Home » » പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.

പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.

Written By Unknown on Wednesday, 26 November 2014 | 19:56

തലശ്ശേരി; പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിന്റെ അഴിയൂര്‍ മണ്ടോള ക്ഷേത്രത്തിനു സമീപത്തെ കാട്ടില്‍പുരയില്‍ വീട് ജപ്തി ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. വടകര മുന്‍സിഫ് കോടതിയുടെ ഉത്തരവുമായി ബുധനാഴ്ച രാവിലെ പത്തോടെ ആമീനും ചോമ്പാല പോലീസും എത്തിയിരുന്നു. ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു ജപ്തി നടത്താനുള്ള ഉത്തരവ്. നാട്ടുകാരും ബന്ധുക്കളുമായി നിരവധിപേര്‍ മോഹന്‍കുമാറിന്റെ വീട്ടില്‍ എത്തിയതോടെ മൂന്നു പോലീസുകാര്‍ക്ക് ഇവരെ നീക്കി ജപ്തി നടത്താന്‍ സാധിച്ചില്ല. പോലീസിനും ആമീനുമൊപ്പം പരാതിക്കാരനായ സിറിയക് മാവേലിയുമുണ്ടായിരുന്നു. ജപ്തി നടത്താന്‍ സാധിക്കാതെ ഇവര്‍ തിരിച്ചുപോയി. 
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് എത്തിയത്. ജപ്തിയുള്‍പ്പെടെയുള്ള മുന്‍സിഫ് കോടതിയുടെ നടപടി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവ്. 

അഞ്ചുവര്‍ഷംമുമ്പ് മോഹന്‍കുമാര്‍ ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്ത് പത്രപ്രവര്‍ത്തകരായ രണ്ട് സുഹൃത്തുക്കളുടെ സാമ്പത്തിക ഇടപാടിന് ജാമ്യമായാണ് രണ്ടരലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കാഞ്ഞങ്ങാട് സ്വദേശി സിറിയക് മാവേലിക്ക് നല്കിയത്. എന്നാല്‍, സുഹൃത്തുക്കള്‍ ഈ തുക തിരികെ നല്കിയില്ലത്രെ. ചെക്ക് നല്കിയ മോഹന്‍കുമാറിനെതിരെ 2010-ല്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ സിറിയക് മാവേലി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. മോഹന്‍കുമാറിന്റെ സ്വത്തുവകകള്‍ വടകര കോടതിയുടെ പരിധിയിലായതിനാല്‍ 2012-ല്‍ കേസ് വടകര മുന്‍സിഫ് കോടതിയിലേക്ക് മാറ്റി. 2014 ജനവരിയില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന് കോടതി ഉത്തരവായി. 
എന്നാല്‍, മോഹന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ജപ്തിനടപടികള്‍ താത്കാലികമായി തടഞ്ഞുള്ള ഉത്തരവ് സമ്പാദിച്ചു. പിന്നീട് കോടതി ജപ്തിനടപടിയുടെ ഭാഗമായി വീടും സ്ഥലവും ലേലത്തിനുവെച്ചു. ലേലംകൊള്ളാന്‍ ആളില്ലാതിരുന്നതിനാല്‍ പരാതിക്കാരനായ സിറിയക് മാവേലിതന്നെ വീടും സ്ഥലവും എട്ടുലക്ഷത്തിന് ലേലംകൊണ്ടു. ഈ വീടും സ്ഥലവും നവംബര്‍ 29-നകം ഒഴിപ്പിച്ചെടുക്കുന്നതിന് ജപ്തി നടത്തുന്നതിനായാണ് ബുധനാഴ്ച ആമീനും പോലീസും എത്തിയത്. 

അതേസമയം പത്രപ്രവര്‍ത്തകരായ സുഹൃത്തുക്കളും കാഞ്ഞങ്ങാട്ടെ തന്റെ വക്കീലും പരിസ്ഥിതി പ്രവര്‍ത്തകനായ മറ്റൊരു വക്കീലും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് പാരീസ് മോഹന്‍കുമാര്‍ പറഞ്ഞു. 

ഇതിനിടെ കൊച്ചിയില്‍ നടന്ന ഒത്തുതീര്‍പ്പു ശ്രമം പരാജയപ്പെട്ടിരുന്നു. പ്രശ്‌നം സംബന്ധിച്ച് ഇതുവരെ പരാതിപ്പെടാതിരുന്ന മോഹന്‍കുമാര്‍ ആഭ്യന്തരവകുപ്പിന് വ്യാഴാഴ്ച പരാതി നല്കുമെന്നറിയിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള നടപടി അടിയന്തരമായി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്കുക.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.