Home » » അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ എത്തിച്ചത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി.

അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ എത്തിച്ചത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി.

Written By Unknown on Tuesday, 24 June 2014 | 21:31

കൊച്ചി: അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ എത്തിച്ചത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി.
 
കുട്ടികളെ എത്തിച്ചത്‌ ആര്‌, എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സി.ബി.ഐയോ ഇതര കേന്ദ്ര ഏജന്‍സികളോ അന്വേഷണം നടത്തണമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ നിരീക്ഷിച്ചു. നിലവിലെ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ മുദ്രവച്ചകവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ഡോ. മഞ്‌ജുള ചെല്ലൂരും ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.
 
കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതുപോലെയാണ്‌ മറ്റുസംസ്‌ഥാനങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌. അഞ്ചുവയസ്‌ മുതല്‍ പ്രായമുള്ള കുട്ടികളെയാണ്‌ അനാഥാലയങ്ങളിലേക്ക്‌ കൊണ്ടുവന്നത്‌. മാതാപിതാക്കളുടെ പരിരക്ഷയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ എന്തിനുവേണ്ടിയാണ്‌ കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു. കേരളത്തിലേക്ക്‌ കൊണ്ടുവന്ന കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ ഉണ്ടെന്നിരിക്കെ ഇവര്‍ അനാഥരാണെന്ന്‌ എങ്ങനെ കരുതാനാകുമെന്നും കോടതി ചോദിച്ചു. കേരളത്തില്‍ എത്തിയ കുട്ടികളില്‍ ഭൂരിഭാഗം പേരെയും മാതാപിതാക്കളൊടൊപ്പം സ്വദേശത്തേക്ക്‌ മടക്കി അയച്ചതായും അവശേഷിക്കുന്നവരെ അനാഥാലയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു.
 
അനാഥാലയങ്ങളിലേക്ക്‌ കൊണ്ടുവന്ന കുട്ടികളില്‍ ഭുരിഭാഗവും പെണ്‍കുട്ടികളാണെന്നും ഇത്‌ ആശങ്കയുണര്‍ത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി. മറ്റു സംസ്‌ഥാനങ്ങളില്‍ അനാഥാലയങ്ങള്‍ ഇല്ലാത്തതിനാലാണോ കേരളത്തിലേക്ക്‌ കുട്ടികളെ കൊണ്ടുവരുന്നതെന്നും ഇക്കാര്യത്തില്‍ നിജസ്‌ഥിതി കണ്ടെത്താനാണ്‌ ജാര്‍ഖണ്ഡ്‌, ബീഹാര്‍, പശ്‌ചിമബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തതെന്നും കോടതി പറഞ്ഞു. അതേ സമയം കുട്ടിക്കടത്ത്‌ കേസില്‍ കക്ഷി ചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അനാഥാലയ നടത്തിപ്പുകാരുടെ സംഘടനയും മുക്കം മുസ്ലിം ഓര്‍ഫനേജും സമര്‍പ്പിച്ച അപേക്ഷകള്‍ തല്‍ക്കാലം പരിഗണിക്കാനാവില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. 1800 ഓളം അംഗങ്ങള്‍ ഉള്ള സംഘടനയെന്ന നിലയില്‍ അനാഥാലയങ്ങളുടെ അസോസിയേഷന്‍ കക്ഷി ചേരാന്‍ അനുമതി തേടിയ സാഹചര്യത്തില്‍ മുക്കം മുസ്ലിം ഓര്‍ഫനേജ്‌ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിച്ചത്‌ എന്തിനെന്നും കോടതി ചോദിച്ചു. അംഗങ്ങളുടെ വിശദാംശങ്ങള്‍ പ്രത്യേകം സമര്‍പ്പിക്കാന്‍ അസോസിയേഷന്റെ അഭിഭാഷകനോട്‌ കോടതി ആവശ്യപ്പെട്ടു. അനാഥാലയങ്ങള്‍ അന്വേഷണത്തെ ഭയക്കുന്നത്‌ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ തമ്പ്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌.
 
കുട്ടിക്കടത്ത്‌ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്റ്‌ ഹ്യുമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയും പരിഗണനക്ക്‌ വിടാന്‍ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. സംഘടന സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സി.ബി.ഐ അന്വേഷണ കാര്യത്തില്‍ നിലപാട്‌ അറിയിക്കാന്‍ സി.ബി.ഐ അഭിഭാഷകന്‌ കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി അടുത്തമാസം 2ന്‌ പരിഗണിക്കാന്‍ മാറ്റി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.