ന്യുഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കി ആദ്യഫല സൂചനകള്‍. ഒന്‍പത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന 32 നിയമസഭാ സീറ്റുകളില്‍ ബിജെപിക്ക് 14 സിറ്റിംഗ് സീറ്റുകള്‍ കൈവിടുന്ന ലക്ഷണമാണ്. ബിജെപി 12 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി എട്ടിടത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ഒരു സംസ്ഥാനത്തും ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
ഗുജറാത്തിലെ ഒന്‍പത് സീറ്റുകളില്‍ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായി മംഗ്രോളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാവ ബാബു ഭായ് വിജയിച്ചത്. ദീസ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ റാബ്രറി ഗോവാഭി വിജയിച്ചു. മണിനഗറില്‍ ബിജെപിയിലെ സുരേഷ് പട്ടേല്‍ വിജയിച്ചു. തങ്കാരയില്‍ ബിജെപിയിലെ മേതാലിയ ഭവന്‍ജിഭായി ഹാന്‍സരാജ്ഭായ് വിജയിച്ചു. അവശേഷിക്കുന്ന അഞ്ചില്‍ മൂന്നിടത്തു ബിജെപിയും രണ്ടിടത്തു കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ശക്തമായ മുന്നേറ്റമാണ് കാണിക്കുന്നത്. ബിജെപിയില്‍ നിന്ന് ഏഴു സീറ്റുകള്‍ തിരിച്ചുപിടിക്കുന്ന സൂചനയാണ് എസ്.പി കാണിക്കുന്നത്. വോട്ടെടുപ്പ് നടന്ന 11 സീറ്റില്‍ നിലവില്‍ എസ്.പി എട്ടിടത്തും ബിജെപി മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഒരു സീറ്റിലും നില മെച്ചപ്പെടുത്തിയിട്ടില്ല.
അസമിലെ മൂന്ന് സീറ്റുകളില്‍ എഐയുഡിഎഫ് രണ്ടിടത്തും ബിജെപി ഒരിടത്തും ലീഡ് ചെയ്യുന്നു.
രാജസ്ഥാനില്‍ നാലു സീറ്റില്‍ കോണ്‍ഗ്രസ് മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.
സിക്കിമിലെ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി രൂപ് നാരായണ്‍ ചാംലിങ് വിജയിച്ചു.
സീമാന്ധ്രയിലെ ഒരു സീറ്റില്‍ ടിഡിപി സ്ഥാനാര്‍ഥിയാണ് മുന്നില്‍.
ത്രിപുരയിലെ ഒരു സീറ്റില്‍ സിപിഎം മുന്നിലാണ്.
പശ്ചിമ ബംഗാളിലെ രണ്ടു സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ കൈയ്യടക്കി വച്ചിരിക്കുകയാണ്.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയും ഉത്തര്‍പ്രദേശിലെ മെയില്‍പരുയില്‍ സമാജ്‌വാദി പാര്‍ട്ടിയും തെലുങ്കാനയിലെ മേഡക്കില്‍ ടിആര്‍എസും ലീഡ് ചെയ്യുന്നു.








