Home » » മുസ്ലിംലീഗ് വർഗീയ കക്ഷിയല്ല ജനാധിപത്യ രാഷ്ട്രീയ കക്ഷിയാണ്;കാനം രാജേന്ദ്രൻ.

മുസ്ലിംലീഗ് വർഗീയ കക്ഷിയല്ല ജനാധിപത്യ രാഷ്ട്രീയ കക്ഷിയാണ്;കാനം രാജേന്ദ്രൻ.

Written By Unknown on Tuesday, 3 March 2015 | 22:08

കോട്ടയം: മുസ്ലിംലീഗ് വർഗീയ കക്ഷിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മീറ്റ് ദ പ്രസിൽ പറഞ്ഞു.  മതനിരപേക്ഷ കക്ഷിയുമല്ല. ജനാധിപത്യ രാഷ്ട്രീയ കക്ഷിയാണ്. ലീഗുമായി യോജിക്കാനുള്ള നീക്കം  ആലോചനയിലില്ലെന്നും കാനം പറഞ്ഞു.
കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി കേരളത്തിൽ ഇടതുപക്ഷം പരമ്പരാഗത സമരരീതികൾ മാറ്റാൻ തയ്യാറാകണം. ഇടതുപക്ഷത്തിന്റെ ഭാഷ ജനങ്ങൾക്ക് മനസിലാവണം. ജനങ്ങളെ സ്വാധീനിക്കാൻ പറ്റുന്ന പുതിയ മുദ്രാവാക്യങ്ങൾ സ്വീകരിക്കണം. ഇന്നലെയുണ്ടായ   ആംആദ്മി ഡൽഹിയിൽ  ബി.ജെ.പിക്കും കോൺഗ്രസിനും ബദലായത് ഇത്തരം മാറ്റം സ്വീകരിച്ചതു കൊണ്ടാണ്.
ഇടതുമുന്നണി അടിത്തറ എങ്ങനെ വിപുലീകരിക്കും?
പുതിയ പാർട്ടികളെ ചേർത്തല്ല അത്.  ജനകീയ പിന്തുണ വർദ്ധിപ്പിക്കണം.  യു.ഡി.എഫിൽ നിന്ന് ഭിന്നമായ നയങ്ങളെന്ന് ജനങ്ങൾക്ക് തോന്നണം.  മുന്നണി വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരണം.
ഇടത്തരക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നിരന്തര പ്രക്ഷോഭത്തിലൂടെ പിന്തുണ ഉറപ്പാക്കണം.
സമുദായ ശക്തികളെല്ലാം യു.ഡി.എഫിനൊപ്പം. ബി.ജെ.പിയും ശക്തി പ്രാപിക്കുന്നു.  ഇടതുമുന്നണി സ്പേസ് കുറയുകയല്ലേ?
സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ടു ക്ലച്ച്  പിടിക്കാത്ത സംസ്ഥാനമാണ് കേരളം. എല്ലാ സമുദായ സംഘടനകളും യു.ഡി.എഫിനൊപ്പമായിട്ടും വിജയിച്ച  ചരിത്രമാണ് ഇടതുമുന്നണിയുടേത്. കേരളത്തിൽ ബി.ജെ.പി വളർച്ച മുകളിലോട്ടാണ്. ബി.ജെ.പി ശക്തിപ്പെടുമ്പോൾ ഇടതുമുന്നണിക്കുണ്ടാകുന്ന ദോഷം പരിമിതപ്പെടുത്തണം. സി.പി.എം ദുർബലപ്പെട്ടത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണമായി കാണുന്നില്ല.
ഇനി സി.പി.ഐ മുഖ്യമന്ത്രി ഉണ്ടാവുമോ?
എം.എൽ.എമാർ കുറവായിട്ടും ഏറ്റവും കൂടുതൽ കാലം യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച പാർട്ടിയാണ് സി.പി.ഐ. ഇടതുമുന്നണിയിൽ സി.പി.ഐ മുഖ്യമന്ത്രി ആകില്ലെന്ന് എന്താണ് ഉറപ്പ്. ഇടതുമുന്നണി ഭരണത്തിൽ വന്നാൽ രണ്ടരക്കൊല്ലം സി.പി.ഐ മുഖ്യമന്ത്രി വരുമെന്നല്ല ഇതിനർത്ഥം.

യുവാക്കളെ എങ്ങനെ പാർട്ടിയോട് അടുപ്പിക്കും?
സാമൂഹ്യവീക്ഷണം മാറിയത് അംഗീകരിക്കണം. നവ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മാറ്റത്തിലൂടെ യുവാക്കളെ ആകർഷിക്കണം.
സി.പി.എം, സി.പി.ഐ സെക്രട്ടറി മാറ്റം
സെക്രട്ടറിമാർ മാറിയത് കൊണ്ട് രണ്ടു പാർട്ടികളുടെയും നയസമീപനം മാറില്ല.
വെളിയം, പി.കെ.വി, ചന്ദ്രപ്പൻ  തുടങ്ങിയ നേതാക്കൾക്കൊപ്പം  താൻ വരില്ലെന്ന് പന്ന്യൻ തുറന്നു പറഞ്ഞു. കാനമോ ?
കാത്തിരുന്ന് കാണാം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.