Home » , » പക്ഷിപ്പനി : പരിഭ്രാന്തിയല്ല; വേണ്ടത്‌ മുന്‍കരുതല്‍ ഡോ. പി. കെ. ശിഹാബുദ്ദീന്‍

പക്ഷിപ്പനി : പരിഭ്രാന്തിയല്ല; വേണ്ടത്‌ മുന്‍കരുതല്‍ ഡോ. പി. കെ. ശിഹാബുദ്ദീന്‍

Written By Unknown on Tuesday, 25 November 2014 | 16:40

 ആലപ്പുഴ ജില്ലയിലെ കുട്ടനാട് അമ്പലപ്പുഴ താലൂക്കുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്‌ പക്ഷിപ്പനിമൂലമാണെന്ന്‌ കണ്ടെത്തിയത്‌ കേരളീയരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.
ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ്‌ ലബോറട്ടറിയിലാണ്‌ ഇത്‌ എച്ച്‌ 5 വിഭാഗത്തില്‍പ്പെട്ട ഇന്‍ഫ്‌ളുവന്‍സ വൈറസ്‌ മൂലമാണെന്നത്‌ സ്ഥിരീകരിച്ചത്‌.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മേഘാലയ, ത്രിപുര, ബംഗാള്‍, മണിപ്പൂര്‍, മഹാരാഷ്‌ട്ര , ഗുജറാത്ത്‌, കര്‍ണ്ണാടക എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയില്‍ മാരകമായ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അവയെല്ലാംതന്നെ വന്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയെങ്കിലും ഫലപ്രദമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്‌.
2003 ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പക്ഷിപ്പനി, തുടര്‍ന്ന്‌ ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്‌, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മനുഷ്യരില്‍ മരണമുണ്ടാക്കുന്നതിനു പുറമെ, കോഴികളുടെയും മറ്റു പക്ഷികളുടെയും ജീവനാശവും അനുബന്ധ വ്യവസായങ്ങളുടെ തകര്‍ച്ചയും വന്‍ സാമ്പത്തിക നഷ്‌ടമാണ്‌ ഉണ്ടാക്കുന്നത്‌. രോഗത്തെപ്പറ്റി മനസ്സിലാക്കുന്നത്‌ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും സഹായകമാവും.
എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത്‌ ഇന്‍ഫ്‌ളുവന്‍സ വൈറസ്‌ ടൈപ്‌ എ യാണ്‌ ഇതില്‍ മാരകശേഷിയുള്ളതാണ്‌ എച്ച്‌ 5 എന്‍. 1 എന്നയിനം ടര്‍ക്കി കോഴികളിലും സാധാരണ കോഴികളിലുമാണ്‌ ഈ വൈറസ്‌ വളരെ പെട്ടെന്ന്‌ മരണകാരണമാകുന്നത്‌. വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ടു മുതല്‍ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നതോടെ ഇവ ചത്തൊടുങ്ങുന്നു. കണ്ണില്‍നിന്നും മൂക്കില്‍നിന്നുമുള്ള വെള്ളമൊലിപ്പ്‌, പൂവിനും താടക്കും വീക്കത്തോടുകൂടിയ നീലനിറം, രക്താതിസാരം, ശ്വാസതടസ്സം, കണങ്കാലില്‍ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണമുള്ള ചുവപ്പുനിറം, തളര്‍ച്ച എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍ . താറാവ്‌, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികള്‍, മറ്റു ജലപ്പക്ഷികള്‍ എന്നിവയില്‍ രോഗലക്ഷണം കാണിക്കാതെതന്നെ വൈറസ്‌ കാണപ്പെടാറുണ്ട്‌. രക്തം, തൊണ്ടയില്‍നിന്നും മലദ്വാരത്തില്‍ നിന്നുമെടുക്കുന്ന നീര്‌ എന്നിവ പരിശോധിച്ചാല്‍ വൈറസിന്റെ സാന്നിധ്യം മനസ്സിലാക്കാം.
രോഗം പകരുന്നത്‌ പ്രധാനമായും ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ്‌ രോഗം ബാധിച്ച പക്ഷികളില്‍ നിന്ന്‌ വിസര്‍ജ്യം വഴിയും മറ്റും ധാരാളം വൈറസുകള്‍ പുറത്തുവരും. സാധാരണ ഊഷ്‌മാവിലോ ശീതീകരിക്കുന്നതുവഴിയോ ഇവ എളുപ്പം നശിക്കുന്നില്ല. ഈ വൈറസുകള്‍ തീറ്റയിലോ കുടിവെള്ളത്തിലോ കലരാനിടയാവുകയോ പൊടിപടലങ്ങളോ വെള്ളത്തുള്ളികളോ വഴിയായി ശ്വസിക്കാനിടയാവുകയോ ചെയ്‌താല്‍ രോഗബാധയുണ്ടാകാം. ഒരു രാജ്യത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ രോഗം പകരുന്നത്‌ പ്രധാനമായും രോഗമുള്ളതോ രോഗവാഹികളോ ആയ പക്ഷികളുടെയും അവയുടെ ഉല്‍പന്നങ്ങള്‍, ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയുടെയും, കയറ്റുമതി വഴിയോ ദേശാടനപ്പക്ഷികളിലൂടെയോ ആണ്‌.
മനുഷ്യരില്‍ രോഗമുണ്ടാക്കാനുള്ള ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക്‌ വളരെവേഗം പകരാനുള്ള ശേഷി ഈ വൈറസുകള്‍ കൈവരിച്ചിട്ടില്ല എന്നതാണ്‌ ഇപ്പോഴുള്ള ആശ്വാസം 
Dr.PK.Shihabudheen,MVSc(Clinical Medicine)
District Veterinary Center,Kozhikode
mob-9645912269
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.