കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരിയായ ജയലളിതയുടെ വീട്ടിൽ ചെന്ന് മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാമെന്ന് വാഗ്ദാനം നൽകിയ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം കാട്ടിയതെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ പറഞ്ഞു. കോട്ടയത്ത് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരുടെ ജില്ലാ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഘത്തെ പിന്തുണച്ച് ആർ.എസ്.എസിന് ഹാലേലുയ്യ പാടിയ പാരമ്പര്യമുള്ള സിപിഎമ്മിന് രമേശ് ചെന്നിത്തല ആർഎസ്എസിനെ സഹായിക്കുന്നുവെന്ന് കുറ്റപ്പെടുത്താൻ അവകാശമില്ല. മറ്റു കക്ഷികളെ ചാക്കിട്ട് പിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോൾ സിപിഎം ശ്രമിക്കുകയാണ്. ഇത് മലർപൊടിക്കാരന്‍റെ സ്വപ്നമായി മാറും. കുറുക്കുവഴികളിലൂടെയല്ലാതെ നേരേ ചൊവ്വേ മുന്നോട്ട് പോകാൻ സിപിഎം തയ്യാറാകണം. കോൺഗ്രസുകാർ കൂട്ടായ പ്രവർത്തനം കാഴ്ച വെച്ചാൽ ചരിത്രം തിരുത്തി യുഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാക്കാൻ കഴിയുമെന്നും സുധീരൻ പറഞ്ഞു.








