനും കഴിയുന്ന പരിപാടികള്‍ നടപ്പിലാക്കാന്‍ അധികാരകേന്ദ്രങ്ങള്‍ക്ക്‌ വലിയ ഉത്സാഹമാണ്‌, ആദിവാസി ക്ഷേമം പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ക്ക്‌, ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോയാലെന്ത്‌? പോയില്ലെങ്കിലെന്ത്‌?
ആദിവാസി ഊരില്‍ നിന്നെത്തി, അധികാര കസേരയിലെത്തിയ മന്ത്രി ജയലക്ഷ്‌മിക്ക്‌ പോലും ഇതിലൊന്നും ഒട്ടും താത്‌പര്യമില്ല എന്നതാണ്‌ ഏറെ വിചിത്രം!
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.