ന്യൂഡല്‍ഹി: അല്‍പവസ്ത്രധാരികളായി സിനിമയില്‍ ആടിത്തിമിര്‍ക്കുന്ന ഐറ്റം നര്‍ത്തകിമാരെ വേശ്യകളായി പ്രഖ്യാപിക്കണമെന്ന ഹിന്ദു മഹാസഭാ നേതാവ്. ഉത്തര്‍പ്രദേശ് യൂണിറ്റ് ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗിയാണ് വിവാദ പരാമര്‍ശം നടത്തിയത്. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ജീന്‍സും സ്‌കര്‍ട്ടും ധരിക്കാന്‍ അനുവദിക്കരുതെന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ സമ്മതിക്കരുതെന്നും ത്യാഗി ആവശ്യപ്പെട്ടിട്ടുണ്ട്. ത്യാഗിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ വനിതാ കമ്മിഷനും രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.സിനിമകളില്‍ ഐറ്റം നമ്പര്‍ ചെയ്യുന്ന നടിമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാറുണ്ട്. പണത്തിന് വേണ്ടി നഗ്‌നത പ്രകടിപ്പിക്കുന്ന ഇത്തരക്കാരെ വേശ്യകളായി മാത്രമെ കാണാനാവു. സമൂഹത്തില്‍ ആഭാസത്തരം വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നല്‍കും ത്യാഗി പറഞ്ഞു.
അതേസമയം, ത്യാഗിയുടെ പരാമര്‍ശത്തോട് സംഘടനയുടെ ദേശീയ സെക്രട്ടറി സ്വാമി ചക്രപാണി അകലം പാലിച്ചു. ത്യാഗിയുടെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും അതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്നുമായിരുന്നു ചക്രപാണിയുടെ പ്രതികരണം. ത്യാഗി കോടതിയില്‍ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് അദ്ദേഹത്തിന് അവകാശമുണ്ടെന്ന് സ്വാമി മറുപടി നല്‍കി.
ഇടുങ്ങിയ ചിന്താഗതിയാണ് ത്യാഗിയുടെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത് എന്നായിരുന്നു ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം പറഞ്ഞു. ത്യാഗി കോടതിയില്‍ പോയാല്‍ കമ്മിഷന്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി. ത്യാഗിയുടെ പ്രസ്താവന ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
ത്യാഗിയുടെ പ്രസ്താവനയെ ബി.ജെ.പി വക്താവ് സംബിത് പത്ര തള്ളി. സമൂഹത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.







