Home » » ചോക്കാട്‌ പഞ്ചായത്ത്‌ : സി.പി.എമ്മും ലീഗും അടവ്‌ നയത്തിലേക്ക്‌.

ചോക്കാട്‌ പഞ്ചായത്ത്‌ : സി.പി.എമ്മും ലീഗും അടവ്‌ നയത്തിലേക്ക്‌.

Written By Unknown on Saturday, 15 November 2014 | 01:15


മലപ്പുറം : സി.പി.എമ്മും ലീഗും ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ അംഗമായ ചോക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ പുറത്താക്കിയതിനു പിറകെ ഭരണം പങ്കിടാന്‍ ധാരണയായതായി സൂചന.
ലീഗ്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‌ അനുകൂലമായി സി.പി.എം. വോട്ട്‌ ചെയ്‌തതിനാലാണ്‌ കോണ്‍ഗ്രസിനു പഞ്ചായത്ത്‌ ഭരണം നഷ്‌ടമായത്‌. അടുത്ത ആഴ്‌ച വൈസ്‌ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ വോട്ടെടുപ്പിലും ലീഗിനു അനുകൂലമായി സി.പി.എം. വോട്ട്‌ ചെയ്യും. സി.പി.എമ്മിനു വൈസ്‌ പ്രസിഡന്റിനെ പുറത്താക്കല്‍ പ്രതികാരത്തിന്റെ മധുരവുമുണ്ട്‌. സി.പി.എമ്മില്‍ നിന്ന്‌ കൂറുമാറിയാണ്‌ അന്നമ്മ മാത്യു വൈസ്‌ പ്രസിഡന്റായത്‌.
രണ്ടാമത്തെ അവിശ്വാസവും കഴിഞ്ഞായിരിക്കും പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. പ്രസിഡന്റ്‌ സ്ഥാനം ലീഗ്‌ സ്വതന്ത്രന്‍ പൈനാട്ടില്‍ അഷ്‌റഫിനു നല്‍കി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം സി.പി.എമ്മിലെ റസിയാ അലിക്കു നല്‍കാനും ധാരണയായതായാണ്‌ അറിയുന്നത്‌.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസാക്കിയത്‌. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസും തയ്യാറെടുക്കുന്നുണ്ട്‌.
ഇനി നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന്‌ അനുകൂലമായി സി.പി.എം. വോട്ട്‌ ചെയ്‌തില്ലെങ്കില്‍ തുല്യ ശക്തികളായ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളെ നറുക്കിട്ടെടുക്കേണ്ടിവരും. വൈസ്‌ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം 22ന്‌ വോട്ടിനിടും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.