Home » » നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ മഹോന്നതനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെന്ന് പിണറായി വിജയന്‍

നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ മഹോന്നതനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെന്ന് പിണറായി വിജയന്‍

Written By Unknown on Thursday, 4 December 2014 | 08:37

തിരു : നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ മഹോന്നതനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. .ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് സവിശേഷമാംവിധം വളര്‍ ത്തുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച മഹാനായ വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. ജനലക്ഷങ്ങളിലേക്ക് പുരോഗമനാശയങ്ങളും സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയും കൈമാറുന്നതില്‍ അന്യമായ പ്രതിഭാസമായിരുന്നു അദ്ദേഹം.  ഒരു മുഴുവന്‍സമയ വിപ്ലവകാരിയായിരുന്നില്ലെങ്കിലും തന്റെ ലക്ഷ്യത്തെ സേവിക്കാന്‍ തന്റേതായ മാര്‍ഗത്തിലൂടെ കഴിയുമെന്ന് കൃഷ്ണയ്യര്‍ തന്റെ ജീവിതവും പ്രവര്‍ത്തനവും കൊണ്ട് തെളിയിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രി എന്ന നിലയില്‍ മൗലികവും സര്‍ഗാത്മകവുമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത് എന്ന്പിണറായി പറഞ്ഞു.
അനിതരസാധാരണമായ മനക്കരുത്തും സ്ഥൈര്യവും പ്രകടിപ്പിച്ച ഭരണാധികാരി എന്ന പേര് ഇഎംഎസ് മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ അദ്ദേഹം നേടി. ഇഎംഎസ് സര്‍ക്കാരിന്റെ പിരിച്ചുവിടല്‍, പ്രസ്ഥാനത്തിനേറ്റ തിരിച്ചടികള്‍, സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും തകര്‍ച്ച ഈ ഘട്ടങ്ങളിലെല്ലാം കൃഷ്ണയ്യര്‍ തന്റെ കമ്മ്യൂണിസ്റ്റ് പ്രതിബദ്ധത പ്രകടിപ്പിച്ചിരുന്നു. ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കിയ നയങ്ങള്‍ നടപ്പാക്കിയ ഭരണമായിരുന്നു കൃഷ്ണയ്യര്‍ കൂടി പങ്കാളിയായ 195759 ലെ ഇഎംഎസ് സര്‍ക്കാര്‍. ഇന്ത്യക്ക് മാതൃകയായ അനേകം കാര്യങ്ങള്‍ ചെയ്യാന്‍ 28 മാസം ഭരിച്ച ആ മന്ത്രിസഭയ്ക്ക് സാധിച്ചു. കുടിയാന്മാരെ ഒഴിപ്പിക്കുന്നത് നിരോധിച്ച ഓര്‍ഡിനന്‍സായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. പാട്ടം നിജപ്പെടുത്തുകയും കുറഞ്ഞ വാടക നിശ്ചയിക്കുകയും കുടിയാന്മാര്‍ക്ക് ജന്മം വാങ്ങുന്നതിനും ഭൂരഹിത തൊഴിലാളികള്‍ക്ക് കുടിയിരിപ്പിനുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മിച്ചഭൂമി വിതരണം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന കാര്‍ഷികബന്ധബില്‍ കൊണ്ടുവന്നു. ഇതെല്ലാം മന്ത്രിസഭയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും കൂട്ടായ ചര്‍ച്ചയുടെയും ആലോചനയുടെയും ഫലമായി ഉരുത്തിരിഞ്ഞതാണ്. അതില്‍ കൃഷ്ണയ്യര്‍ക്ക് നിസ്തുലമായ ഒരു പങ്കുണ്ടായിരുന്നു.
നിയമസഭയില്‍ തൊഴിലാളിവര്‍ഗ ആശയത്തിനുവേണ്ടി പോരാടുന്നതില്‍ കൃഷ്ണയ്യര്‍ ഒരു അമാന്തവും കാണിച്ചിരുന്നില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലയളവില്‍ ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താനും നിയമങ്ങള്‍ ക്രോഡീകരിക്കാനുള്ള പ്രവര്‍ത്തനത്തിനും കൃഷ്ണയ്യര്‍ നല്‍കിയ സേവനം സ്മരണീയമാണ്. ഇംഗ്ലീഷ് പരിജ്ഞാനത്തിലും പിന്നിലല്ല എന്ന് അഭിമാനിച്ചിരുന്ന പട്ടം താണുപിള്ളയെ ചൊടിപ്പിച്ച തന്റെ ഒരു പ്രയോഗത്തെപ്പറ്റി കൃഷ്ണയ്യര്‍ പിന്നീട് സ്മരിച്ചിട്ടുണ്ട്.മിസ്റ്റര്‍ പട്ടം താണുപിള്ള, യു ആര്‍ എ സൂപ്പര്‍ ആന്വേറ്റഡ് ലീഡര്‍ ഓഫ് എ സിങ്കിംഗ് പാര്‍ടി'' എന്ന് കൃഷ്ണയ്യര്‍ പട്ടത്തെ ചൂണ്ടി പറഞ്ഞു. മുങ്ങിത്താഴുന്ന ഒരു പാര്‍ടിയുടെ കാലഹരണപ്പെട്ട നേതാവ് എന്നാണ് വിമര്‍ശിച്ചത്. അല്‍പ്പം കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലാക്കി പട്ടം ക്ഷുഭിതനായി എണീറ്റത്. ഇതുപോലെ കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ നടത്തിയിരുന്നു. കേരളത്തിലെ ജയില്‍പരിഷ്കാരങ്ങള്‍ക്ക് നല്ല തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു. തടവുകാരെ അവരുടെ ഭാര്യമാരും ബന്ധുക്കളും ജയിലിലെത്തി സന്ദര്‍ശിക്കാനും തടവുകാരുടെ പരാതി കേള്‍ക്കാനുള്ള സംവിധാനമൊരുക്കുന്നതിനും പരോള്‍ അനുവദിക്കുന്ന ചട്ടം ലഘൂകരിക്കാനുമെല്ലാം നടപടി സ്വീകരിച്ചത് കൃഷ്ണയ്യരാണ്.
പിന്നീട് നീതിന്യായ സംവിധാനത്തിന്റെ ഭാഗമായപ്പോഴും നിയമത്തെ മുറുകെപ്പിടിക്കുന്നതിനോടൊപ്പം പാവപ്പെട്ട ജനങ്ങളോടുള്ള ആഭിമുഖ്യം അരക്കിട്ടുറപ്പിക്കുന്നതിനും ശ്രദ്ധിച്ചു. അതുവഴി സാമ്രാജ്യത്വ അനുകൂല നീതിന്യായ രീതികളെ ന്യായാധിപനെന്ന നിലയില്‍ അദ്ദേഹം വെല്ലുവിളിച്ചു. നീതി നിഷേധിക്കപ്പെട്ടവന്റെയും പാവപ്പെട്ടവരുടെയും അഭയസ്ഥാനമായി നീതിപീഠത്തെ മാറ്റാന്‍ അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹൃദയപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് മനുഷ്യസ്നേഹിയായ അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു. പൗരാവകാശ ധ്വംസനത്തിനും അധികാരപ്രമദ്ധതയ്ക്കും നിയമലംഘനത്തിനുമെ തിരെ ജനപക്ഷത്തെ മുന്നില്‍ കണ്ടുള്ള നീതിന്യായ സംവിധാനത്തെ ഉപയോഗപ്പെടുത്തിയ നിയമജ്ഞനായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് കേസിലെ വിധി ഉള്‍പ്പെടെയുള്ളവ കൃഷ്ണയ്യരുടെ ഈ ദിശയിലെ ദര്‍ശനത്തെ സാക്ഷ്യപ്പെടുത്തുന്നവയാണ്. ജഡ്ജിയായിരിക്കുമ്പോഴും അതിനുശേഷവും അദ്ദേഹം നടത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രതികരണങ്ങള്‍ പലപ്പോഴും കോടതി അലക്ഷ്യക്കേസിന് വഴിവച്ചിട്ടുണ്ട്. പട്ടുടുപ്പും പ്രൗഢിയുമായി ഒരാളും കീറിപ്പറിഞ്ഞ ഉടുപ്പുമായി മറ്റൊരാളും എന്റെ മുന്നില്‍ വന്നാല്‍ രണ്ടാമത്തെ ആളുടെ മുന്നിലായിരിക്കും എന്റെ മനഃസാക്ഷി ആദ്യം തിരിയുക എന്ന നിരീക്ഷണം കോടതി അലക്ഷ്യക്കേസുകളില്‍ ഒന്നായിരുന്നു. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചശേഷം കൃഷ്ണയ്യര്‍ നടത്തിയ അഭിപ്രായങ്ങളെ റിട്ട് ഹര്‍ജിയായി സ്വീകരിച്ച് കോടതി വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപൂര്‍വ്വമായ ഭാഷാചാതുര്യവും നിയമത്തെ ഇഴപിരിച്ചുകൊണ്ടുള്ള വ്യാഖ്യാനത്താലും നിയമവിദ്യാര്‍ത്ഥികള്‍ക്ക് വിസ്മയാനുഭവം പ്രദാനം ചെയ്ത ന്യായാധിപന്‍ നീതിപീഠത്തിന്റെ പടിയിറങ്ങിയശേഷവും നീതിഗോപുരമായി പ്രകാശിച്ചിരുന്നു. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വ നയങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍ സജീവ പങ്കു വഹിച്ച ഉന്നത വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ ചേരിയുടെ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറായത്. കൃഷ്ണയ്യരുടെ വേര്‍പാട് ഇന്ത്യക്കാകെയും കേരളത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണെന്ന് അനുശോചനസന്ദേശത്തില്‍ പിണറായി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.