Home » » മഹാദേവന്റെ തിരോധാനം 19 വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു.

മഹാദേവന്റെ തിരോധാനം 19 വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു.

Written By Unknown on Wednesday, 26 February 2014 | 20:01

കൊച്ചി * ചങ്ങനാശേരി മതുമൂലയില്‍ മഹാദേവ(13)ന്റെ തിരോധാനം 19 വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു. പ്രതി ചങ്ങനാശേരി വാഴപ്പിള്ളി മഞ്ചാടിക്കര ഇളമുറിയില്‍ ഹരികുമാറിനെ (ഉണ്ണി-41) ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു. മതുമൂല ഉദയാ സ്‌റ്റോഴ്‌സ്‌ ഉടമയായ വിശ്വനാഥന്‍ ആചാരിയുടെ മകനായ മഹാദേവന്‍ ധരിച്ചിരുന്ന 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല മോഷ്‌ടിക്കുന്നതിനാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്‌. പ്രതിയെ ഇന്നു ചങ്ങനാശേരി മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കും.
മകന്‍ ജീവിച്ചിരിപ്പുണ്ടെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രപരമായ നീക്കവും പ്രതിയും കൂട്ടാളികളും നടത്തിയിരുന്നു. മഹാദേവനെ ജീവനോടെ കണ്ടെത്താനുള്ള ശ്രമമാണ്‌ അടുത്തകാലം വരെ പൊലീസും നടത്തിയത്‌. 1995 സെപ്‌റ്റംബര്‍ എട്ടിനായിരുന്നു കൊലപാതകം. ഹരികുമാറിന്റെ സുഹൃത്ത്‌ സലിമോന്‍ (കൊനാരി സലി), അളിയന്‍ പ്രമോദ്‌ (കണ്ണന്‍) എന്നിവര്‍ ചേര്‍ന്നാണു മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി രഹസ്യമായി മറവു ചെയ്‌തത്‌.

മദ്യപനായ ഹരികുമാര്‍ ധാരാളം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലക്കാരനായിരുന്നു. അതിനുള്ള പണം സമ്പാദിക്കാനാണു സ്വര്‍ണമാല മോഷ്‌ടിച്ചത്‌. സംഭവം നടക്കുന്ന കാലത്ത്‌ മതുമൂലയില്‍ ഹരികുമാര്‍ സൈക്കിള്‍കട നടത്തിയിരുന്നു. ഇവിടെ മഹാദേവന്‍ സൈക്കിള്‍ നന്നാക്കാന്‍ എത്തിയപ്പോഴാണു കടയുടെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്‌.

മഹാദേവന്‍ നേരത്തെ വീടുവിട്ടു പോയിട്ടുള്ളതിനാല്‍ കുട്ടി വീണ്ടും അങ്ങനെ പോയതായി വീട്ടുകാര്‍ കരുതുമെന്നു പ്രതി കണക്കുകൂട്ടി. മഹാദേവനെ പലഭാഗത്തും കണ്ടതായുള്ള സാക്ഷിമൊഴികള്‍ അന്വേഷണത്തില്‍ പൊലീസിനെ കുഴക്കിയിരുന്നു. മഹാദേവന്റെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ തയാറാക്കിയായിരുന്നു അന്വേഷണം. പ്രതിയും കൂട്ടാളികളും കുട്ടിയുടെ പിതാവിനു വ്യാജകത്തുകള്‍ അയയ്‌ക്കുകയും അജ്‌ഞാത ഫോണ്‍വിളികള്‍ നടത്തുകയും പതിവായിരുന്നു.

മഹാദേവനെ തട്ടിക്കൊണ്ടു പോയതാണെന്നും പണം നല്‍കിയാല്‍ തിരികെ നല്‍കാമെന്നുമായിരുന്നു ഈ സന്ദേശങ്ങളുടെ ഉള്ളടക്കം. ഒരു ഘട്ടത്തില്‍ തെളിയാത്ത കേസുകളില്‍ ഉള്‍പ്പെടുത്തി അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്‌ ചങ്ങനാശേരി മജിസ്‌ട്രേട്ട്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വിശ്വനാഥന്‍ ആചാരി ഹൈക്കോടതിയെ സമീപിച്ചു.

എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി നേരിട്ടു കേസ്‌ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിശ്വനാഥന്റെ കടയിലെ ജീവനക്കാരന്റെ മൊഴിയാണ്‌ അന്വേഷണത്തിനു പുതിയ ദിശ നല്‍കിയത്‌. മഹാദേവന്‍ സൈക്കിള്‍ കടയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഇയാള്‍ മൊഴി നല്‍കി. അന്വേഷണം സൈക്കിള്‍ കടയിലെത്തിയതോടെ പ്രതി ഹരികുമാര്‍ പതറി. ക്രൈംബ്രാഞ്ച്‌ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണു തിരോധാനം കൊലപാതകമായി മാറിയത്‌.

വിശ്വനാഥന്‍ ആചാരിക്കു ലഭിച്ചിരുന്ന വ്യാജകത്തിലെ കയ്യക്ഷരങ്ങള്‍ പൊലീസ്‌ കണ്ടെത്തി. കത്തുകള്‍ക്കും ഫോണ്‍വിളികള്‍ക്കും പിന്നില്‍ കേസിലെ കൂട്ടുപ്രതി സലിമാണെന്നും തിരിച്ചറിഞ്ഞു. എസ്‌ഐമാരായ കെ.എഫ്‌. ജോബ്‌, എ.ബി. പൊന്നപ്പന്‍, എഎസ്‌ഐ തങ്കരാജ്‌, സീനിയര്‍ സിപിഒമാരായ പി.ജെ. സേവ്യര്‍, അഗസ്‌റ്റിന്‍ വര്‍ഗീസ്‌, കെ.ആര്‍. റെജി, സിപിഒമാരായ സജി ജോണ്‍, പി.ഐ. റഫീഖ്‌, പി.എസ്‌. അനുരാജ്‌ എന്നിവരാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.