Home » » ബാലികയെ പീഡിപ്പിച്ച സംഭവം : കേസ്‌ അട്ടിമറിക്കാന്‍ നീക്കം. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ യുവാവിനെ വിട്ടയച്ചു.

ബാലികയെ പീഡിപ്പിച്ച സംഭവം : കേസ്‌ അട്ടിമറിക്കാന്‍ നീക്കം. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ യുവാവിനെ വിട്ടയച്ചു.

Written By Unknown on Saturday, 15 November 2014 | 01:24

പോലീസ്‌ നാടകം പൊളിഞ്ഞു. രണ്ട്‌ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോഴിക്കോട്‌ : പാറക്കടവ്‌ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ സംഘര്‍ഷത്തിനിടയാക്കി. കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ യുവാവിന്റെ അറസ്റ്റെന്ന്‌ ആരോപിച്ചാണ്‌ നൂറുകണക്കിന്‌ ആളുകള്‍ നാദാപുരം സ്റ്റേഷനില്‍ തടിച്ചുകൂടിയത്‌.
ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ ബസ്‌ ക്ലീനര്‍ കല്ലിക്കണ്ടി പാറേമ്മല്‍ മുനീറി(20)നെയാണ്‌ വ്യാഴാഴ്‌ച വൈകീട്ട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ബുദ്ധിമാന്ദ്യമുണ്ടെന്നു പറയപ്പെടുന്ന മുനീറിനെ ചോദ്യം ചെയ്‌ത പോലീസ്‌, പ്രതി കുറ്റം സമ്മതിച്ചെന്ന നിലയില്‍ ചാനലുകള്‍ക്കു വിവരം നല്‍കുകയായിരുന്നു.
വിവരമറിഞ്ഞ്‌ നാട്ടുകാരും ഇ.കെ.വിജയന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള നേതാക്കളും മുനീറിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ അന്വേഷണത്തില്‍ നിരപരാധിയണെന്നു മനസ്സിലാക്കിയതോടെയാണ്‌ സംഭവം ജനകീയ ഇടപെടലിലേക്കെത്തിയത്‌. നാദാപുരം ഡി.വൈ.എസ്‌.പി. ലീവായതിനെതുടര്‍ന്ന്‌ അന്വേഷ്‌ണച്ചുമതലയുള്ള താമരശ്ശേരി ഡി.വൈ.എസ്‌.പി. ജൈസണ്‍ കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ യുവാവിനെ അറസ്റ്റ്‌ ചെയ്‌തത്‌. രാവിലെ 10 മുതല്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനങ്ങളും കെ.കെ. ലതിക എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ശക്തമായ നിലപാടെടുത്തതോടെയാണ്‌ യുവാവിനെ വിട്ടയച്ചത്‌.
 മുനീര്‍
അതേ സമയം, കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ യുവാവിന്റെ അറസ്റ്റെന്നാണ്‌ ആരോപണം. പീഡനത്തിനിരയായ നാലരവയസ്സുകാരി തിരിച്ചറഞ്ഞ ഇതേ സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ 5 ദിവസത്തിലധികമായി പോലീസ്‌ കസ്റ്റഡിയിലാണ്‌.
ഇവരില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു പ്രമുഖ പണ്ഡിതന്റെ മകന്‍ ഉള്‍പ്പെടുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. ഇയാളെ രക്ഷപ്പെടുത്താനായി യുവാവിനെ ബോധപൂര്‍വ്വം പ്രതിയാക്കുകയായിരുന്നുവെന്നാണ്‌ ആരോപണം. നാദാപുരം ഡി.വൈ.എസ്‌.പി. പ്രജീഷ്‌ തോട്ടത്തില്‍ താല്‍ക്കാലിക അവധിയായപ്പോള്‍ തൊട്ടടുത്തുള്ള പോലീസ്‌ ഉദ്യോഗസ്ഥനെ ഒഴിവാക്കി താമരശ്ശേരി ഡി.വൈ.എസ്‌.പി.ക്ക്‌ ചാര്‍ജ്‌ കൊടുത്തതും അട്ടിമറിനീക്കത്തിന്റെ ഭാഗമാണെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.
ഗത്യന്തരമില്ലാതെ ഒടുവില്‍ രണ്ട്‌പേരെ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി സിറാജിന്റെ മകന്‍ ഷംസുദ്ദീന്‍ (18), പാറാട്‌ സ്വദേശി അബ്‌ദുള്‍ മുത്തലിക്കിന്റെ മകന്‍ മുബഷീര്‍ (19) രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്‌. ജനരോഷം തുടരുകയാണ്‌. പോലീസ്‌ നടത്തിയ നാടകീയ നീക്കങ്ങള്‍ എല്ലാതന്നെ വിവാദമായിരിക്കുകയാണ്‌. പ്രമുഖ മതപണ്ഡിതന്റെ മകനെ രക്ഷിക്കാന്‍ നടത്തിയ ഗൂഡനീക്കങ്ങളും വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ രേഖപ്പെടുത്താതെ 5 ദിവസം കസ്റ്റടിയില്‍ വെച്ചതും നിരപരാധിയെ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചതും കുട്ടിയുടെ ബന്ധുക്കളെ കൊണ്ട്‌ പരാതി നല്‍കാന്‍ വിസമ്മതിപ്പിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന്‌ പരക്കെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.