Home » » ഒരു ഇരകൂടി കേരളാ പോലീസിന്റെ മൂന്നാംമുറയ്‌ക്ക്‌.

ഒരു ഇരകൂടി കേരളാ പോലീസിന്റെ മൂന്നാംമുറയ്‌ക്ക്‌.

Written By Unknown on Saturday, 15 November 2014 | 04:02

കൊടിയ മര്‍ദ്ദനത്തിനിരയായ മുനീര്‍ എംവാര്‍ത്തയോട്‌.
 
കോഴിക്കോട്‌ : ഞാനൊരു തെറ്റും ചെയ്‌തില്ല. പോലീസുകാര്‍ എന്നെ ഭീകരമായി അടിച്ച്‌ കപ്പിയില്‍ കെട്ടിത്തൂക്കുമെന്ന്‌ ഭീഷണിപ്പെടുത്തി, എന്തൊക്കെയോ പറയിപ്പിച്ചതാണ്‌. ഷൂസിട്ട്‌ അവരെന്റെ നെഞ്ചിനാണ്‌ ചവിട്ടിയത്‌...
പോലീസിന്റെ മാരകമായ മൂന്നാംമുറക്കിരയായ ബസ്സ്‌ ക്ലീനര്‍ എംവാര്‍ത്തക്ക്‌ മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.
നാദാപുരത്ത്‌ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍, പോലീസ്‌ മതപഠന വിദ്യാര്‍ത്ഥികളായ മൂന്ന്‌ പേരെയാണ്‌ ആദ്യം അറസ്റ്റ്‌ ചെയ്‌തത്‌. പിന്നീടാണ്‌ ഇവരെ കുറ്റവിമുക്തരാക്കാന്‍ നീക്കം നടന്നതും, ബസ്സ്‌ ക്ലീനറെ പ്രതിയാക്കിയതും. മൃഗീയമര്‍ദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച്‌ മതപഠന വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണുണ്ടായത്‌.
ഇതില്‍ ചില പോലീസുകാരും പങ്കുചേര്‍ന്നു. ഉന്നത മതകേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ്‌ അറസ്റ്റിലായ മതപഠന വിദ്യാര്‍ത്ഥികള്‍. ഇവരെ രക്ഷിച്ച്‌, നിരപരാധിയുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്‌.
എം.എല്‍.എ.മാരായ കെ.കെ. ലതിക, ഇ.കെ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ കക്ഷിരാഷ്‌ട്രീയമന്യേ പോലീസ്‌സ്റ്റേഷന്‌ മുന്നില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ്‌ മുനീറിനെ കുറ്റവിമുക്തനാക്കാന്‍ പോലീസ്‌ തയ്യാറായത്‌.
പോലീസിന്റെ ക്രൂരമായ മൂന്നാംമുറയും മനുഷ്യാവകാശ ലംഘനത്തിനും ഇരയായ ബസ്‌ക്ലീനര്‍ മുനീര്‍ തനിക്ക്‌ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എംവാര്‍ത്തയോട്‌ പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ വെളിപ്പെടുത്തിയത്‌.
കൈയ്യും കാലും കെട്ടിയിട്ട്‌ വായില്‍ തുണികുത്തിക്കയറ്റിയാണ്‌ അവരെന്നെ മര്‍ദ്ദിച്ചത്‌. ആദ്യം പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുപോയി. എനിക്കൊന്നും അറിയില്ലാ എന്നു പറഞ്ഞപ്പോള്‍, പിടിച്ച്‌ വലിച്ച്‌ സ്റ്റേഷന്‌ മുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി, അവിടെവച്ചായിരുന്നു മര്‍ദ്ദനങ്ങള്‍ മുഴുവന്‍. വിരലിന്റെ ഇടയില്‍ ഇരുമ്പ്‌ കമ്പിവച്ച്‌ ഞെരിച്ചുകൊണ്ടാണ്‌ രണ്ട്‌ പോലീസുകാര്‍ കുറ്റം സമ്മതിക്കാന്‍ പറഞ്ഞത്‌. വിരലിന്റെ എല്ല്‌ ഒടിഞ്ഞ്‌ എന്ന്‌ തോന്നിയിട്ടും ഞാന്‍ സമ്മതിച്ചില്ല. അപ്പോഴാണ്‌ കപ്പിയും കയറും കൊണ്ട്‌ അവരെന്നെ കെട്ടി തൂക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്‌. അപ്പോഴേക്ക്‌ ശ്വാസംമുട്ടി ഞാന്‍ കുഴഞ്ഞ്‌ വീണിരുന്നു. അവര്‍ എന്നെ കൊന്നുകളയുമെന്ന്‌ തോന്നിയതുകൊണ്ടാണ്‌ ഞാന്‍ കുറ്റം ഏറ്റത്‌. പറയേണ്ട കാര്യങ്ങള്‍ പോലീസുകാര്‍ എന്നെക്കൊണ്ട്‌ പറയിച്ചു വീഡിയോയില്‍ പിടിച്ചു. യൂസഫ്‌, മജീദ്‌ എന്നീ പോലീസുകാരാണ്‌ എന്നെ മര്‍ദ്ദിച്ച്‌ ഈ വിധം മൊഴി കൊടുപ്പിച്ചത്‌.
എം.എല്‍.എ.യും നാട്ടുകാരും ചേര്‍ന്ന്‌ സമരം ചെയ്‌തതുകൊണ്ടാണ്‌ ഒടുവില്‍ അവരെന്നെ വെറുതെ വിട്ടത്‌... അല്ലെങ്കില്‍ അവരെന്നെ ജയിലില്‍ അടച്ചേനെ.
എനിക്ക്‌ ആരുമില്ലാ, ഞാന്‍ പാവമാണ്‌, ബസ്സില്‍ ക്ലീനര്‍ പണി ചെയ്‌തും, വാഹനങ്ങള്‍ കഴുകിക്കൊടുത്തുമാണ്‌ ഞാന്‍ ജീവിക്കുന്നത്‌... നഴ്‌സറി ക്ലാസിലെ കുഞ്ഞ്‌ ``വെള്ളത്തൊപ്പിയും ഷര്‍ട്ടും ഇട്ടുവരാണെന്ന്‌ വ്യക്തമായി പറഞ്ഞിട്ടും ചില പോലീസുകാര്‍ എന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു.''
പിടിപാടുള്ളവരെ രക്ഷിക്കാനാണ്‌ അവരിതെല്ലാം ചെയ്‌തത്‌...
നാട്ടുകാര്‍ രംഗത്ത്‌ വന്നതുകൊണ്ടാണ്‌ ഞാന്‍ നിരപരാധിയാണെന്ന്‌ തെളിഞ്ഞത്‌. നാട്ടുകാരോടും പത്രക്കാരോടും എനിക്ക്‌ അത്രമാത്രം നന്ദിയുണ്ട്‌..
സി.ജി. സുരേഷ്‌ കുമാര്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.