Home » » ഇഎഫ്‌എല്‍ വനനിയമത്തിനു ഭരണഘടനാ സാധുതയുണെ്‌ടന്നു ഹൈക്കോടതി.

ഇഎഫ്‌എല്‍ വനനിയമത്തിനു ഭരണഘടനാ സാധുതയുണെ്‌ടന്നു ഹൈക്കോടതി.

Written By Unknown on Monday, 17 November 2014 | 16:49

കൊച്ചി:സംസ്ഥാനം 2003ല്‍ പുറപ്പെടുവിച്ച ഇഎഫ്‌എല്‍ (പരിസ്ഥിതി ദുര്‍ബല മേഖലാ സംരക്ഷണം) വനനിയമത്തിനു ഭരണഘടനാ സാധുതയുണെ്‌ടന്നു ഹൈക്കോടതി ഉത്തരവിട്ടു. പൊതുതാത്‌പര്യത്തിനുവേണ്‌ടി തീരുമാനം എടുക്കുമ്പോള്‍ ഒരു വ്യക്തിക്കുണ്‌ടാകാവുന്ന നഷ്‌ടം കണക്കാക്കേണ്‌ടതില്ലെന്നും സമൂഹത്തിന്റെ താത്‌പര്യമാണു പരിഗണിക്കേണ്‌ടതെന്നും വിലയിരുത്തിയാണ്‌ ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ അശോക്‌ ഭൂഷണ്‍, ജസ്റ്റീസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

ഈ നിയമപ്രകാരം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 45,000 ഏക്കറോളം വരുന്ന ഭൂമി പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍, ഭൂമി ഏറ്റെടുത്തതു സംബന്ധിച്ചു പരാതിയുള്ളവര്‍ക്കു രേഖകള്‍ സഹിതം സര്‍ക്കാര്‍ നിയോഗിച്ച ഇഎഫ്‌എല്‍ കസ്റ്റോഡിയനെ സമീപിക്കാമെന്നു ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നതായിരുന്നു ഹൈക്കോടതി പരിഗണിച്ച പ്രധാന വിഷയം. ഭരണഘടനയുടെ 48 (എ) അനുഛേദപ്രകാരം പരിസ്ഥിതിയും വനവും സംരക്ഷിക്കേണ്‌ടതു പൗരന്റെ ധര്‍മമാണെന്നും വനം, നദി എന്നിവ സമൂഹത്തിനുവേണ്‌ടിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഭരണഘടന 39(6) അനുഛേദപ്രകാരം പൊതുതാത്‌പര്യത്തിനുവേണ്‌ടി തീരുമാനം എടുക്കുമ്പോള്‍ ഒരു വ്യക്തിക്കുണ്‌ടാകാവുന്ന നഷ്‌ടം കണക്കിലെടുക്കുന്നതിനു പകരം സമൂഹത്തിന്റെ ഉന്നമനമാണു കണക്കിലെടുക്കേണ്‌ടതെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്‌ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.വി. വിശ്വനാഥനും സ്‌പെഷല്‍ ഗവ. പ്ലീഡര്‍ മാധവന്‍കുട്ടിയും ചൂണ്‌ടിക്കാട്ടി. ഇക്കാരണത്താല്‍ ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടി മൗലികാവകാശ ലംഘനമല്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.

ഇഎഫ്‌എല്‍ ആക്‌റ്റിലെ സെക്‌ഷന്‍ 13 പ്രകാരം ഇത്തരം കേസുകള്‍ക്കു സിവില്‍ കോടതിയില്‍ പരിഹാരം കാണാനാവില്ലെന്ന്‌ അപ്പീലുകള്‍ തള്ളി കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഇഎഫ്‌എല്‍ കസ്റ്റോഡിയനോ ട്രൈബ്യൂണലിനോ സ്ഥലം സംബന്ധിച്ചു പരാതി നല്‍കാം. ഇക്കാരണത്താല്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട്‌ സിവില്‍ കോടതികളിലുള്ള ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭൂമിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ഇഎഫ്‌എല്‍ കസ്റ്റോഡിയന്‍ വസ്‌തുതാപരമായി പരിശോധിക്കണമെന്നു കോടതി ഉത്തരവില്‍ പറയുന്നു. ഇതു തീരുമാനിക്കുമ്പോള്‍ ഭൂവുടമയുടെ നഷ്‌ടപരിഹാരം തീരുമാനിക്കാന്‍ തെളിവുകള്‍, സ്ഥലത്തിന്റെ സ്‌കെച്ച്‌ എന്നിവ ഇഎഫ്‌എല്‍ കസ്റ്റോഡിയനു പരിശോധിക്കാം. അപ്പീലുകള്‍ തള്ളിയെങ്കിലും എല്ലാവര്‍ക്കും നിയമപ്രകാരമുള്ള തര്‍ക്കപരിഹാരത്തിനു കോടതി അവസരം നല്‍കി. ട്രൈബ്യൂണലിന്‌ ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാം.

നിയമം പ്രാബല്യത്തില്‍ വന്നശേഷം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം വന്നതിനെതിരേ ഉടമകള്‍ക്ക്‌ ഇഎഫ്‌എല്‍ കസ്റ്റോഡിയനെ സമീപിക്കാം. പരാതികളില്‍ ഇഎഫ്‌എല്‍ കസ്റ്റോഡിയന്‍ മൂന്നു മാസ ത്തിനകം തീരുമാനമെടുക്കണം. നിലവിലുള്ള അപേക്ഷകളിലും മൂന്നു മാസത്തിനകം തീരുമാനമെടുക്കണം.

നഷ്‌ടപരിഹാരം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഒരു മാസത്തിനകം ഇഎഫ്‌എല്‍ കസ്റ്റോഡിയനെ സമീപിക്കണം. എത്രയും വേഗം തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്നു കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ 2003 ല്‍ സര്‍ക്കാര്‍ നിയമം പാസാക്കി വയനാട്‌, പാലക്കാട്‌, കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, ഇടുക്കി ജില്ലകളില്‍ നിന്നു ഭൂമി ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ്‌ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്‌. നിയമത്തിന്റെ ഭരണഘടനാ സാധുത, നഷ്‌ടപരിഹാരം എന്നിവ ചോദ്യംചെയ്‌തു നല്‍കിയ 54 അപ്പീലുകളിലാണു ഹൈക്കോടതിയുടെ തീരുമാനം.

മെര്‍ക്കിസ്റ്റണ്‍, പോബ്‌സണ്‍, കീപ്പുള്ളി റബേഴ്‌സ്‌, പേരിയ ടീക്ക്‌ എസ്റ്റേറ്റ്‌, എന്‍.എ. പ്ലാന്റേഷന്‍സ്‌, വൈത്തിരി എസ്റ്റേറ്റ്‌, നെല്ലിയാമ്പതി എസ്റ്റേറ്റ്‌, പാരിസണ്‍ എസ്റ്റേറ്റ്‌, സൗത്ത്‌ ഫീല്‍ഡ്‌സ്‌ വെഞ്ച്വര്‍ ലിമിറ്റഡ്‌ തുടങ്ങിയവരാണു നിയമസാധുത ചോദ്യംചെയ്‌ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.