Home » » കെ.മനോജ്‌കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി പി എം ലെ ഉന്നത നേതാക്കളിലേക്ക്

കെ.മനോജ്‌കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി പി എം ലെ ഉന്നത നേതാക്കളിലേക്ക്

Written By Unknown on Wednesday, 17 September 2014 | 18:06

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്‌.എസ്‌. നേതാവ്‌ കെ.മനോജ്‌കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ സി.പി.എം. ഏരിയാ സെക്രട്ടറിക്കും അന്വേഷണ സംഘം നോട്ടീസ്‌ നല്‍കി. കൂത്തുപറമ്പ്‌ ഏരിയാ സെക്രട്ടറി കെ. ധനജ്‌ഞയനോട്‌ ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ടാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം നോട്ടീസ്‌ നല്‍കിയത്‌. എന്നാല്‍, ഇന്നു ഹാജരാകാനാവില്ലെന്നു ധനജ്‌ഞയന്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്‌. കേസിലെ മുഖ്യപ്രതി വിക്രമനെ ചികിത്സിക്കാനും ഒളിവില്‍ പോകാനും സഹായിച്ചതു സി.പി.എം. കിഴക്കേകതിരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം രാമചന്ദ്രനാണെന്നു കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രകാശന്‍ മൊഴി നല്‍കിയിരുന്നു.
രാമചന്ദ്രന്‌ ഇതിനുള്ള നിര്‍ദേശം നല്‍കിയ നേതാക്കളെക്കുറിച്ചുള്ള വിവരവും പ്രകാശന്‍ നല്‍കിയെന്നാണ്‌ അറിയുന്നത്‌. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്‌ അദ്ദേഹത്തിന്റെ വീട്ടിലെത്തി പതിച്ചെങ്കിലും ഒളിവിലായ രാമചന്ദ്രന്‍ ഇതുവരെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണു ചില ഉന്നത നേതാക്കളിലേക്കും അന്വേഷണം ക്രൈംബ്രാഞ്ച്‌ നീട്ടിയത്‌.
 
രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം വിക്രമനെ കൊലനടന്ന ദിവസം കതിരൂരില്‍ നിന്നു കണ്ണൂര്‍ പള്ളിക്കുന്നിലെ ദേശാഭിമാനിയുടെ ഓഫീസ്‌ പരിസരം വരെ എത്തിച്ച ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. ഉക്കാസ്‌മെട്ടയിലെ സി.പി.എം. പ്രവര്‍ത്തകനും കരാറുകാരനുമായ റിജേഷിന്റെ പേരിലാണു കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഈ കാറില്‍ രക്‌തക്കറ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നു രക്‌തക്കറ ഫോറന്‍സിക്‌ പരിശോധനക്കയച്ചു. ഇതു പരുക്കേറ്റ വിക്രമന്റെതാകാമെന്നാണു കരുതുന്നത്‌. കണ്ണൂര്‍ പള്ളിക്കുന്നിലെത്തിച്ച വിക്രമന്‍ തുടര്‍ന്ന്‌ ഒരു ആള്‍ട്ടോ കാറിലാണു പയ്യന്നൂരിലേക്കു പോയത്‌. ഈ കാറിന്‌ അകമ്പടി പോയതും ചികിത്സയ്‌ക്കുള്ള സൗകര്യം ചെയ്‌തു കൊടുത്തതിനുമാണു പാട്യം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സെക്രട്ടറി ചന്ദ്രോത്ത്‌ പ്രകാശനെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌. അതേ സമയം, മനോജിനെ വെട്ടിക്കൊന്ന സംഘത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌ സൂചന നല്‍കി. പ്രതികളെന്നു സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ കൊലപാതകം നടന്ന ദിവസം മുതല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. അതിനാല്‍, ഇവര്‍ എവിടെയാണെന്നു മൊബൈല്‍ ടവര്‍ സിഗ്നല്‍ ഉപയോഗിച്ചു കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിലും ഇവര്‍ക്കു കൊലപാതകത്തിലുള്ള പങ്കിനെ സംബന്ധിച്ചു സ്‌ഥിരീകരണത്തിലേക്കെത്താന്‍ അന്വേഷണ സംഘത്തിന്‌ കഴിയുന്നുണ്ട്‌. ഇതിനിടെ, മട്ടന്നൂരിനടുത്ത മാലൂരില്‍ കണ്ടെത്തിയ രക്‌തക്കറയുള്ള ആയുധങ്ങള്‍ മനോജിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചതാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്‌.
കേസന്വേഷണം പുരോഗമിക്കുമ്പോള്‍ സാക്ഷിമൊഴികളുടെയും പ്രതികളുടെയും മൊഴികളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ ഉന്നത നേതൃത്വത്തിലെ ചിലര്‍ക്ക്‌ കൊലപാതകത്തിലും ഗൂഢാലോചനയിലും പ്രതികളെ രക്ഷപെടുത്തുന്നതിലും പങ്കുണ്ടെന്നാണു മനസിലാകുന്നതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. അതിനാല്‍, ചില ജില്ലാ നേതാക്കളെയും ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്‌.
 
കേസിലെ മുഖ്യ പ്രതിയായ വിക്രമനെ പയ്യന്നൂരിലെത്താന്‍ സഹായം ചെയ്‌ത കേസില്‍ അറസ്‌റ്റിലായ പാട്യം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സെക്രട്ടറി ചന്ദ്രോത്ത്‌ പ്രകാശന്‍ സഞ്ചരിച്ചതു സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത വാഹനത്തിലാണ്‌. ഈ വാഹനം ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലാണുള്ളത്‌. ജയരാജന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജയരാജനുമായി ഏറെ അടുപ്പമുള്ളയാളാണു റിമാന്‍ഡി ല്‍ കഴിയുന്ന പ്രകാശന്‍.
 
ബി.ജെ.പി പ്രവര്‍ത്തകനായ ചുണ്ടങ്ങാപൊയിലില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായിരുന്നു. തന്റെ പേരിലുള്ള വാഹനം ഉപയോഗിച്ചതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ജയരാജനെയും ചോദ്യം ചെയേ്േണ്ടി വരുമെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ സൂചന നല്‍കി. ഇതിനായി അടുത്ത ദിവസം തന്നെ ജയരാജനു നോട്ടീസ്‌ നല്‍കാനും നീക്കമുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.