Home » » നാദാപുരം: ``സാമുദായികവത്‌കരിക്കാനുള്ള നീക്കം വിലപ്പോകില്ല'' - പി. അബ്‌ദുള്‍ ഹമീദ്‌ മാസ്റ്റര്‍

നാദാപുരം: ``സാമുദായികവത്‌കരിക്കാനുള്ള നീക്കം വിലപ്പോകില്ല'' - പി. അബ്‌ദുള്‍ ഹമീദ്‌ മാസ്റ്റര്‍

Written By Unknown on Monday, 24 November 2014 | 21:54

കോഴിക്കോട്‌: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതെ അതിനെ സാമുദായികവത്‌കരിക്കാനുള്ള നീക്കത്തെ ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. തെറ്റിനെ തെറ്റായി കാണാനും, നിയമത്തോടൊപ്പം നില്‍ക്കാനുമുള്ള പക്വതയായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ്‌ കാണിക്കേണ്ടിയിരുന്നത്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഈ വിധത്തിലുള്ള വിവാദങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. എസ്‌.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്‌ദുള്‍ ഹമീദ്‌ മാസ്റ്റര്‍ `എം-വാര്‍ത്ത' യോട്‌ പറഞ്ഞു.
മതപഠന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തവും ശാസ്‌ത്രീയവുമായ തെളിവുകള്‍ ഉണ്ടെന്നാണ്‌ പോലീസധികൃതര്‍ പറയുന്നത്‌. പീഡനത്തിനിരയായ പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞതുമാണ്‌. എന്നിട്ടും ഇവരെ സംരക്ഷിക്കുന്ന നീക്കമാണ്‌ സ്‌കൂള്‍ മാനേജ്‌മെന്റിന്റേത്‌. ``എന്റെ മകള്‍ കളവ്‌ ചെയ്‌താലും, ആ കൈ വെട്ടേണ്ടതാണെന്ന'' ഉദാത്തസംഹിത മുന്നോട്ട്‌ വെച്ച പ്രവാചകന്റെ അനുയായികള്‍ എന്തിനാണ്‌ ഈവിധത്തില്‍ കുറ്റാരോപിതരെ സംരക്ഷിക്കാന്‍ തുനിയുന്നത്‌.
സ്വന്തം ഭാഗം ന്യായീകരിക്കാനായി സ്‌കൂള്‍ അധികൃതര്‍ ആ പിഞ്ചുകുഞ്ഞിനെ മാത്രമല്ല, അവരുടെ കുടുംബത്തെക്കൂടി പരസ്യമായി അപഹസിക്കുന്ന സ്ഥിതിയാണുള്ളത്‌. പീഡനത്തിനിരയായത്‌ ആ കുഞ്ഞ്‌ മാത്രമായിരുന്നുവെങ്കില്‍, ഇന്ന്‌ ആ കുടുംബത്തെ ഒന്നാകെ പൊതുസമൂഹം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല.
നാദാപുരം സംഭവം മാത്രമല്ല, അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും മാനവസമൂഹത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ക്രൂരമാണ്‌, 3 വയസ്സുകാരി തൊട്ട്‌ 70 വയസ്സുകാരി വരെ പീഡനത്തിനിരയാകുന്നു. അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധംവഴി രക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യം, ഇത്തരം ക്രിമിനലുകള്‍ക്ക്‌ സഹായകമായി മാറുന്നു.
കോഴിക്കോട്ടെ പന്തിരിക്കര സെക്‌സ്‌ റാക്കറ്റ്‌ സംഭവം തന്നെ നോക്കൂ. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വിദഗ്‌ദ്ധമായത്‌ അട്ടിമറിക്കപ്പെട്ടു. രാഷ്‌ട്രീയ സ്വാധീനം തന്നെയായിരുന്നു അതിന്റെ പിറകിലും. ഇത്തരം പ്രതികള്‍ക്കെതിരെ മുഖംനോക്കാതെ നടപടികള്‍ ഉണ്ടായിരുന്നുവെങ്കില്‍, പ്രതികളെ മാതൃകാപരമായി ശിക്ഷിച്ചിരുന്നുവെങ്കില്‍ ഈവിധം പീഡന വാര്‍ത്തകള്‍ ഉണ്ടാകുമായിരുന്നില്ല.
കര്‍ശനമായ പോലീസ്‌ നടപടിയും, ഒപ്പം സാമൂഹ്യമായ ഉപരോധവും കൊണ്ട്‌ മാത്രമേ, മാനവികതക്ക്‌ അപമാനമാകുന്ന ഇത്തരം സംഭവ വികാസങ്ങളെ തടയാന്‍ പറ്റൂ. നാദാപുരം സംഭവത്തില്‍, ഏത്‌ ഉന്നതതല രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടായാലും അതിനെ അതിജീവിച്ച്‌ മുന്നോട്ട്‌ പോകാനുള്ള ആര്‍ജ്ജവമാണ്‌ പോലീസധികൃതര്‍ കാണിക്കേണ്ടത്‌. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഈവിധമൊരു ദുരന്തം ഇനി ആവര്‍ത്തിക്കരുത്‌. അതുകൊണ്ട്‌ കൂടിയാണ്‌ അട്ടിമറിനീക്കങ്ങള്‍ക്കെതിരെ ജാഗ്രതയോടെ പൊതുസമൂഹം കാവല്‍നില്‍ക്കുന്നതും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.